Home Blog Page 405

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടിയില്ല; ചോദിച്ചപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞെന്ന് പരാതി. അമരവിള സ്വദേശി ചന്ദ്രശേഖരൻ നായരാണ് പരാതിയുമായി രംഗത്തെത്തിയത്. അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉദിയൻകുളങ്ങര ശാഖയ്ക്ക് എതിരെയാണ് ആരോപണം. ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം ഉയരുന്നത്.

നാലര ലക്ഷം രൂപയാണ് ചന്ദ്രശേഖരന്റെ നിക്ഷേപം. ഒരു വർഷമായി പണം തിരികെ ചോദിക്കുന്നു എന്നും ചന്ദ്രശേഖരൻ പറയുന്നു. സംഭവത്തില്‍ ചന്ദ്രശേഖരന്‍ ബാങ്ക് സെക്രട്ടറിക്ക് പരാതി നൽകി.

ഒറ്റയാൾ പോരാട്ടം ഫലം കണ്ടു, ഹൈക്കോടതി നിർദേശിച്ചു, ആർമി ടവറിലെ താമസക്കാരന് വാടക നൽകണം

കൊച്ചി: അപകടാവസ്ഥയിലായ ആർമി ടവറിലെ നിലവിലെ ഏക താമസക്കാരനായ സിബി ജോർജിന് വാടകയും വീട് മാറ്റ ചെലവും നൽകാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) നിർമിച്ച ആർമി ടവർ കെട്ടിടം അതീവ ദുർബലാവസ്ഥയിലായ സാഹചര്യത്തിലാണ് നീതി തേടി അദ്ദേഹം കോടതിയെ സമീപിച്ചത്.

എ.ഡബ്ള്യു.എച്ച്.ഒ നിർമിച്ച് ഏഴ് വർഷം മുൻപ് കൈമാറിയ സി. ടവറിലെ എല്ലാ ഉടമകൾക്കും 35000 രൂപ വീതം ആറ് മാസത്തെ വാടകയും 30000 രൂപ ചെലവും നൽകാൻ സെപ്തംബർ 10ന് ഹൈക്കോടതി ഉത്തരവായിരുന്നു. കോടതി അലക്ഷ്യ ഹർജി നൽകിയതിന് ശേഷമാണ് റിട്ട.കേണൽ സിബി ജോർജിന് ഡിസംബർ രണ്ടിന് മൂന്ന് മാസത്തെ വാടക മാത്രം നൽകിയത്.

പണം ലഭിക്കുന്നതിനായി കാത്തിരിക്കാതെ താമസം മാറ്റണമെന്നും ഹർജിക്കാരനോട് കോടതി നിർദേശിച്ചു. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന, അടിയന്തരമായി ഒഴിപ്പിക്കണമെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവുള്ള കെട്ടിടത്തിൽ സിബി ജോർജും കുടുംബവും മാത്രമാണ് നിലവിൽ താമസം.

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച് ഇവ പൊളിച്ചുമാറ്റി പുതിയ ടവറുകൾ നിർമ്മിച്ച് കൈമാറാനുള്ള ചുമതല. അത്രയും കാലം എ.ഡബ്ള്യു.എച്ച്.ഒ വാടക നൽകണം. സിബി ജോർജിന് നൽകാനുള്ള മൂന്ന് മാസത്തെ വാടകയും വീട് മാറ്റത്തിനുള്ള ചെലവും രണ്ട് ആഴ്ചയ്ക്കകം കൈമാറണമെന്ന് കോടതി വ്യക്തമാക്കി. നിർദേശം പാലിക്കാത്ത പക്ഷം ജില്ലാ കളക്ടർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കെ. നടരാജനും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ഇതിന് മുൻപ്, ടവറിലെ എല്ലാ ഉടമകൾക്കും ആറ് മാസത്തേക്ക് മാസം 35,000 രൂപ വീതം വാടകയും 30,000 രൂപ വീട് മാറുന്നതിനുള്ള ചെലവും നൽകണമെന്ന് സെപ്റ്റംബർ 10ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാലിത് നടപ്പാക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണ് കോടതിയലക്ഷ്യ ഹർജികൾ സമർപ്പിച്ചത്. പണം കൈമാറാൻ എ.ഡബ്ള്യു.എച്ച്.ഒയ്ക്ക് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിർദേശം നടപ്പാക്കാനുള്ള പൂർണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണെന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറുകളിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ച് പുതിയ ടവറുകൾ നിർമിച്ച് കൈമാറാൻ ചുമതല. ഇതിനുള്ള ചെലവ് എ.ഡബ്ല്യു.എച്ച്.ഒ തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍,നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം:   ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു. നിയമസഭ സമ്മേളിക്കും മുമ്പേയാണ്, സഭാ കവാടത്തില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്. വിഡി സതീശന്‍ ആരോപിച്ചു.

ആ പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്നുവീഴും എന്ന തിരിച്ചറിവില്‍, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്‍കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡാണ് പ്രകോപനം ഉണ്ടാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

260 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: ദീര്‍ഘദൂര റെയില്‍ യാത്രകള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും യാത്രാസുഖവും നല്‍കാനായി 260 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അസമില്‍ നിന്ന് ബംഗാളിലേക്ക് മാത്രമാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസുള്ളത്. വരുന്ന സാമ്പത്തിക വര്‍ഷം കൂടുതല്‍ സര്‍വീസിനെത്തും.

ബെംഗളൂരു ആസ്ഥാനമായുള്ള ബിഇഎംഎല്‍, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), സാങ്കേതിക പങ്കാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വികസിപ്പിക്കുന്നത്. പ്രോട്ടോടൈപ്പ് വികസനം, പരീക്ഷണങ്ങള്‍, തുടര്‍ന്ന് സീരീസ് പ്രൊഡക്ഷന്‍ എന്നിങ്ങനെ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.

റെയില്‍വേ ശൃംഖലയിലെ യാത്രാനുഭവം, പ്രവര്‍ത്തനക്ഷമത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആവശ്യം പരിഗണിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ ഘട്ടംഘട്ടമായി യാത്രാ സര്‍വീസുകളിലെത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ദേഭാരത് സ്ലീപ്പറിനായി ആവശ്യമുണ്ട്. കേരളം ഉള്‍പ്പെടെ ഇവ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് നിര്‍മാണ ജോലികള്‍ വേഗത്തിലാക്കിയത്.

പുതിയ ട്രെയിന്‍ സെറ്റുകളില്‍ ജെര്‍ക്ക് രഹിത കപ്ലറുകള്‍, ആന്റി-ക്ലൈംബറുകള്‍, അപകടം കുറയ്ക്കാന്‍ സഹായിക്കുന്ന കവച് സുരക്ഷാ സംവിധാനം എന്നിവയുള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ഫയര്‍ ബാരിയര്‍ ഡോറുകളും തീപ്പിടുത്തം കണ്ടെത്താനും അണക്കാനുമുള്ള എയറോസോള്‍ സംവിധാനങ്ങളും സിസിടിവി കവറേജും ഇതില്‍പ്പെടുന്നു.

ഊര്‍ജ്ജ കാര്യക്ഷമതയ്ക്കായി റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം, മണിക്കൂറില്‍ 180 കിലോമീറ്റര്‍ ഡിസൈന്‍ വേഗതയും 160 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയും, ഉയര്‍ന്ന ആക്‌സിലറേഷന്‍ എന്നിവയും ഈ ട്രെയിനുകളുടെ സവിശേഷതകളാണ്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, പൂര്‍ണ്ണമായി അടച്ച വിശാലമായ ഗാംഗ്വേകള്‍, കേന്ദ്രീകൃതമായി നിരീക്ഷിക്കുന്ന കോച്ച് സംവിധാനങ്ങള്‍ എന്നിവ യാത്രാസുഖം വര്‍ദ്ധിപ്പിക്കും.

കേരളത്തിലേക്ക് ഒന്നില്‍ കൂടുതല്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ് സാധ്യത. ഘട്ടങ്ങളായിട്ടാകും ഇവ എത്തുക എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യവും വൈകാതെ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഏറെക്കാലമായി കാത്തിരിക്കുന്ന ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ചെലവിന്റെ പകുതി വിഹിതം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ഇതിനായി 1905 കോടി രൂപ കേരളം നൽകുമെന്നും പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു. കേന്ദ്ര ബജറ്റിൽ പദ്ധതിയെ കുറിച്ച് യാതൊരു പരാമർശവും ഇല്ലാതിരുന്ന സ്ഥാനത്താണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മലയോര മേഖലയുടെ പ്രതീക്ഷകളെ ഉണർത്തുന്ന ശബരി റെയിൽ പദ്ധതിക്ക് ഇക്കുറി കേന്ദ്ര സർക്കാർ പണം അനുവദിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ സംസ്ഥാന മന്ത്രിസഭ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതം എന്ന നിലയിൽ ഇത്രയും വലിയ തുക നൽകാൻ അംഗീകരിച്ചത്. കിഫ്‌ബി മുഖേനയാവും പദ്ധതിക്കുള്ള കേരളത്തിന്റെ വിഹിതം കണ്ടെത്തുക.

