Home Blog Page 363

കുട്ടിയുടെ തലപുറത്തു വന്ന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിട്ടും ഡോക്ടറെ വിളിച്ചില്ല, നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം

തിരുവനന്തപുരം.നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം. പ്രസവത്തിനെത്തിയ സ്ത്രീയെ ജീവനക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. പെരിങ്ങാമല സ്വദേശി ആമിനയാണ് പരാതി നൽകിയത്

ഗർഭിണിയെ അഡ്മിറ്റ് ആക്കാൻ നഴ്സിംഗ് സ്റ്റാഫുകൾ വിസമ്മതിച്ചു. പ്രസവ വേദന വന്നിട്ടും ബന്ധപ്പെട്ട ഡോക്ടർമാരെ അറിയിച്ചില്ലെന്ന് യുവതി. കുട്ടിയുടെ തലപുറത്തു വന്ന് ജീവൻനഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതയും പരാതിയിൽ. ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിഎംഒയ്ക്ക് പരാതി നൽകി. ചികില്‍സാപിഴവുമൂലം കുട്ടി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡു ചെയ്തതിനിടെയാണ് പുതിയ പരാതി.

ഇത്തരം കെണികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്, സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ തലകുത്തി ഓടയിലേക്ക്,ദൃശ്യം

കോഴിക്കോട്. സ്കൂട്ടർ മറിഞ്ഞ് യാത്രികന് ഓടയിലേക്ക് വീണ് പരിക്ക്. എരഞ്ഞിപ്പാലത്താണ് അപകടം. പരിക്കേറ്റത് ഒളവണ്ണ സ്വദേശി നിസാറിന്.

വശത്തേക്ക് തിരിഞ്ഞ ഡ്രൈവിംങ്സ്കൂള്‍ കാറില്‍ തട്ടാതിരിക്കാന്‍ ബ്രേക്കിട്ടപ്പോഴാണ് സ്കൂട്ടര്‍ മറിഞ്ഞത്. തലകുത്തി ഓടയിലേക്ക് വീണെങ്കിലും ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ പരുക്ക് ഗുരുതരമായില്ല.

മാനാഞ്ചിറ – മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് വീണത്. പാതയുടെ നവീകരണമാണ് നടന്ന് വരുന്നത്. ഒരു മറയും ഇല്ലാതെയാണ് ഓട തുറന്നു കിടക്കുന്നത്.

ADGP എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്

തിരുവനന്തപുരം. ADGP എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്.പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്.

പരാതിക്കാരനായ അഡ്വ. പി നാഗരാജാണ് കത്തയച്ചത്. സർക്കാർ ഉദ്യോഗസ്ഥനെതിരായ തുടർനടപടിക്ക് പ്രോസിക്യൂഷൻ അനുമതി വേണം. നിയമപ്രകാരം 3 മാസത്തിനകം സർക്കാർ മറുപടി നൽകണം. വിജിലൻസ് അന്വേഷണം പക്ഷപാതപരമെന്ന് പരാതിക്കാരൻ

സർക്കാർ സ്കൂളുകളിലെ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സമ്മാനിക്കാന്‍ പുസ്തകശേഖരണം


ശാസ്താംകോട്ട.  ബ്ലോക്ക്‌ പഞ്ചായത്തിന്റെ  പരിധിയിൽ വരുന്ന സർക്കാർ സ്കൂളുകളിലെ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സമ്മാനിക്കാന്‍ ശാസ്താംകോട്ട രാജഗിരി ബ്രൂക്ക്‌ ഇന്റർനാഷണൽ സ്കൂളിൽ പുസ്തക ശേഖരണം നടത്തി.

സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി.ഏബ്രഹാം തലോത്തിൽ നേതൃത്വം നൽകിയ ഈ പ്രവർത്തനത്തിലൂടെ  പങ്കുവയ്ക്കലിന്റെ മഹത്വം കുട്ടികളിലേക്ക് പകർന്നുനൽകാൻ സാധിച്ചു. ശേഖരിച്ച പുസ്തകങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത് പ്രതിനിധികളും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ ബോണിഫേഷ്യ , സ്കൂൾ കോഡിനേറ്റർ കൊച്ചുമോൾ സാമുവൽ, ജോജി ടി കോശി, വൈസ് പ്രിൻസിപ്പൽ  മാരായ ടെസ്സി, ബിജിലി സഖ്യം കോഡിനേറ്റർ സുനി ജോസഫ് , രജനി എസ് ബി, കൃഷ്ണപ്രിയഎന്നിവരും ചടങ്ങിൽപങ്കെടുത്തു

കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍. എസ്എഫ്‌ഐ കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ്(21 ) ആണ് മരിച്ചത്.

വീട്ടില്‍ മുറിയിലെ ഫാനില്‍ ആണ് യുവാവ് തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മുറി തുറക്കാതിരുന്ന സാഹചര്യത്തില്‍ സഹോദരനാണ് മുറി തുറന്ന് പരിശോധിച്ചത്. വാതില്‍ തകര്‍ത്ത് അകത്തുകയറിപ്പോഴാണ് അഭിനന്ദിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിധി പറയാനിരിക്കെ പ്രതി കോടതിയില്‍ നിന്ന് മുങ്ങി

കൊല്ലം: പോക്സോ കേസില്‍ വിധി പറയാനിരിക്കെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി കോടതിയില്‍നിന്ന് മുങ്ങി. അസ്സം സ്വദേശി സിറാജുല്‍ ഹഖ് (36) ആണ് കരുനാഗപ്പള്ളി പോക്സോ അതിവേഗ കോടതിയില്‍ നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ചൊവ്വാഴ്ചയാണ് സംഭവം. കരുനാഗപ്പള്ളി പോക്‌സോ കോടതിയില്‍ വിധി പറയാനിരിക്കെ ജാമ്യത്തിലായിരുന്ന പ്രതിയെ പോലീസ് എത്തിച്ചു. കേസില്‍ സിറാജുല്‍ ഹഖ് കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയില്‍ നിന്നും മുങ്ങി.
വിവിധ വകുപ്പുകള്‍ പ്രകാരം 23 വര്‍ഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയില്‍ ജോലി ചെയ്യവെയാണ് അസം സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സിറാജുല്‍ ഹഖ് തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടി തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തല്‍മണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശാസ്താംകോട്ട പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്നും മുങ്ങിയ പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്‌തനങ്ങളിൽ സ്‌പര്‍ശിക്കുന്നതും വസ്‌ത്രങ്ങള്‍ അഴിക്കുന്നതും ‘ബലാത്സംഗശ്രമത്തിന്’ തുല്യം, വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്‌തനങ്ങളിൽ സ്‌പര്‍ശിക്കുന്നതും വസ്‌ത്രങ്ങള്‍ അഴിക്കുന്നതും ‘ബലാത്സംഗശ്രമത്തിന്’ തുല്യമാണെന്ന് സുപ്രീം കോടതി. ഇവ ബലാത്സംഗത്തിനുള്ള ‘തയ്യാറെടുപ്പ്’ മാത്രമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണാകക നിരീക്ഷണം.

ക്രിമിനൽ നിയമതത്വങ്ങളുടെ തെറ്റായ പ്രയോഗമാണ് ഹൈക്കോടതി നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌തനങ്ങളിൽ പിടിക്കുന്നതും പെണ്‍കുട്ടികളുടെ വസ്‌ത്രങ്ങള്‍ അഴിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നടപടി.

