Home Blog Page 385

ആറ്റിങ്ങലില്‍ അഭിഭാഷകയ്ക്കു നേരെ ബസില്‍ അതിക്രമം, മൊബൈലില്‍ ചിത്രീകരിക്കാന്‍ അഭിഭാഷക ശ്രമിച്ചതോടെ യുവാവ് ഇറങ്ങിയോടി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അഭിഭാഷകയ്ക്കു നേരെ ബസില്‍ അതിക്രമം. ബുധനാഴ്ച വൈകിട്ട് ആറ്റിങ്ങല്‍ കോടതിയില്‍നിന്നും കണിയാപുരത്തെ വീട്ടിലേക്ക് ബസില്‍ മടങ്ങും വഴിയാണ് യുവതിയായ അഭിഭാഷകയെ ശല്യപ്പെടുത്തിയത്. തുടര്‍ന്ന് യുവാവിന്റെ ചിത്രം മൊബൈലില്‍ ചിത്രീകരിക്കാന്‍ അഭിഭാഷക ശ്രമിച്ചു. ഇതുകണ്ട യുവാവ് മംഗലപുരത്ത് ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടി. തുടര്‍ന്ന് അഭിഭാഷക മംഗലപുരം പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസവും ആറ്റിങ്ങലില്‍ ബസില്‍ മറ്റൊരു അഭിഭാഷകയെ യുവാവ് ശല്യപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശിയായ അഭിഭാഷകയാണ് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊട്ടിയത്തുനിന്ന് ആറ്റിങ്ങല്‍ കോടതിയിലേക്ക് വന്ന അഭിഭാഷകയെ സമീപം ഇരുന്ന യുവാവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതി ഇതു ചോദ്യം ചെയ്തതോടെ മറ്റുയാത്രക്കാര്‍ ഇടപെട്ടു.

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന്റെ ചിത്രം ഉള്‍പ്പടെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിരുന്നു.

തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

സ്പാ ജീവനക്കാരിയെ സുബിന്‍ ഭീഷണിപ്പെടുത്തുന്ന സിസി ടിവി ദൃശ്യം

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന കിരണ്‍, സജിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

പ്രതികളില്‍ ഒരാളായ തിരുവല്ല ചുമത്ര സ്വദേശി വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ് ഇന്ന് പിടിയിലായിരുന്നു. റാന്നിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കിരണ്‍, സജിന്‍ എന്നിവര്‍ സംസ്ഥാനം വിട്ടെന്ന നിലയില്‍ ആയിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. ഇതിനിടെയാണ് ഇവര്‍ തിരുവല്ല സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

സംഭവത്തിൽ മുഖ്യപ്രതിയായ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ മുൻപ് തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

എയിംസ് വരും ,കാര്യങ്ങള്‍ വിശദീകരിച്ച് സുരേഷ് ഗോപി

കൊല്ലം/കോട്ടയം: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്നും ഇതനുസരിച്ച് സംസ്ഥാനം നാല് സ്ഥലങ്ങളെങ്കിലും നിർദേശിക്കണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. എയിംസ് വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കനും വ്യക്തമാക്കി. എയിംസ് വിഷയത്തിനൊപ്പം സംസ്ഥാനത്തിൻ്റെ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെക്കുറിച്ചും ഇരുവരും വിശദീകരിച്ചു.

