Home Blog Page 362

നിയമസഭാ തിരഞ്ഞെടുപ്പ് : ‘ഇരുണ്ട കാലം’ക്യാമ്പയിന് തുടക്കം കുറിച്ച് സിപിഎം

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുൻ യു ഡി എഫ് സർക്കാരിന്റെ കാലത്തെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് സി പി എം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. ‘ഇരുണ്ട കാലം’ എന്ന പേരിലുള്ള ഈ വെബ്സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തുണ്ടായ വിവാദങ്ങളും അഴിമതി കേസുകളും വിശദമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാർട്ടി നീക്കം. ‘മകനേ തിരിച്ച് വരല്ലേ’ എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വ‍ർഷമായി തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ഈ വെബ്സൈറ്റ് ഗുണമാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്.

വിശദവിവരങ്ങൾ
2011-16 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി നയിച്ച യു ഡി എഫ് സർക്കാരിന്റെ അഴിമതി ആരോപണങ്ങളാണ് വെബ്സൈറ്റിൽ പങ്കുവച്ചിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാരിലെ ഓരോ വകുപ്പിലും ഉയർന്ന അഴിമതി ആരോപണങ്ങളുടെ വിശദാംശങ്ങളും മന്ത്രിമാരുടെ വിദ്വേഷ പരാമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോ​ഗ്യരം​ഗത്തും വിദ്യാഭ്യാസ മേഖലയിലും നേരിട്ട വെല്ലുവിളികളും പരാമർശിക്കുന്നതാണ് വെബ്സൈറ്റ്. പവർകട്ട്, ലോ​ഡ്ഷെഡിംഗ്, കെ എസ് ആർ ടി സിയിലെ വെല്ലുവിളി, ബാർകോഴ, സോളാ‌ർ അഴിമതി തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ അഞ്ച് വർഷ ഭരണത്തിലെ പോരായ്മകൾ ഓരോന്നായി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ദേശീയപാതാ വികസനം, ​ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളിൽ യു ഡി എഫ് സർക്കാർ എന്ത് ചെയ്തെന്ന ചോദ്യവും ‘ഇരുണ്ടകാലം’ ഉയർത്തുന്നുണ്ട്

ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻ അംഗം മുതുപിലാക്കാട് ഇടിഞ്ഞകുഴി കൊച്ച് പറമ്പിൽ ( ശ്രീമന്ദിരം ) ആർ .ശ്രീനാഥ് നിര്യാതനായി

ശാസ്താംകോട്ട : ബിജെപി ശാസ്താംകോട്ട മണ്ഡലം മുൻ പ്രസിഡൻ്റും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ മുതുപിലാക്കാട് ഇടിഞ്ഞകുഴി കൊച്ച് പറമ്പിൽ ( ശ്രീമന്ദിരം ) ആർ .ശ്രീനാഥ് (38) നിര്യാതനായി. സംസ്ക്കാരം വ്യാഴം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ രഘുനാഥൻ പിള്ള.
മാതാവ്. ശ്രീകുമാരിയമ്മ.
ഭാര്യ: ആര്യ ശങ്കർ ( അധ്യാപിക, ഗവ.എൽവിഎൽപി സ്കൂൾ, മുതുപിലാക്കാട് ) .
മകൻ: ശ്രീ പഥ് ( രണ്ടാം ക്ലാസ് വിദ്യാർത്ഥി ).
ആർഎസ്എസ് ശാസ്താംകോട്ട മണ്ഡലം മുൻ ബുദ്ധിക് പ്രമുഖ്, മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര സഭാ ട്രഷറർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.

‘നോവലിന്റെ വർത്തമാനം : കെ. ആർ മീരയുടെ നോവൽ പഠനങ്ങൾ” പ്രകാശനം ചെയ്തു

ശാസ്താംകോട്ട: സാഹിത്യ നിരൂപകനും കെ.എസ്.എം.ബി കോളേജിലെ മലയാള വിഭാഗം മേധാവിയുമായ ഡോ. ടി.മധു എഡിറ്റ് ചെയ്ത ‘നോവലിന്റെ വർത്തമാനം : കെ. ആർ മീരയുടെ നോവൽ പഠനങ്ങൾ” പ്രകാശനം ചെയ്തു .

നിരൂപകനും തുമ്പ സെൻറ്. സേവിയേഴ്സ് കോളേജിലെ പ്രിൻസിപ്പാളുമായ പ്രൊഫ. തോമസ് സ്കറിയ പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ചു. പ്രൊഫ. പി.കെ. റെജി ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ. കെ .എസ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായി.

നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ ഹരികുറിശ്ശേരി പുസ്തകാവതരണം നടത്തി . കവിയും പരിസ്ഥിതി പ്രവർത്തകനുമായ രാമാനുജൻ തമ്പി , ആത്മൻ എ.വി എന്നിവര്‍ പ്രസംഗിച്ചു.

സമരം കടുപ്പിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസം കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (KGMCTA) അറിയിച്ചു.

സമരത്തിന്റെ ഭാഗമായി ഒപി വിഭാഗം ബഹിഷ്‌കരിച്ചും അധ്യാപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുമാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

നിലവില്‍ പിജി ഡോക്ടര്‍മാര്‍ മാത്രമാണ് ഒപി വിഭാഗത്തില്‍ സേവനം നല്‍കുന്നത്. സീനിയര്‍ ഡോക്ടര്‍മാര്‍ ഒപിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് രോഗികളെയും ചികിത്സാ സംവിധാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണ കുടിശിക ഉടന്‍ നല്‍കുക, ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ കടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

കരുനാഗപ്പള്ളി ഗവൺമെന്റ് കോളേജ് കെട്ടിട നിർമ്മാണ ഉദ്ഘാടനം നടത്തി നിർമ്മാണം പത്തുമാസത്തിനകം പൂർത്തീകരിക്കും

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ 2016ൽ ആരംഭിച്ച ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണോൽഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി നിർവഹിച്ചു. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെട്ടിട നിർമ്മാണം പത്തു മാസത്തിനകം പൂർത്തീകരിക്കുമെന്ന് നിർവഹണ ഏജൻസിയായ കിറ്റ് കോ മാനേജിംഗ് ഡയറക്ടർ യോഗത്തിൽ വച്ച് അറിയിച്ചു.

18.85 കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ ഐഎഎസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ ചന്ദ്രൻ, നജീബ് മണ്ണേൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ, അംഗംഎസ് സദ്ദാം,അൻവർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായമുംതാസ് ,എ അനിരുദ്ധൻ,അഡ്വ.കെ എ ജവാദ്, ജഗത് ജീവൻ ലാലി,തൊടിയൂർ താഹ,, അബ്ദുൽസലാം അൽഹന,എ എ ജബ്ബാർ,സദാനന്ദൻ,ആദിനാട് സൈനുദീൻ,പ്രിൻസിപ്പൽ,ഇന്ദുശ്രീ,പി ടി എ സെക്രട്ടറി ജെയിംസ്വർഗീസ്,സിന്ധുദേവി,ഹരികുമാർ ടി ജി,നിസാർ കിറ്റ്ക്കോമാനേജിങ് ഡയറക്ടർ ബി രാജേഷ് എന്നിവർ സംസാരിച്ചു

മന്ത്രവാദിയാണെന്ന് ആരോപിച്ച് അമ്മയെയും നവജാതശിശുവിനെയും നാട്ടുകാർ ജീവനോടെ കത്തിച്ചു

റാഞ്ചി: മന്ത്രവാദിയാണെന്ന് ആരോപിച്ച് അമ്മയെയും നവജാതശിശുവിനെയും ജീവനോടെ കത്തിച്ച് നാട്ടുകാർ. ഝാർഖണ്ഡിലെ കലൈയ ഗ്രാമത്തിലാണ് അന്തവിശ്വാസത്തിൻ്റെ പേരിൽ മന്ത്രവാദിയെന്ന് ആരോപിച്ച് അമ്മയെയും കുഞ്ഞിനെയും ജീവനോടെ കത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ജ്യോതി സിങ്കു (32)വും രണ്ട് മാസം പ്രായമുള്ള ആൺക്കുട്ടിയെയുമാണ് വീട്ടിൽ അതിക്രമിച്ച കയറിയ നാട്ടുകാർ പെട്രോളൊഴിച്ച് കത്തിച്ചത്. പൊള്ളലിൻ്റെ ആഘാതത്തിൽ അമ്മയും മകനും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് കോൽഹൻ സിങ്കു (40)ന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്‌തു. ജ്യോതി സിങ്കു മന്ത്രവാദിയാണെന്നും മന്ത്രവാദ ക്രിയകൾ ചെയ്യാറുണ്ടെന്നും സംശയിച്ചാണ് നാട്ടുകാർ ക്രൂരമായ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

”ചൊവ്വാഴ്‌ച രാത്രിയിൽ പ്രതികളിൽ ഒരാൾ കോൽഹൻ സിങ്കുവിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൃത്യം നടത്തിയത്. വീടിനുള്ളിൽ കയറിയ പ്രതി ഉറങ്ങിക്കിടന്നിരുന്ന ജ്യോതി സിങ്കുവിൻ്റെയും കുട്ടിയുടെയും മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി.

ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റു മരിച്ചു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ കോൽഹൻ സിങ്കുവിന് ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൽഹൻ സിങ്കുവിൻ്റെ നില ഗുരുതരമാണന്ന്. പ്രാഥമിക അന്വേഷണങ്ങളിൽ, ചില സംഭവങ്ങളുമായി കുടുംബത്തെ ബന്ധിപ്പിച്ച് ഗ്രാമത്തിൽ കുറച്ച് ദിവസങ്ങളായി കിംവദന്തികൾ പ്രചരിച്ചിരുന്നു. നാട്ടുകാരിൽ ചിലർ ജ്യോതിയെ മന്ത്രവാദിനി എന്ന് മുദ്രകുത്തി. ഇതിന് പിന്നാലെയാണ് ക്രൂരമായ ആക്രമണം നടന്നത്” – കുമാർദുങ്കി പൊലീസ് പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

കുറ്റകൃത്യം നടത്താൻ ഗൂഢാലോചന നടത്തിയ 12 ഓളം ഗ്രാമീണർ ബുധനാഴ്‌ച രാവിലെ കുമാർദുങ്കി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായും പൊലീസ് പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെ തിരിച്ചറിയാനായി സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാഫേൽ മുർമു പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലാണ്.

എല്‍ഡിഎഫ് കണ്‍വീനറോ മന്ത്രിസഭയോ അറിയാത്തത് പ്രതിപക്ഷം അറിയുന്നതെങ്ങനെ,ബാര്‍ വിഷയത്തില്‍ സതീശന്‍

തൃശൂര്‍: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്‌സൈസ് മന്ത്രിയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . മന്ത്രി പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല, എല്‍ഡിഎഫ് കണ്‍വീനറോ മന്ത്രിസഭയോ അറിയാത്തത് പ്രതിപക്ഷം അറിയുന്നതെങ്ങനെ എന്നും പ്രതിപക്ഷ നേതാവ് തൃശൂരില്‍ ചോദിച്ചു.

ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരോ എക്സൈസ് മന്ത്രിയോ പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ശ്രമം നടക്കുന്നതായി അറിയാമായിരുന്നു. ഇക്കാര്യത്തില്‍ ഒരു വര്‍ഷം മുന്‍പ് പിന്തുണ ആവശ്യപ്പെട്ട് ബാറുടമകള്‍ സമീപിച്ചിട്ടുണ്ട്. സമയം നീട്ടി നല്‍കുന്നതില്‍ പ്രതിപക്ഷത്തിന് ഒരു റോളുമില്ല. അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിന്റെ അഭിപ്രായം ബാര്‍ ഉടമകളല്ല സര്‍ക്കാരിനോട് പറയേണ്ടത്. പക്ഷെ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ലായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനറോ നേതാക്കളോ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മന്ത്രിസഭയില്‍ വയ്ക്കാതെ, ആരുമായും ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

എക്സൈസ് മന്ത്രി ഈ വിഷയം പ്രതിപക്ഷത്തെ ഒരാളുമായും ചര്‍ച്ച നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഒരു ഫോണ്‍ കോളിലൂടെയോ നിയമസഭയില്‍ നേരിട്ടോ എക്സൈസ് മന്ത്രി സംസാരിച്ചിട്ടില്ല. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കില്‍ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ ബാര്‍ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവന. കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കേണ്ടെന്ന മന്ത്രിയുടെ ഭീഷണി കയ്യില്‍ വച്ചാല്‍ മതി.

ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ, 21 ലക്ഷം രൂപയുടെ ക്രമക്കേട്,ശാന്തിമാരും, മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പടെ മുപ്പത്തി മൂന്ന് പ്രതികള്‍

കൊച്ചി.ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ, 21 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി വിജിലൻസ്. ഓഡിറ്റ് വിഭാഗത്തിൻ്റെ പ്രാഥമിക കണ്ടെത്തൽ ഉൾപ്പെടുത്തിയ അന്വേഷണ റിപ്പോർട്ട്, വിജിലൻസിൻ്റെ പ്രത്യേക സംഘം മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ നൽകി.