ഇത്തരം കുറ്റകൃത്യത്തെ ‘ബലാത്സംഗ ചെയ്യാനുള്ള തയ്യാറെടുപ്പ്’ എന്ന അലഹാബാദ് ഹൈക്കോടതിയുടെ 2025 ലെ വിവാദ വിധിയെ റദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടികളുടെ ശരീരത്ത് സ്‌പർശിക്കുകയും വസ്‌ത്രങ്ങൾ അഴിക്കുകയും ചെയ്യുന്നത് ബലാത്സംഗ കുറ്റമല്ലെന്നായിരുന്നു, 2025 മാർച്ച് 17-ന് പുറത്തിറക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിൽ ജസ്‌റ്റിസ് റാം മനോഹർ നാരായൺ പറഞ്ഞിരുന്നത്. എന്നാൽ വസ്ത്രം അഴിക്കുകയോ നഗ്നയാകാൻ നിർബന്ധിക്കുകയോ ഇതിൻ്റെ പേരിൽ ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്‌താൽ ക്രിമിനൽ പരിധിയിൽ വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

14 വയസുള്ള പെൺകുട്ടിയെ ആക്രമിച്ചതിന് പ്രതികൾക്കെതിരായ കുറ്റത്തിന് വിധി പറയുകയായിരുന്നു അലഹാബാദ് ഹൈക്കോടതി. പെൺകുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കുക, വസ്‌ത്രങ്ങൾ അഴിക്കുക, വലിച്ചിഴയ്‌ക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ഇതിനെ ബലാത്സംഗ ശ്രമത്തിൽ നിന്ന് ചെറിയ കുറ്റകൃത്യമായി വിധിക്കുകയായിരുന്നു ഹൈക്കോടതി.

സ്‌ത്രീക്ക് നേരെ നടക്കുന്ന ഇത്തരം ശ്രമങ്ങൾ ‘വെറും തയ്യാറെടുപ്പാണ്’ എന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ നിരീക്ഷണത്തോട് സുപ്രീം കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്ന് അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് പോക്‌സോ നിയമപ്രകാരം രണ്ട് പ്രതികൾക്കെതിരെ ചുമത്തിയിരുന്ന ബലാത്സംഗശ്രമക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു.

“പ്രതികളുടെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ശ്രമമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ഇത് കേവലം ഒരു തയ്യാറെടുപ്പായി കാണാനാവില്ല. ക്രിമിനൽ നിയമതത്വങ്ങൾ തെറ്റായി പ്രയോഗിച്ചതിനാൽ ഹൈക്കോടതി വിധി നിലനിൽക്കുന്നതല്ല,” ബെഞ്ച് നിരീക്ഷിച്ചു. ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗം) പ്രകാരമുള്ള കുറ്റം ചെയ്യാനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്വമേധയ ഏറ്റെടുത്ത് 2025 മാർച്ച് 26 ന് സ്‌റ്റേ ചെയ്‌തിരുന്നു. തുടർന്ന് 2026 ഫെബ്രുവരി 10 നാണ് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ലൈംഗിക കുറ്റകൃത്യ കേസുകളിലെ വിധിന്യായങ്ങൾ നിയമപരമായ തത്വങ്ങളിൽ മാത്രമല്ല സഹാനുഭൂതിയിലും അധിഷ്‌ഠിതമായിരിക്കണമെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മല്ല്യ ബാഗ്‌ചി, എൻ വി അഞ്ചരിയ എന്നിവരടങ്ങിയ ബെഞ്ച് വാദിച്ചു.

ജൂഡീഷ്യൽ സമീപനങ്ങളിലും കോടതി നടപടിക്രമങ്ങളിലും സംവേദനക്ഷമത വളർത്തിയെടുക്കേണ്ടതിന് നടപടികൾ അത്യാവശ്യമാണ്. ഇതിനായി കൊണ്ടുവരേണ്ട പരിഷ്‌ക്കാരങ്ങളുടെ ആവശ്യകതയും ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്‌ജിമാരുടെ സമീപനത്തിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിനായി, വിദഗ്‌ധ സമിതിയെ രൂപീകരിക്കാൻ സുപ്രീം കോടതി നാഷണൽ ജുഡീഷ്യൽ അക്കാദമിയോട് ആവശ്യപ്പെട്ടു.