ഭൂമിയേറ്റടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി സംസ്ഥാനങ്ങളുടെ വികസന സ്വപ്‌നത്തിന്റെ ചിറകരിയുകയാണ് എന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. മാത്രമല്ല എരുമേലിയിൽ നിന്നും പുനലൂർ വഴി വിഴിഞ്ഞവുമായി റെയിൽവേ ലൈനിനെ ബന്ധിപ്പിക്കുമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്‌നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1905 കോടി രൂപ കേരളം നൽകും. 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.

കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി നമ്മുടെ വികസന സ്വപ്‌നങ്ങളുടെ ചിറകരിയുകയാണ്. ശബരിപാതയുടെ കാര്യത്തിലും ഇതേ അവസ്ഥ തുടർന്നതിനാലാണ് പകുതി വിഹിതം സർക്കാർ ഏറ്റെടുക്കുന്നത്. മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഈ പദ്ധതി എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ഊർജ്ജമാകുന്ന എല്ലാ പശ്ചാത്തല പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി ഇടപെടുകയാണ് എൽഡിഎഫ് സർക്കാർ. ശബരിപാതയുടെ പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാനായി മന്ത്രിസഭ എടുത്ത തീരുമാനം ഈ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ്.

തലസ്ഥാനത്തെ രക്തസാക്ഷി ഫണ്ട് വിവാദം; രക്തസാക്ഷി വിഷ്ണുവിന്‍റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് വിവാദ ആരോപണം ഉന്നയിച്ച വിനോദ് കോൺഗ്രസിലേക്ക്. രക്തസാക്ഷി വിഷ്ണുവിൻ്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. വിനോദും സുഹൃത്തുക്കളും ഇന്ന് കെപിസിസി പ്രസിഡൻ്റിൽ നിന്നും അംഗത്വം സ്വീകരിക്കും.

ഫണ്ട് തിരിമറിയിൽ നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധവുമായി വിനോദ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. രക്തസാക്ഷി കുടുംബത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്ന് ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗം കൂടിയായ വിനോദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രി വി ശിവൻകുട്ടി ഇടപെട്ടാണ് നടപടി നേരിട്ട നേതാവിന് പുതിയ പദവി നൽകിയതെന്നാണ് ആക്ഷേപം.

സിപിഎമ്മിന്റെ വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ 2008 ഏപ്രിൽ ഒന്നിനാണ് കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022ൽ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ടിൽ തിരിമറി നടത്തി നടപടി നേരിട്ട നേതാവിന് വീണ്ടും പദവികൾ നൽകിയതിലാണ് പാർട്ടി അംഗം കൂടിയായ സഹോദരൻ എതിർപ്പ് പരസ്യമാക്കി രം​ഗത്തെത്തിയത്.

വഞ്ചിയൂർ ലോക്കൽ കമ്മിറ്റി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പത്ത് ലക്ഷം രൂപ ഫണ്ട് പിരിച്ചു. അഞ്ച് ലക്ഷം രൂപ ലോക്കൽ സെക്രട്ടറി സ്വന്തം നിലയിൽ പിൻവലിച്ചെന്ന് വർഷങ്ങൾക്ക് ശേഷം പരാതിയെത്തി. പാർട്ടി അന്വേഷണവും നടപടിയും വന്നു. നടപടി നേരിട്ടയാളെ തിരിച്ചെടുക്കാൻ ഉന്നത ഇടപെടലുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇയാളെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി എന്നാണ് ആരോപണം. സ്പോർട്സ് കൗൺസിലിൽ താത്കാലിക പരിശീലകനായിരുന്നു വിനോദ്. അതിൽ നിന്ന് ഒഴിവാക്കിയതും നിരാശയായി. ഇതോടെയാണ് പാർട്ടി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം.

ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുമോ?; ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

കൊല്ലം:ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും.

കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും വിധി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ റിമാന്‍ഡിലായി 43-ാം ദിവസം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കി.

ട്രംപിന്റെ അവകാശവാദം, പിന്നാലെ റഷ്യയുടെ പ്രതികരണം, ‘ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യം, എണ്ണ നല്കുന്നത് തുടരും’

മോസ്കോ: ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ പ്രതികരണവുമായി റഷ്യ. ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങൾ മാത്രമല്ല ഇന്ത്യയുടെ ഏക എണ്ണ വിതരണക്കാരെന്നും റഷ്യ വ്യക്തമാക്കി. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നത് പുതിയ കാര്യമല്ലെന്നും റഷ്യ നിരീക്ഷിച്ചു. ഇന്ത്യയ്ക്ക് എണ്ണ നല്കുന്നത് തുടരും. ഇന്ത്യ ഇത് നിറുത്തുന്നതായി ഇതുവരെയും അറിയിച്ചില്ലെന്നും റഷ്യ ആവർത്തിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ റഷ്യയെ വിട്ട് വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചു എന്നായിരുന്നു യുഎസ് അവകാശവാദം.

‘’റഷ്യ മാത്രമല്ല ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്നതെന്ന് ഞങ്ങൾക്കും മറ്റ് അന്താരാഷ്ട്ര ഊർജ്ജ വിദഗ്ധർക്കും നന്നായി അറിയാം. ഇന്ത്യ എല്ലായ്പ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ട്”. അതിനാൽ ഇതിൽ പുതിയതായി ഒന്നുമില്ലെന്നായിരുന്നു റഷ്യൻ വക്താവ് ദിമിത്രി പെസ്കോവിന്റെ പ്രതികരണം.

എന്നാൽ ഇന്ത്യ ഇതുവരെയും ഈ വിഷയത്തിൽ നിലപാട് അറിയിച്ചിട്ടില്ല. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് 25 ശതമാനം ശിക്ഷാ നികുതി ഏർപ്പെടുത്തിയിട്ടും, ഇന്ത്യ പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യൻ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നിലധികം ഭാഗവും റഷ്യയിൽ നിന്നാണ് എത്തുന്നത്.

ആര്യങ്കാവിൽ വനമേഖലയില്‍ നിന്നും യുവാവിനെ കാണാനില്ല, പരിഭ്രാന്തിയില്‍ കുടുംബം

കൊല്ലം. ആര്യങ്കാവിൽ വനമേഖലയില്‍ നിന്നും യുവാവിനെ കാണാനില്ലെന്ന് പരാതി.ആര്യങ്കാവ് പാണ്ട്യൻപാറ വനീഷ് ഭവനിൽ ബിനീഷിനെ ആണ് കാണാതായിട്ടുള്ളത്.ജനുവരി 25 മുതലാണ് ബിനീഷിനെ കാണാതായത്. 26 ന് കുടുംബം അന്വേഷിച്ചു, തുടർന്ന് 27 ന് പോലീസിൽ പരാതി നൽകി

തെന്മല പോലീസിനാണ് പരാതി നൽകിയത്. 28 ന് എഫ് ഐ ആർ ഇട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി എട്ട് പതിനേഴ് വരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു എന്ന് കുടുംബം.8.48 ന് ആര്യങ്കാവ് ഡയറി ചെക്ക്പോസ്റ്റിന്റെ സമീപത്ത് കൂടി ബിനീഷ് കടന്നുപോകുന്ന cctv ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.9 മണിക്ക് വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫായി. ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് കാണാതായത് കുടുംബം പറയുന്നു.

കഴിഞ്ഞ മാസം 28 ആം തീയതിയാണ് പരാതി ലഭിച്ചതെന്ന് തെന്മല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിൻ രാജ് .പരാതി ലഭിച്ചതിന് ശേഷം ഡോഗ്സ്കോഡ് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. വനമേഖല ആയതിനാൽ പോലീസും ഫോറസ്റ്റും ചേർന്ന് ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്. നേരത്തെയും ഇദ്ദേഹത്തെ കാണാതെ പോയിട്ടുണ്ടെന്നും പോലീസ് പറയുന്നു. വനമേഖല ആയതുകൊണ്ട് വന്യമൃഗ ആക്രമണം നടന്നിട്ടുണ്ടോ എന്ന സംശയം ഉണ്ടെന്നും പോലീസ്

കുളത്തൂപ്പുഴയിൽ കാട്ട് പോത്ത് ആക്രമണം

കുളത്തൂപ്പുഴ. കാട്ട് പോത്ത് ആക്രമണം. ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത കാട്ട് പോത്ത് വാഹനം തകർത്തു. ഓട്ടോറിക്ഷ ഡ്രൈവർ ജിഷ്ണുവിന് പരിക്കേറ്റു. മുഖത്തും ,കാലിനുംപരിക്കേറ്റ ജിഷ്ണു കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇ.എം.എസ്.കോളനിക്ക് സമീപമാണ് സംഭവം.