രവീന്ദ്ര ജഡേജയ്ക്കും മരുമകള്‍ക്കുമെതിരെ ജഡേജയുടെ പിതാവ്

മകന്‍ രവീന്ദ്ര ജഡേജയുമായും മരുമകള്‍ റിവാബയുമായും തനിക്കിനി യാതൊരു ബന്ധവുമില്ലായെന്ന് രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ് ജഡേജ. മരുമകളും ബിജെപി എംഎഎല്‍എയുമായ റിവാബ ജഡേജയാണ് തന്റെ കുടുംബത്തിലെ എല്ലാ കലഹങ്ങള്‍ക്കും കാരണമെന്നും ഒരേ നഗരത്തില്‍ താമസിച്ചിട്ടും തന്റെ പേരക്കുട്ടിയെ താനിതുവരെ കണ്ടിട്ടില്ലെന്നും അനിരുദ്ധ്‌സിങ് ജഡേജ അഭിമുഖത്തില്‍ പറഞ്ഞു.
ജഡേജയുടെ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നാ മാസം കഴിഞ്ഞപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഞാനിപ്പോള്‍ ജാംനഗറില്‍ ഒറ്റക്കാണ് താമസിക്കുന്നത്. റിവാബയാകട്ടെ ഇതേ നഗരത്തിലെ സ്വന്തം ബംഗ്ലാവിലും. ജഡേജയും ഇതേ നഗരത്തിലാണ് താമസിക്കുന്നത്. പക്ഷെ ഞാനവനെ കാണാറില്ല. അവനെ മയക്കാന്‍ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല-അനിരുദ്ധ് ജഡേജ പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സ്വത്തെല്ലാം റിവാബയുടെ പേരിലേക്ക് മാറ്റണമെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. കുടുംബം തകര്‍ത്തത് അവളാണ്. അവള്‍ക്ക് കുടുംബ ജീവിതം ആഗ്രഹമുണ്ടായിരുന്നില്ല. സ്വതന്ത്രമായി ജീവിക്കാനാണ് അവള്‍ ആഗ്രഹിച്ചത്. ഞാന്‍ പറയുന്നതും ജഡേജയുടെ സഹോദരി പറയുന്നതും കളവാണെന്ന് അവര്‍ക്ക് പറയാം, പക്ഷെ കുടുംബത്തിലെ 50 പേരും എങ്ങനെയാണ് ഒരുപോലെ നുണപറയുകയെന്നും രവീന്ദ്രസിങ് ജഡേജ ചോദിച്ചു.
അതേസമയം, പിതാവിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി നല്‍കിയും ഭാര്യ റിവാബ ജഡേജയെ പിന്തുണച്ചും രവീന്ദ്ര ജഡേജയും രംഗത്തെത്തി. അഭിമുഖത്തില്‍ പിതാവ് ആരോപിച്ച കാര്യങ്ങളെല്ലാം പ്രശ്‌നങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും കാര്യമില്ലാത്തത്തും വസ്തുതയില്ലാത്തതുമാണെന്നും ജഡേജ പറഞ്ഞു.

Advertisement