കേസിനാസ്‌പദമായ സംഭവം: 2021 നവംബറിൽ ഉത്തര്‍പ്രദേശിലെ കാസ്‌ഗഞ്ചിൽ 14 വയസുകാരിയായ പെൺകുട്ടിക്ക് ലിഫ്റ്റ് വാഗ്‌ദാനം ചെയ്‌ത് മോട്ടോർ സൈക്കിളിൽ കൊണ്ടുപോവുകയും തുടർന്ന് വിജനമായ സ്ഥലത്ത് വച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തതാണ് കേസ്. പ്രതികൾ പെൺകുട്ടിയെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു.

നേരത്തെ, 2025 മാർച്ച് 17-ലെ ഉത്തരവിൽ അലഹബാദ് ഹൈക്കോടതി പറഞ്ഞത് ഇത് സ്ത്രീയുടെ നഗ്നത പ്രദർശിപ്പിക്കാനുള്ള ശ്രമമായോ ക്രിമിനൽ ബലപ്രയോഗമായോ മാത്രമേ കാണാൻ കഴിയൂ എന്നായിരുന്നു. ഈ കണ്ടെത്തലിനെയാണ് ഇപ്പോൾ സുപ്രീം കോടതി തിരുത്തിയിരിക്കുന്നത്.

കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം,എന്താണ് ഉപയോഗം

തിരുവനന്തപുരം. കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് സര്‍ക്കാര്‍ നല്‍കുക. നടപ്പ് സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാണ് ശ്രമം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നേറ്റിവിറ്റി കാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ തുടര്‍ നടപടിയുണ്ടായത്.

തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കാണ് കേരളത്തില്‍ ജനിച്ചവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. മാതാപിതാക്കള്‍ കേരളത്തില്‍ ജനിച്ചവരാണെങ്കില്‍ സംസ്ഥാനത്ത് ജനിക്കാത്ത മക്കള്‍ക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരോ കേരളത്തിന് പുറത്ത് ജനിച്ചവരും വിവാഹ ശേഷം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരുമാണെങ്കില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നല്‍കുന്നതെന്നാണ് ബജറ്റില്‍ വിശദീകരിച്ചത്. ഫോട്ടോ പതിച്ച കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയില്‍ രേഖയായും ഉപയോഗിക്കാം. കാര്‍ഡിന്റെ വിതരണ ചുമതല തഹസില്‍ദാര്‍മാര്‍ക്കായിരിക്കും.

അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കും.

ഇതില്‍ അന്തിമ തീര്‍പ്പ് സുപ്രീംകോടതി വിധി അനുസരിച്ചാകുമെന്ന ഉപാധിയും മുന്നോട്ടു വെച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ അടക്കം രൂക്ഷ എതിര്‍പ്പുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ക്രൈസ്തവ സഭകള്‍ അടക്കമുള്ള സമുദായസംഘടനകളെ പ്രീണിപ്പിക്കുക കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.

നേരത്തെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍, സമാനസമുദായങ്ങള്‍ക്കും ഇതു ബാധകമാക്കാവുന്നതാണെന്ന ക്ലോസ് നിര്‍ദേശിച്ചിരുന്നു. അതുചൂണ്ടിക്കാട്ടി കെസിബിസി അടക്കം സമീപിച്ചെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, കോടതി നിലപാട് തേടിയപ്പോഴും എന്‍എസ്എസിന് അനുകൂലമാക്കി മാത്രമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

നവജാത ശിശുവിന്റെ മരണം ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. നടപടി ഗൈനകോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിന് എതിരെ. സസ്‌പെൻഷൻ ചികിത്സ പിഴവ് ആരോപണങ്ങൾക്ക് പുറമെ കൈക്കൂലി ആരോപണവും ഉയർന്ന സാഹചര്യത്തിലാണ് നടപടി.

അന്വേഷണത്തിനും അച്ചടക്ക നടപടിക്കും വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് ബിന്ദുവിനെ സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഡോക്ടര്‍ ബിന്ദുവിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസര്‍ജ്യം പുറത്തേക്ക് പോകുന്നെന്ന പരാതിയില്‍ ഡോ. ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് സിസേറിയനിടെ കുഞ്ഞ് മരിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.