എയിംസ്: മാനദണ്ഡങ്ങളും സാധ്യതകളും

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിലവിൽ തന്നെ ചികിത്സാ സൗകര്യങ്ങൾ ആവശ്യത്തിലധികം സജ്ജമാണെന്നും അതിനാൽ സംസ്ഥാനത്തിൻ്റെ സമഗ്ര വികസനം മുൻനിർത്തി സൗകര്യങ്ങൾ കുറവുള്ള മറ്റു പ്രദേശങ്ങൾ കണ്ടെത്തി അവിടെ എയിംസ് സ്ഥാപിക്കണമെന്നുമാണ് കേന്ദ്രത്തിൻ്റെ കാഴ്ചപ്പാടെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസ് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ജമ്മു കശ്മീരിൽ ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി ലഫ്റ്റനൻ്റ് ഗവർണർ ഉണ്ടായിരുന്നതിനാൽ രാഷ്ട്രീയ തടസമില്ലാതെ മൂന്നോ നാലോ സ്ഥലങ്ങൾ നിർദേശിക്കപ്പെടുകയും അതിൽ ഒരിടത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ലഭ്യമാണെന്ന് കേന്ദ്രത്തെ അറിയിച്ചാൽ എയിംസുമായി മുന്നോട്ട് പോകാൻ പ്രയാസമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ആലപ്പുഴയിൽ എയിംസ് വരണമെന്നത് തൻ്റെ വ്യക്തിപരമായ നിലപാടാണെന്നും 2015 മുതൽ ഇക്കാര്യം താൻ ഉന്നയിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആലപ്പുഴയിലെ ചികിത്സാ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കേരളത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തൃശൂരും വികസന സാധ്യതകളുള്ള ഇടമാണ്. തൃശൂരിൽ ആവശ്യമായ സ്ഥലം കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭാരതത്തിൻ്റെ പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ ആയല്ല, മറിച്ച് ജനങ്ങൾ തെരഞ്ഞെടുത്തയച്ച ഒരു ജനപ്രതിനിധി എന്ന നിലയിലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും കേരളത്തിൽ എയിംസ് വരുമെന്നും കേന്ദ്ര സഹമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊച്ചിയിൽ വികസനം അസാധ്യമാംവിധം ജനസാന്ദ്രത കൂടിയ അവസ്ഥയിലാണെന്നും വിഴിഞ്ഞം പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തും സമാന സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു.

റെയിൽവേ വികസനവും ഭാവി പദ്ധതികളും

കേരളത്തിൽ എയിംസ് വരുമെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും 2026ൽ തന്നെ വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. 2027ലോ 2028ലോ പദ്ധതി യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ – ആലപ്പുഴ റെയിൽവേ ലൈൻ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിലവിലുള്ള റെയിൽവേ ലൈനുകളിലെ തിരക്ക് കുറയ്ക്കാൻ ആലപ്പുഴ ലൈൻ സഹായിക്കും. മരവിപ്പിച്ചിരുന്ന (ഫ്രീസ്) പൊന്നാനി ലൈൻ ഡിപിആർ മോദി സർക്കാർ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും (ഡി ഫ്രീസ്) ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൻ്റെ മൊത്തത്തിലുള്ള വികസനത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും തൃശൂരിനെ വിസ്മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക, മൃഗസംരക്ഷണ മേഖലകൾക്ക് ഊന്നൽ

എയിംസ് വിഷയം കൂടാതെ കേന്ദ്ര ബജറ്റിലെ കാർഷിക, വ്യോമയാന, ആയുഷ്, ബാങ്കിങ് മേഖലകളിലെ സുപ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ചും കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വിശദീകരിച്ചു. വികസന കാര്യങ്ങളിൽ കേരളം നേരിടുന്ന വെല്ലുവിളികളും ബജറ്റിലെ ദീർഘവീക്ഷണവും അദ്ദേഹം ചൂണ്ടിക്കാട്ടി. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ദീർഘവീക്ഷണമാണ് കേന്ദ്ര ബജറ്റിൻ്റെ അടിസ്ഥാനമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം പാദത്തിലെ ആദ്യ ബജറ്റാണിത്. രാജ്യത്തെ പൗരന്മാർക്കും അവകാശികൾക്കും ആവശ്യമായ പുതിയ ജീവിതരൂപരേഖ അഥവാ ലൈഫ് ഡിസൈൻ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംഎസ്എംഇ, സെമികണ്ടക്ടർ, ബയോ ഫാർമ, ആയുഷ്, എയിംസ് തുടങ്ങിയ മേഖലകളിലെ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടുള്ള പുതിയ യാത്രാപഥമാണ് ബജറ്റിലൂടെ തുറന്നുനൽകിയിരിക്കുന്നത്.

കർഷകർക്കായി ഭാരത് വിസ്താര (വിർച്വലി ഇൻ്റഗ്രേറ്റഡ് സിസ്റ്റം ടു ആക്സസ് അഗ്രികൾച്ചറൽ റിസോഴ്സസ്) എന്ന പേരിൽ ബഹുഭാഷ എഐ ഉപകരണം പുറത്തിറക്കും. അഗ്രിസ്റ്റാക്ക് പോർട്ടലുകളെയും കാർഷിക രീതികളെക്കുറിച്ചുള്ള ഐസിഎആർ പാക്കേജുകളെയും എഐ സംവിധാനങ്ങളുമായി ഇത് സംയോജിപ്പിക്കും. കർഷകർക്ക് ഇഷ്ടാനുസൃതമായ ഉപദേശങ്ങൾ നൽകുന്നതിലൂടെ കൃഷിയിടത്തിലെ ഉത്പാദനക്ഷമത വർധിപ്പിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനും കൃഷിയിലെ അപകടസാധ്യതകൾ മുൻകൂട്ടി അറിയിക്കാനും ഇത് സഹായിക്കും. മൃഗസംരക്ഷണ മേഖലയുടെ നവീകരണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. പാവപ്പെട്ടവരും നാമമാത്ര വരുമാനമുള്ളവരുമായ കുടുംബങ്ങളുടെ കാർഷിക വരുമാനത്തിൻ്റെ ഏകദേശം 16 ശതമാനവും ലഭിക്കുന്നത് ഈ മേഖലയിൽ നിന്നാണ്.

വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി പദ്ധതി നടപ്പിലാക്കും. വെറ്ററിനറി പ്രൊഫഷണലുകളുടെ എണ്ണം ഇരുപതിനായിരത്തിലധികം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഗ്രാമപ്രദേശങ്ങളിലും നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലും ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംരംഭകത്വ വികസനത്തിന് ഈ മേഖലയിൽ പിന്തുണ നൽകും. കന്നുകാലി വളർത്തൽ സംരംഭങ്ങളുടെ വ്യാപനത്തിനും ആധുനികവൽക്കരണത്തിനുമായി വായ്പയുമായി ബന്ധിപ്പിച്ച സബ്സിഡി പദ്ധതികൾ നടപ്പിലാക്കും. മൃഗസമ്പത്ത്, ക്ഷീരവികസനം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഏകീകൃത മൂല്യ ശൃംഖലകളുടെ നിർമാണം മെച്ചപ്പെടുത്തുകയും ലൈവ്സ്റ്റോക്ക് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വ്യോമയാനം, ആയുഷ്, ബാങ്കിങ്

വ്യോമയാന മേഖലയെ സഹായിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിവിലിയൻ വിമാനങ്ങൾ, പരിശീലന വിമാനങ്ങൾ, മറ്റ് വിമാനങ്ങൾ എന്നിവയുടെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾക്കും ഭാഗങ്ങൾക്കും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. കൂടാതെ പ്രതിരോധ മേഖലയിലെ യൂണിറ്റുകൾക്ക് അറ്റകുറ്റപ്പണികൾക്കോ (എംആർഒ), വിമാന ഭാഗങ്ങളുടെ നിർമാണത്തിനോ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്.

വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി ആയുഷ് മേഖലയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും. ഉന്നത നിലവാരത്തിലുള്ള സർട്ടിഫിക്കേഷനും വിദഗ്ധരായ ജീവനക്കാരുടെ സേവനവും ഉറപ്പാക്കിക്കൊണ്ട് ആയുഷ് ഫാർമസികൾ നവീകരിക്കും. പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയിൽ ഗവേഷണവും പരിശീലനവും വർധിപ്പിക്കുന്നതിനായി ജാംനഗറിലെ ഡബ്ല്യുഎച്ച്ഒ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെൻ്റർ ആധുനികവൽക്കരിക്കും. ബാങ്കിങ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഹൈ ലെവൽ കമ്മിറ്റി ഓൺ ബാങ്കിങ് ഫോർ വികസിത് ഭാരത് രൂപീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.

വിവാദ പരാമർശത്തിൽ വിശദീകരണം

‘മറ്റേ മോൻ’ എന്ന തൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. താൻ ‘മറ്റേ മകൻ’ എന്നാണ് ഉദ്ദേശിച്ചതെന്നും വിമർശനം ഉന്നയിച്ച ആളുടെ പേര് പറയാൻ തയാറാകാതിരുന്നപ്പോൾ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് മറ്റ് അർഥങ്ങളില്ലെന്നും അമ്മയാണേ സത്യമെന്നും താൻ അങ്ങനെ ഒരു മോശം അർഥത്തിൽ അത് പറഞ്ഞതല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ സത്യം മാത്രമേ ഉള്ളൂവെന്നും തൻ്റെ നെഞ്ചിൽ കൈവച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ വ്യാഖ്യാനിച്ച അർഥത്തിലല്ല താൻ ആ പ്രയോഗം നടത്തിയത്.

സത്യം പറഞ്ഞാൽ ആ സമയത്ത് അദ്ദേഹത്തിൻ്റെ പേര് എടുത്തുപറയാൻ തനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് ‘മറ്റേ കാര്യം പറഞ്ഞ ആ മോനില്ലേ’ എന്ന അർഥത്തിൽ താൻ സംസാരിച്ചത്. തൻ്റെ അമ്മയാണേ സത്യം, അത്രമാത്രമേ താൻ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദ്ദേഹം ആവർത്തിച്ചു. നിങ്ങളെല്ലാം കൂടി വ്യാഖ്യാനിച്ച് അത് വേറൊരു രീതിയിൽ ആക്കിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് അങ്ങനെ ഒരു വിവാദം ഉണ്ടാക്കണമെന്നും മാധ്യമങ്ങൾക്ക് വിചാരമുണ്ടെങ്കിൽ അതിൽ തനിക്ക് പരിതപിക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളെ താൻ പുച്ഛത്തോടെ തള്ളുന്നു എന്നൊന്നും പറയുന്നില്ലെന്നും അത് മാധ്യമങ്ങളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എയിംസ് ഉറപ്പെന്ന് ടോം വടക്കൻ

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പദ്ധതി സംസ്ഥാനത്തിന് ഉറപ്പായും ലഭിക്കുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കാലതാമസം കൂടാതെ ഉണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള നിർദേശങ്ങളാണ് നിലവിൽ പരിഗണനയിലുള്ളത്.

സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ചില സാങ്കേതിക വിഷയങ്ങളിൽ അന്തിമ തീരുമാനം ആകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണം. എങ്കിലും കൃത്യസമയത്ത് തന്നെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനുകൂല തീരുമാനം കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്നും ടോം വടക്കൻ വ്യക്തമാക്കി

കേരളം മുഴുവന്‍ നശിക്കാന്‍ ഇതുമതി ,കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം 116 കിലോ എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി

കോഴിക്കോട്: തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം 116 കിലോ എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി. ഏകദേശം ഒരു കോടി രൂപ വിലവരുന്ന 116 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയോടെ ചേലമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസ് (53) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

വീട്ടിൽ നിന്ന് 21 ലക്ഷം രൂപ പണവും അഞ്ച് ഇലക്ട്രിക് ത്രാസുകളും വാക്കി ടോക്കി ഉപകരണങ്ങളും ഗ്യാസ് ബർണറും പിടിച്ചെടുത്തു. ലഹരി വേട്ടയെ തുടർന്ന് അസീസിൻ്റെ മകൻ ജാസിർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ DANSAF സംഘവും തേഞ്ഞിപ്പാലം പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

അസീസ് ഭാര്യ കമറുന്നീസ (50) ജാസിറിൻ്റെ സുഹൃത്ത് യൂണിവേഴ്‌സിറ്റി സ്വദേശി സലാവുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജാസിറും കുടുംബവും കുറച്ചുകാലമായി യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയുവരികയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിബി, തേഞ്ഞിപ്പാലം ഇൻസ്പെക്‌ടർ ജലീൽ കറുത്തേടത്ത് എസ്ഐമാരായ സത്യജിത്ത്, എം എസ് ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ DANSAF അംഗങ്ങളും തേഞ്ഞിപ്പാലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് പ്രതികളെ പിടികൂടി അന്വേഷണം തുടരുകയാണ്.