ശാന്തിമാരും, മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പടെ മുപ്പത്തി മൂന്ന് പേരാണ് കേസിൽ പ്രതികൾ. അലക്ഷ്യമായാണ് കണക്കുകൾ സൂക്ഷിച്ചതെന്നും, പ്രത്യേക മഹസറോ അക്കൗണ്ട് ബുക്കോ സൂക്ഷിച്ചില്ലെന്നും അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു. സമഗ്ര അന്വേഷണം നടത്താൻ മൂന്ന് മാസം സമയം ആവശ്യമാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് 45 ദിവസം കൂടി പ്രത്യേക സംഘത്തിന് ഹൈക്കോടതി സാവകാശം നൽകി. കേസ്, ഈ മാസം 27ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

ചിത്തിര ഫെസ്റ്റ് സമാപിച്ചു

മൈനാഗപ്പള്ളി: ശ്രീചിത്തിര വിലാസം യു.പി സ്കൂളിലെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്തിരാഫെസ്റ്റ് -2026 സമാപിച്ചു.രണ്ടു ദിവസങ്ങളായി നടന്ന ചിത്തിരാഫെസ്റ്റ്നോട് അനുബന്ധിച്ചു സൗജന്യ നേത്രചികിത്സാ മെഡിക്കൽ ക്യാമ്പ്,വ്യക്തിത്വ വികസന ക്ലാസ്,മോക് പാർലമെന്റ്,മാജിക് ഷോ,കുട്ടികളുടെ കലാപരിപാടികൾ,കലാസന്ധ്യ, പൊതുസമ്മേളനം എന്നിവ നടന്നു.പൊതു സമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ്‌ അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ മുഖ്യപ്രഭാഷണം നടത്തി.പ്രതിഭാ പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ദീപാ ചന്ദ്രൻ നിർവഹിച്ചു.വിശിഷ്ടാതിഥിയായി പ്രശസ്ത സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേണുഗോപാൽ എന്റോവ്മെന്റ് വിതരണം നിർവഹിച്ചു.

സംസ്കൃതോത്സവത്തിൽ മികച്ച വിജയം നേടിയതിനു നേതൃത്വം കൊടുത്ത പ്രീത ടീച്ചറെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറൂനിസ ബീഗം ആദരിച്ചു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് മത്തായി,ശാന്തകുമാരി അമ്മ, പഞ്ചായത്ത് മെമ്പർമാരായ ജെ.റഹിയാനത്ത്,സന്ധ്യാ മധു,അമൃത രതീശൻ,എസ്.സന്തോഷ് കുമാർ,ഷിജു കോശി വൈദ്യൻ,ചവറ എഇഒ അനിത ടി.കെ,സ്കൂൾ മാനേജർ കല്ലട ഗിരീഷ്,ആനന്ദൻ,എംപിടിഎ പ്രസിഡൻ്റ് റസീന അഹമ്മദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ആർ സുനീഷ്, സ്റ്റാഫ്‌ സെക്രട്ടറി സൈജു ബി.എസ് തുടങ്ങിയവർ സംസാരിച്ചു.

സഫാരി ജീപ്പിന് നേരെ പാഞ്ഞെടുത്ത് കാട്ടാന,മുത്തങ്ങയിലെ നടുക്കും ദൃശ്യം

വയനാട്. മുത്തങ്ങയിൽ വനത്തിൽ സഫാരി ജീപ്പിന് നേരെ പാഞ്ഞെടുത്ത് കാട്ടാന. കഴിഞ്ഞ ജനുവരി 26നാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ശ്രുതിയാണ് ദൃശ്യം പകർത്തിയത്.

കഴിഞ്ഞദിവസം ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. ജീപ്പിന് തൊട്ടു പിറകിൽ ബസ്സിൽ നിന്നായിരുന്നു ദൃശ്യം പകർത്തിയത്. ഏറെനേരം ജീപ്പിനു നേരെ ഓടിയെങ്കിലും ജീപ്പ് ഡ്രൈവര്‍ പിന്നിലേക്ക് ഓടിച്ചുകൊണ്ടിരുന്നു. ഒരിടവേള മാറിയപ്പോള്‍ ജീപ്പ് മുന്നോട്ട് ഓടിയെങ്കിലും പിന്നാലെ ഓടി കാട്ടാന പിന്നെയും ഭീഷണി ഉയര്‍ത്തി.

ബസിനു നേരെയും ആന പാഞ്ഞടുക്കുന്നത് ദൃശ്യത്തില്‍ കാണാം. ആന ആക്രമിക്കില്ലെന്ന ഒരു വിശ്വാസത്തിലാണ് ജീപ്പുകാര്‍ സഫാരി നടത്തുന്നത്.വേണ്ടത്ര സുരക്ഷയില്ലാത്ത ചെറുവാഹനങ്ങളില്‍ ഏതു സമയത്തും അപകടമുണ്ടാകാമെന്നത് ആരും പരിഗണിക്കുന്നില്ല.