Home Blog Page 384

ബം​ഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ഷെയ്ഖ് ഹസീനയുടെ അവാമി ലീ​ഗ് മത്സര രം​ഗത്തില്ല, 299 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ധാക്ക: ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ഇന്ന് ബംഗ്ലാദേശ് വിധിയെഴുതും. രാവിലെ 7:30 മുതൽ വൈകുന്നേരം 4:30 വരെ നടക്കുന്ന പോളിങ്ങിൽ 12.7 കോടി വോട്ടർമാർ വിധിയെഴുതും. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിൽ ആണ് പ്രധാന മത്സരം.

ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആകെ 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി സൈന്യം, പൊലീസ് എന്നിവരുൾപ്പെടെ ഏകദേശം 10 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കും ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പ് എന്താണ്

തിരുവനന്തപുരം : കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഭയമില്ലാതെയും സമയബന്ധിതമായും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനം തൊഴിലാളികളെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

പരമ്പരാഗതമായ കൈയെഴുത്ത് പരാതികളും ഓഫീസ് സന്ദർശനങ്ങളും ഒഴിവാക്കി, മൊബൈൽ ഫോണിലൂടെ തന്നെ ലളിതമായി പരാതികൾ നൽകാൻ ‘തൊഴിൽ സുരക്ഷ’ ആപ്പിലൂടെ സാധിക്കും. വോയിസ് അധിഷ്ഠിത പരാതി സമർപ്പണമാണ് ആപ്പിന്റെ പ്രധാന പ്രത്യേകത. മലയാളം ഉൾപ്പെടെ പതിനൊന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. അന്യസംസ്ഥാന തൊഴിലാളികൾക്കും എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ളവർക്കും ഉപകാരപ്രദമായ പദ്ധതിയാണിത്.

പരാതികൾ വോയിസ്, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ തുടങ്ങിയ രൂപങ്ങളിൽ സമർപ്പിക്കാം. ഒടിപി സംവിധാനം വഴി സുരക്ഷ ഉറപ്പാക്കുന്ന ആപ്പിൽ, നൽകിയ പരാതികളുടെ നിലവിലെ അവസ്ഥ അറിയാനുള്ള സൗകര്യവുമുണ്ട്. ഫാക്ടറി തൊഴിലാളികൾക്ക് പുറമെ നിർമാണ മേഖലയിലുള്ളവർക്കും പൊതുജനങ്ങൾക്കും തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘തൊഴിൽ സുരക്ഷ’ ആപ്പ് ഉപയോഗിക്കാം.

സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മാർച്ച് ആദ്യവാരത്തോടെ ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ തൊഴിൽ സുരക്ഷ കൂടുതൽ സുതാര്യവും പ്രതികരണശേഷിയുള്ളതുമായ സംവിധാനമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു

‘ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു, ഇവിടെയുള്ള ആളുകൾ…’; ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് വിദേശ സഞ്ചാരികൾ

ഇന്ത്യയിൽ തങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ച് വിദേശ സഞ്ചാരികളായ പാറ്റും ജിയൂലിയയും. ഇവിടുത്തെ ആളുകൾ വളരെ മാന്യമായി പെരുമാറുന്നവരാണെന്നും മുംബൈയിലെ വാസ്തുവിദ്യ അതിശയിപ്പിക്കുന്നതാണെന്നും സോഷ്യ മീഡിയയിലൂടെ പറയുന്നു.

മുംബൈ സന്ദർശനത്തിനിടെ ഇന്ത്യയെ കുറിച്ചുള്ള മുൻധാരണകൾ തെറ്റായിരുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ വിളിച്ചു പറയുകയാണ് വിദേശ ദമ്പതികൾ. സംഭവം ഇപ്പോൾ വൈറലാണ്. കണ്ടന്റ് ക്രിയേറ്റ‍‍‌‌‌‌‌‌ർമാരായ പാറ്റ്, ജിയൂലിയ എന്നീ വിദേശ ദമ്പതികളാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായ വീഡിയോക്ക് പിന്നിൽ. ഇന്ത്യയെക്കുറിച്ച് സാധാരണയായി ഓൺലൈനിൽ വ്യാപകമായി കാണുന്ന നെഗറ്റീവ് ചർച്ചകൾക്കു വിരുദ്ധമായ അനുഭവമാണ് തങ്ങൾക്ക് ഉണ്ടായതെന്ന് പറയുന്നു.

ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ വിദേശ സഞ്ചാരികൾ ഇറങ്ങിയാൽ ആളുകൾ ഉപദ്രവിക്കും, ബുദ്ധിമുട്ടിക്കും എന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാൽ ഇവിടെ മുംബൈയിൽ അങ്ങനെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മാത്രമല്ല എല്ലാവരും വളരെ നന്നായിട്ടാണ് പെരുമാറിയതെന്നും പാറ്റ് വീഡിയോയിൽ പറയുന്നു. ഇന്ത്യയെ കുറിച്ച് ഓൺലൈനിൽ വളരെ തിരക്കേറിയ സ്ഥലമാണ് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കാണാറുണ്ടെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമാണെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു. നിങ്ങൾ വിനീതമായി ‘വേണ്ട, നന്ദി’ എന്ന് പറഞ്ഞാൽ ആളുകൾ അതിനെ മാനിക്കുന്നുണ്ട്. ഇവിടത്തെ ആളുകൾ വളരെ ഡീസന്റാണെന്നും ജിയൂലിയ വ്യക്തമാക്കി.

കൂടാതെ, മുംബൈയിലെ കലാ ഘോഡയിൽ സ്ഥിതി ചെയ്യുന്ന എൽഫിൻസ്റ്റൺ കോളേജ് കെട്ടിടത്തിന്റെ ഗോത്തിക് ശൈലിയിലുള്ള ചരിത്രപ്രാധാന്യമുള്ള ശില്പകലയും പാറ്റ് പ്രശംസിച്ചു. അദ്ഭുതകരമായ ആർക്കിടെക്ചറാണ്, വളരെ പഴക്കമുള്ള മനോഹരമായ കെട്ടിടം എന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നത് കേൾക്കാം. ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു. എത്ര മനോഹരമായ സ്ഥലം! നല്ല ആളുകൾ, നല്ല വൈബ്‌സ് എന്നായിരുന്നു വീഡിയോയ്ക്ക് അവർ നൽകിയ ക്യാപ്ഷൻ.

അങ്ങനെ ഒരു കൊറിയന്‍ സുഹൃത്ത് ഇല്ല,കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുള്ള വാച്ച്,16കാരിയുടെ മരണത്തില്‍ ദുരൂഹത

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യയാണ് (16) മരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.

എന്നാല്‍ അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അത്തരം തെളിവുകള്‍ ഇല്ലെന്നും പെണ്‍കുട്ടിയുടെ അധ്യാപകന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെങ്കിലും ഇതില്‍ പറയുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അധ്യാപകന്‍ വ്യക്തമാക്കി.

കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്ന ഒന്നുമില്ല. ആകെ പതിനാറ് ഫോളോവേര്‍സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുള്ള വാച്ചായിരുന്നു. ഈ കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണമെന്നും ഇതിന് പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.

ആദിത്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആദിത്യയുടെ മൊബൈല്‍ഫോണ്‍ വിശദപരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ജനുവരി 27ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയില്‍ കണ്ടെത്തുകയായിരുന്നു.

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ചൂരൽപ്രയോഗം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂൾ അധ്യാപകനെതിരേ വിഴിഞ്ഞം പൊലീസെടുത്ത കേസിലെ തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാർഥിയെ ശാരീരികമായി ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കി.

തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപകൻ ഫയൽചെയ്ത ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. അച്ചടക്കനടപടി സ്വീകരിക്കാനുള്ള അനുമതി അധ്യാപകർക്ക് രക്ഷിതാക്കൾ നൽകുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2025 ഫെബ്രുവരി 10-ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചുവരുത്തിയ അധ്യാപകൻ ചൂരൽ ഉപയോഗിച്ച് അടിച്ചെന്നായിരുന്നു വിദ്യാർഥിയുടെ പരാതി.

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കളത്തിങ്ങല്‍ തന്‍ഹ (12)യാണ് മരിച്ചത്.

പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്‍ റഷീദിന്റെയും മസ്‌നയുടെയും മകളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും.

കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.

കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെയും മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണയിലാണ് പണിമുടക്ക്. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്ക്കെതിരെയുമാണ് പണിമുടക്ക്. രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും ആയിരം പേര്‍ വീതം പങ്കാളികളാകും.