ലഹരി വില്‍പ്പന

കോഴിക്കോട് കുറച്ച് മാസങ്ങൾക്ക് മുമ്പ് പൊറോട്ട വില്‍പ്പനയുടെ മറവിൽ എംഡിഎംഎ വിതരണം ചെയ്‌ത യുവാവിനെ പിടികൂടിയിരുന്നു. കോഴിക്കോട് ഫ്രാൻസിസ് റോഡിൽ ടിബി ക്ലിനിക്കിന് സമീപം താമസിക്കുന്ന കെടി ആഫാമാണ് പിടിയിലായത്. വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വില വരുന്ന 30 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടികൂടിയത്.

പൊറോട്ട തയ്യാറാക്കി നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഇയാള്‍ വില്‍പ്പന നടത്തും. അതിനിടെ ആവശ്യക്കാരെത്തുമ്പോള്‍ പൊറോട്ടയ്‌ക്കൊപ്പം എംഡിഎംഎയും നല്‍കും. യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് വില്‍പ്പന.

ഇത്തരത്തില്‍ ലഹരി വില്‍പ്പന നടത്തിയാല്‍ പൊലീസിന് അടക്കം സംശയം തോന്നില്ലെന്നായിരുന്നു ഇയാളുടെ ധാരണ. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ പിടികൂടിയതോടെയാണ് പൊറോട്ടയുടെ മറവില്‍ ലഹരി വില്‍പ്പന നടക്കുന്നതിന്‍റെ വിവരം അധികൃതർക്ക് മനസിലായത്.

ന്‍റെ പഞ്ചാരേ,പ്രണയദിനത്തില്‍ ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് നല്‍കാന്‍ സപ്ളൈകോ

എറണാകുളം: പ്രണയദിന മധുരം പങ്കിടാന്‍ സ്പെഷ്യൽ ഓഫറുമായി സപ്ലൈകോ രംഗത്ത്. വാലൻ്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്നും 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. പ്രണയദിനത്തിൽ തുടങ്ങുന്ന ഈ പഞ്ചസാര ഓഫര്‍ ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

നിലവില്‍ 43.50 രൂപയാണ് പൊതുവിപണിയിൽ ഒരു കിലോ പഞ്ചസാരയുടെ വില. ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് സപ്ലൈകോയുടെ പുതിയ പ്രഖ്യാപനം. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഫെബ്രുവരി 14 ലോകമെമ്പാടും പ്രണയദിനമായാണ് ആഘോഷിച്ചു വരുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പ്രതീകമായി വാലന്റൈന്‍സ് ദിനത്തെ കാണുന്നു. പ്രണയിനികള്‍ക്കും ദമ്പതികള്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധം പ്രകടിപ്പിക്കാനായുള്ള അവസരമായതിനാലാണ് ഈ ദിവസം ‘പ്രണയദിനം’ എന്നും അറിയപ്പെടുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരോധികള്‍, കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകരാറിലായെന്നും നിർമല സീതാരാമൻ

ന്യൂഡെല്‍ഹി.സിപിഎമ്മിനും കേരള സർക്കാരിനെതിരെയും രൂക്ഷമായ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരോധികളാണെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകരാറിലായെന്നും അവർ പറഞ്ഞു. ലോക്‌സഭയിൽ നടന്ന ബജറ്റ് ചർച്ചയിലാണ് നിർമലാ സീതാരാമൻ കേരള സർക്കാരിനെതിരെ സംസാരിച്ചത്.

