പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസില്‍ ട്വിസ്റ്റ്

പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസില്‍ ട്വിസ്റ്റ്. മുഖ്യപ്രതിയായ അമല്‍ജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരന്‍ അഖില്‍ ജിത്താണെന്ന് പോലീസിന്റെ സംശയം. ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ സഹോദരന് ജോലി കിട്ടാനായി അനുജന്‍ പരീക്ഷ എഴുതിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‌സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്റെതാണ്. അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. അമല്‍ജിത്തിന്റെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരന്‍ അഖില്‍ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. അമല്‍ ജിത്തും അഖില്‍ ജിത്തും ചേര്‍ന്നാണ് പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖില്‍ ജിത്തിന് ഇതിന് മുമ്പ് പോലീസ്, ഫയര്‍ഫോഴ്‌സ് എഴുത്തുപരീക്ഷകള്‍ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയില്‍ പിന്തള്ളപ്പെട്ടു. തട്ടിപ്പില്‍ പങ്കില്ലെങ്കില്‍ എന്തിനാണ് അഖില്‍ ജിത്ത് മുങ്ങിയതെന്നാണ് പൊലീസിന്റെ ചോദ്യം. സംഭവത്തില്‍ രണ്ട് പേരെയും പിടികൂടിയാലെ വ്യക്തത വരൂ എന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്.

Advertisement