പ്രതിഷേധത്തിന്റെ ഭാഗമായി പൊതുയോഗങ്ങളും പ്രകടനങ്ങളും വാഹനറാലികളുമുണ്ട്. രാജ്യതലസ്ഥാന മേഖലയില്‍ ആറിടങ്ങളിലാണ് പ്രതിഷേധം.ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

പണിമുടക്ക് ദിനത്തിലും പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര തുടരും

കോഴിക്കോട്. പണിമുടക്ക് ദിനത്തിലും പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര തുടരും.യാത്ര നിർത്തിവെച്ച് പണിമുടക്കിന്റെ ഭാഗമാകണമെന്ന് INTUC ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകളുടെ അഭ്യർത്ഥന തള്ളിയാണ് യാത്ര തുടരുന്നത്.കോൺഗ്രസ് നേതാക്കളെ നേരിട്ട് കണ്ട്‌ പണിമുടക്കിന്റെ ഭാഗമാകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തായിരുന്നിട്ടും ബന്ദും ഹര്‍ത്താലും നടത്തിയില്ല എന്ന ഇമേജ് തുറന്നുകാട്ടാനാണ് വി ഡി സതീശന്‍ ഈ അവസരം ഉപയോഗിക്കുന്നത്.

എന്നാൽ വി ഡി സതീശൻ നയിക്കുന്ന യാത്ര നാളെ കോഴിക്കോട് ജില്ലയിൽ തുടരും.യാത്ര നിർത്തിവയ്ക്കണമെന്ന ആവശ്യത്തിനോട് ഇതുവരെയും നേതൃത്വം പ്രതികരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പറയുന്നു.അതേസമയം പണിമുടക്ക് കണക്കിലെടുത്ത് എൽഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥകൾ മാറ്റിവെച്ചിട്ടുണ്ട്

പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ പിസിസികൾക്കും ഇതിനോടകം AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കത്തയച്ചിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കേണ്ടത് കോൺഗ്രസിന്റെ കൂടി ആവശ്യം ആണെന്ന് INTUC പറയുന്നു.

നേതൃത്വത്തിനെതിരെ വിമർശനമില്ല പക്ഷെ യാത്ര നിർത്തിവെയ്ക്കേണ്ടതായിരുന്നെന്ന് UDF അനുകൂല തൊഴിലാളി സംഘടനകൾക്ക് അഭിപ്രായമുണ്ട്.

പുതുയുഗയാത്രയിലെ ഉന്തും തള്ളും ആഘോഷമാക്കി ഇടതുപക്ഷം, പാടുപെട്ട് വിശദീകരിച്ചു കോണ്‍ഗ്രസ്

കോഴിക്കോട്.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ സംഭവങ്ങൾ. പ്രസംഗിക്കാൻ ക്ഷണിക്കുന്നതിലെ മുൻഗണനയെച്ചൊല്ലി ഷാഫി പറമ്പിൽ എം.പി അതൃപ്തി പ്രകടിപ്പിച്ചതാണ് വേദിയിൽ തർക്കങ്ങൾക്കും ഉന്തും തള്ളലിനും കാരണമായത്.

സ്വാഗത പ്രസംഗകനായ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ജാഥാ ക്യാപ്റ്റനായ വി.ഡി സതീശനെ പ്രസംഗിക്കാനായി ആദ്യം ക്ഷണിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ രാഘവൻ എം.പി പ്രസംഗിച്ച ശേഷം അടുത്തതായി ഷാഫി പറമ്പിലിനെയാണ് വിളിക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനിടെ വി.ഡി സതീശൻ വേദിയിലെത്തിയതോടെ ക്യാപ്റ്റനെ പ്രസംഗിക്കാൻ വിളിക്കുകയായിരുന്നു. തന്നെ വിളിക്കാൻ വൈകിയതിൽ അതൃപ്തി പ്രകടിപ്പിച്ച ഷാഫി പറമ്പിൽ, സതീശന്റെ പ്രസംഗത്തിന് ശേഷം സ്വാഗത പ്രസംഗകൻ ക്ഷണിച്ചപ്പോൾ ആദ്യം നിരസിക്കുകയും പിന്നീട് ബലമായി മൈക്കിന് മുന്നിലെത്തുകയും ചെയ്തു.