3,500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു വ്യവസായി കേരളം വിട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റിയ കിറ്റക്‌സ് ഗ്രൂപ്പിനെ പരോക്ഷമായി പരാമർശിച്ചാണ് മന്ത്രി കേരളത്തിലെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയത്. കേരളത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. പട്ടികവിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും കൂടി. ഇതെല്ലാം നടന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്തെന്നും ലോക്‌സഭയിൽ നിർമല സീതാരാമൻ പറഞ്ഞു.

ബജറ്റ് ചർച്ചക്കിടെ നാളികേര കശുവണ്ടി വികസന പദ്ധതികൾ കേരളത്തിന് ഏറെ ഗുണം ചെയ്യുന്നവയാണെന്ന് മന്ത്രി സഭയിൽ വിശദീകരിച്ചിരുന്നു. ഇത് കഴിഞ്ഞാണ് ബംഗാളിലേക്കും കേരളത്തിലേക്കും ലക്ഷ്യമിട്ടുള്ള വലിയ വിമർശനം ധനമന്ത്രി നടത്തിയത്. ബംഗാളിലെ തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് ശേഷമാണ് ധനമന്ത്രി കേരളത്തിന് നേരെ തിരിഞ്ഞത്.

കേരളത്തിൽ 399 സഹകരണ സ്ഥാപനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയതെന്ന് നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ കൂടിയെന്നാണ് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി സഭയിൽ സംസാരിച്ചത്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ ആറുശതമാനത്തോളം വർധിച്ചുവെന്ന് നിർമല ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൾ 1.2 ശതമാനം വർധനയുണ്ടായെന്നും അവർ പറഞ്ഞു.

പ്രണയ ദിനത്തിൽ മധുരിക്കുന്ന ഓഫറുമായി സപ്ലൈകോ… 14 രൂപക്ക് ഒരു കിലോ പഞ്ചസാര

തിരുവനന്തപുരം: വാലൻ്റൈൻസ് ഡേയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 14 രൂപക്ക് ഒരു കിലോ പഞ്ചസാര ലഭിക്കുന്ന ഓഫറുമായി സപ്ലൈക്കോ. ഫെബ്രുവരി 14ന് ആയിരം രൂപക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപക്ക് ലഭിക്കുക. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില.

തീ തുപ്പിയ കാറിന് രണ്ടുവര്‍ഷം വിശ്രമം,ഉടമയ്ക്ക് ഒരു വര്‍ഷവും

കൊല്ലം: രൂപമാറ്റം വരുത്തുകയും പുകക്കുഴല്‍ വഴി തീ തുപ്പി സഞ്ചരിക്കുകയും ചെയ്ത കാര്‍ ഉടമയ്ക്ക് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയായ പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി. കാറിന്റെ റജിസ്‌ട്രേഷന്‍ രണ്ടുവര്‍ഷത്തേക്കും ഉടമയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും റദ്ദാക്കിയതായി മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

തീ തുപ്പുന്ന കാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ആക്കുമ്പോഴും റേസ് ചെയ്യുമ്പോഴുമാണ് തീ തുപ്പിയിരുന്നത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മുഖത്തല നടുവിലക്കര ഭാഗത്തുള്ള ഒരു പെയിന്റിങ് വര്‍ക് ഷോപ്പില്‍ നിന്ന് കാര്‍ കണ്ടെത്തിയത്. കാറിന്റെ ഇരു വശങ്ങളില്‍ സ്ഥാപിച്ചിരുന്ന പുകക്കുഴലുകളും ചക്രങ്ങളും അഴിച്ചു മാറ്റിയ നിലയിലായിരുന്നു. നിറം മാറ്റാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.

മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍, ടി.ജി.പ്രമോദ്, അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാകേഷ്, രൂപേഷ്, നിഥിന്‍ എന്നിവരാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ 253.06 കോടി

തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. 2019- 20 മുതല്‍ 2021- 22 വരെയുള്ള വര്‍ഷങ്ങളില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. ഇത് സംബന്ധിച്ച നടപടി പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68 ശതമാനത്തില്‍ നിന്നും 64. 5 ശതമാനം ആയി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് മൂലമാണ് സപ്ലൈക്കോയ്ക്ക് ബാധ്യത ഉണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു. 2017 സെപ്തംബറില്‍ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത് നെല്ല് സംസ്‌കരണത്തില്‍ കിട്ടുന്ന അരിയുടെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 68 ശതമാനം കിട്ടുന്നില്ല എന്ന കാരണത്താല്‍ മില്ലുടമകള്‍ യഥാസമയം നെല്ലെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഔട്ട് ടേണ്‍ റേഷ്യോ ഒരു ക്വിന്റല്‍ നെല്ലിന് 68 ശതമാനത്തില്‍ നിന്നും 64.5 ശതമാനം ആയി കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് 2018 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കുട്ടനാട് പാക്കേജ്

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും ഭേദഗതികള്‍ വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് – കുട്ടനാട് മേഖലാ വികസനം ഇസ്ലിമെന്റേഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ കമ്മിറ്റി, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, കുട്ടനാട് സെല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഘടന വരുന്നത്.

കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ കണ്‍വീനറായി ചീഫ് സെക്രട്ടറിയെ നിശ്ചയിച്ചു. കൃഷി, ജലവിഭവ, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ആസൂത്രണ ബോര്‍ഡ് അംഗം കൗണ്‍സിലില്‍ അംഗമായിക്കും.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് തലത്തില്‍ സെന്റര്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖല വികസനത്തിനായി രൂപീകരിക്കും. കുട്ടനാട് പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിക്ക് സെന്‍ട്രല്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനം സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഐടി, ധനകാര്യം, ജലവിഭവ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അധ്യക്ഷനായും ജില്ലാ കളക്ടര്‍ കണ്‍വീനര്‍ ആയും ഇംപ്ലിമെന്റേഷന്‍ & ടെക്‌നിക്കല്‍ കമ്മിറ്റികള്‍ നിലവില്‍ വരും. ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരിക്കും. രൂപീകരിക്കുന്ന ഇംപ്ലിമെന്റേഷന്‍ & ടെക്‌നിക്കല്‍ കമ്മിറ്റികള്‍ ജില്ലാ ആസൂത്രണ സമിതിയുടെ ഉപസമിതി ആയി പ്രവര്‍ത്തിക്കും. ജോയിന്റ് രജിസ്ട്രാര്‍ സഹകരണം, പ്രോജക്ട് കോഡിനേറ്റര്‍, എം എന്‍ ആര്‍ ഇ ജി എസ്, എന്നിവര്‍ കൂടി ജില്ലാതല ഇംപ്ലിമെന്റേഷന്‍ & ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആയിരിക്കും.

ഗവ.എൽ പി എസ് പനപ്പെട്ടിയിൽ വർണക്കൂടാരം ശിൽപശാല നടത്തി

ശാസ്താംകോട്ട. സമഗ്രശിക്ഷാ കേരളം ശാസ്താം കോട്ട ബിആർസി സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച അന്താരാഷ്ട്ര പ്രീസ്കൂൾ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ബിന്ദുഗോപാലകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

വർണകൂടാരം ചുമതലയുള്ള ബി.ആർ സി അധ്യാപകപരിശീലകൻ ശ്രീ. ജി. പ്രദീപ് കുമാർ പദ്ധതി വിശദീകരണം നടത്തി. SMC അംഗം ശ്രീമതി രേഷ്മ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യാറാണി സ്വാഗതം പറഞ്ഞു. ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപകർ ശ്രീ. സുരേന്ദ്രൻ, രാജു, രാധ എന്നിവർ ക്ലാസ് നയിച്ചു. അധ്യാപികമാരായ ദീപ്തി ഗംഗാധരൻ , സുനിത എസ് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക ലീന പാപ്പച്ചൻ നന്ദി പറഞ്ഞു. SMC അംഗങ്ങളായ സൂഫിയാൻ, ഹസീന, ഷക്കീൽ ,ദീപ്തി, ഷിബിന എന്നിവർ പങ്കെടുത്തു.