വേദിയിലുണ്ടായ ഉന്തും തള്ളലിനിടെ സമീപത്ത് നിന്നിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. ഇത് പ്രവർത്തകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. അധികമൊന്നും സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയ ഷാഫി പറമ്പിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടുന്ന 100 സീറ്റുകളിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു.

വിശദീകരണവുമായി ഡി.സി.സി സംഭവം വിവാദമായതോടെ ഡി.സി.സി സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തി. ജാഥാ ക്യാപ്റ്റൻ വേദിയിലെത്തിയാൽ ഉടൻ അദ്ദേഹത്തിന് സംസാരിക്കാൻ അവസരം നൽകുക എന്നതാണ് കീഴ്വഴക്കമെന്നും അതാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിന് യാതൊരു വിധത്തിലുള്ള നീരസവുമില്ലെന്നും സമയം വൈകിയത് കൊണ്ട് മാത്രമാണ് അത്തരമൊരു മാറ്റം വരുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിചേർത്തു. വരും ദിവസങ്ങളിൽ യു.ഡി.എഫ് ക്യാമ്പുകളിൽ ഈ സംഭവം ചർച്ചയാകാൻ സാധ്യതയുണ്ട്

ജാഥയില്‍ ഉന്തും തള്ളം ഭരണംകിട്ടിയാലിതാണ് അവസ്ഥ എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ എതിരാളികള്‍ ഇത് നന്നായി ആഘോഷിച്ചു. എന്നാല്‍ ജാഥ നിറഞ്ഞു കവിഞ്ഞ ആഘോൽമാണ് അവിടെ നടന്നതെന്നും തന്നെ പ്രസംഗിക്കാന്‍വിളിക്കേണ്ട എന്നപേരില്‍ ഷാഫി ഡിസിസി സെക്രട്ടറി പ്രമോദിനെ ബലമായി പിടിച്ചു നിര്‍ത്തിയതാണെന്നും ഇതെല്ലാം ജാഥയിലെ ആവേശമാണെന്നുമാണ് നേതാക്കളും പ്രവര്‍ത്തകരും മറുപടി പറയുന്നത്. പിണറായി നടത്തുന്ന ജാഥയില്‍ ഇത്തരം സ്നേഹം കാണാനാവില്ലെന്നും മറുപടിയുണ്ട്.

വേദിയിലെ പതിവ് ഇടിച്ചുകയറ്റം മൂലം നേതാക്കള്‍ക്ക് ജീവഹാനിവരുമോ എന്ന ആശങ്കയും പരക്കുന്നുണ്ട്.

‘സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി’,10,18,042 ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ആയിരം രൂപ വീതം എത്തി, മുഖ്യമന്ത്രി

തിരുവനന്തപുരം: ‘സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി’-യുടെ ഭാഗമായി 10,18,042 ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ആയിരം രൂപ വീതം എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ലഭിക്കുക.

സാമ്പത്തിക പരാശ്രിതത്വം പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. ആ നിശബ്ദതയ്ക്ക് വിരാമമിടാനും ‘ഈ നാട് നിങ്ങളോടൊപ്പമുണ്ട്’ എന്ന ഉറപ്പ് നല്‍കാനുമാണ് ഈ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോടും കൈനീട്ടാതെ, സ്വന്തം ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കാതെ തലയുയര്‍ത്തി ജീവിക്കാന്‍ ഓരോ സ്ത്രീക്കും അവകാശമുണ്ട്. ആ അവകാശത്തിനു കൈത്താങ്ങാകുയാണ് സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ ബജറ്റിംഗിലൂടെയും കുടുംബശ്രീയുടെ ശാക്തീകരണത്തിലൂടെയും നാം തുടങ്ങിവെച്ച മാറ്റങ്ങള്‍ ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്ത്രീ സൗഹൃദമായ പൊതു ഇടങ്ങള്‍, തുല്യവേതനം, ഭരണനിര്‍വ്വഹണത്തിലെ 50 ശതമാനം സംവരണം, തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കി.

വാഗ്ദാനങ്ങള്‍ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ളവയാണെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും തെളിയിക്കുകയാണ്. ലൈഫ് മിഷനിലൂടെ വീടും, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കിയതുപോലെ, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷയും ഉറപ്പാക്കുന്ന ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാന്‍ ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു