Home Blog Page 360

കല്ലുംതാഴം-അയത്തില്‍ ബൈപാസില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ ഗതാഗത നിരോധനം

ദേശീയപാത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കായി കല്ലുംതാഴം – അയത്തില്‍ ബൈപാസ് റോഡിൽ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ബദല്‍ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. 21 മുതല്‍ 28 വരെ രാത്രി 9 മണിക്ക് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 30 ട്രാഫിക് വാര്‍ഡന്മാരെ നിയോഗിക്കും. വഴിതിരിച്ചു വിടാനുള്ള സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. പരീക്ഷ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം അധിക സൗകര്യം ഒരുക്കും. പുളിയത്ത്മുക്ക് – കല്ലുംതാഴം റോഡ് നവീകരണം ഫെബ്രുവരി 28ന് മുമ്പ് പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കും. റെയില്‍ ലെവല്‍ ക്രോസ് സാഹചര്യത്തിനനുസൃതമായി അധികസമയം തുറന്ന് നല്‍കുന്നതിനും നിര്‍ദേശം നല്‍കി.

കല്ലുംതാഴം, അയത്തില്‍ ജംഗ്ഷനുകളിലെ അടിപ്പാതയില്‍ ഇരുവശത്തേക്കും സഞ്ചാരം ഉറപ്പാക്കും. പാല്‍ക്കുളങ്ങര – എന്‍ എച്ച് അപ്രോച്ച് റോഡും ഗതാഗത യോഗ്യമാക്കും.

എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മള്‍ട്ടിപ്പിള്‍ ആക്‌സല്‍ വാഹനങ്ങള്‍ ചവറ കെഎംഎംഎല്‍ ഭാഗത്ത്‌നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ് – കണ്ണനല്ലൂര്‍ വഴി കടത്തിവിടാനും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊട്ടിയത്ത് നിന്ന് തിരിഞ്ഞ് കണ്ണനല്ലൂര്‍ – ഭരണിക്കാവ് – ശാസ്താംകോട്ട – ചവറ കെഎംഎംഎല്‍ വഴി എന്‍.എച്ചിലേക്ക് പ്രവേശിപ്പിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 21 ന് ട്രയല്‍ റണ്‍ നടത്തും. എഡിഎം ജി നിര്‍മല്‍കുമാര്‍, പോലീസ്, ആര്‍ടിഒ, പിഡബ്ല്യുഡി, വിദ്യാഭ്യാസ വകുപ്പുകള്‍, എന്‍എച്ച്എഐ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഒടുവില്‍ ആ സസ്‌പെന്‍സ് തീര്‍ന്നു… സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു

തിരുവനന്തപുരം: ഒടുവില്‍ ആ സസ്‌പെന്‍സ് തീര്‍ന്നു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു. ‘മലബാര്‍ മിസ്റ്ററി’ എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്കാണ് പേരായിരിക്കുന്നത്. പുതിയ ബ്രാന്‍ഡ് കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും.
അതേസമയം മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്‌കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്‌കോ വ്യക്തമാക്കി. തുടര്‍ന്ന് മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു.
വിഷയത്തില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍(ബെവ്‌കോ) കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ബെവ്‌കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടി.

വേനൽച്ചൂടിൽ ആശ്വാസമായി വേനൽമഴ എത്തുന്നു

തിരുവനന്തപുരം: കനത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 21 ന് (ശനി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ഫെബ്രുവരി 22 ന് (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കൻ ശ്രീലങ്കൻ തീരത്തിന് അകലെയായി നിലനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് മഴയ്ക്ക് കാരണമാകുന്നത്.

ഇത് ക്രമേണ വടക്കോട്ട് വ്യാപിക്കുമെന്നും ഫെബ്രുവരി 21, 22 തീയതികളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

വിളവെടുപ്പിന് പാകമായ നെല്ല് ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കർഷകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് നിലവിൽ തടസ്സമില്ലെങ്കിലും കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണം.

താലൂക്ക് ആശുപത്രി വികസനം അട്ടിമറിച്ച എംഎൽഎ ജനങ്ങളോട് മാപ്പ് പറയണം:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട:താലൂക്ക് ആശുപത്രിയുടെ വികസന മുരടിപ്പിന് കാരണം സ്ഥലം എംഎൽഎ യുടെ പിടിപ്പുകേടാണെന്നും അദ്ദേഹം മണ്ഡലത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും യുഡിവൈഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രി പടിക്കൽ സംഘടിപ്പിച്ച കൂട്ടധർണ ഉത്ഘാടനം ചെയ്തുകൊണ്ട് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.

ആശുപത്രി വികസനത്തിനായി 2016ൽ അനുവദിക്കപ്പെട്ട തുകപോലും നാളിതുവരെ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല.50 കോടിയുടെ വികസനം പത്തു വർഷമായി കടലാസ്സിലാണ്.സംസ്ഥാനത്തെ 139 നിയോജക മണ്ഡലങ്ങളിലെ താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചിട്ടും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിയമനങ്ങൾ നടത്താൻ കഴിയാത്തത് പരിതാപകരമാണെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ അദ്ധ്യഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ്,ദിനേശ് ബാബു,രതീഷ് കുറ്റിയിൽ,എസ്.വേണുഗോപാൽ,അഡ്വ:തോമസ് വൈദ്യൻ,ശ്യാം പള്ളിശേരിക്കൽ,മുൻഷീർ ബഷീർ,അമൃത പ്രിയ,ബിനു മാവിനാത്തറ,വൈ.നജീം,എം .വി നിസാർ,അരുൺ ഗോവിന്ദ്,ഷഫീക് മൈനാഗപ്പള്ളി,അനന്ദു പുത്തൂർ,സജിത്ത് ഉണ്ണിത്താൻ,അരുൺ തൈക്കൂട്ടം,രാഖി പ്രവീൺ,സുജിത,യു.എൽ ലാവണ്യ,ബഷീർ പനപ്പെട്ടി,റെജി മാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

തൃപ്പൂണിത്തുറയിൽ ഇനി മത്സരത്തിനില്ലെന്ന് മുന്‍ മന്ത്രി കെ ബാബു പ്രഖ്യാപിച്ചു

കൊച്ചി.തൃപ്പൂണിത്തുറയിൽ ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനിൽക്കുന്നതായി കെ ബാബു.തീരുമാനം വ്യക്തിപരമെന്ന് കെ ബാബു. ആറ് തവണ തൃപ്പൂണിത്തുറയിൽ നിന്ന് നിയമസഭയിൽ എത്തി

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി. 1991 ലാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. കാലിടറിയത് 2016 ൽ എം സ്വരാജിനോട് മാത്രം. ഏഴു തവണ മത്സരിച്ചതിൽ 6 തവണയും വിജയിച്ചു

ലോകത്തിലെ ഏറ്റവും വലിയ ടെക് പൂൾ കേന്ദ്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ടെക് പൂൾ കേന്ദ്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ ഉച്ചകോടി രാജ്യത്ത് സംഘടിപ്പിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്‌ട് സമ്മിറ്റ് 2026 ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടെക് പൂൾ സെൻ്ററാണ്. നാലാമത് എഐ ഉച്ചകോടി രാജ്യത്ത് നടക്കാൻ അതും ഒരു കാരണമാണ്. കൃതിമബുദ്ധി യന്ത്രങ്ങളെ മാത്രമല്ല മനുഷ്യൻ്റെ കഴിവുകളെയും മെച്ചപ്പെടുത്തുന്നു. മുമ്പത്തേക്കാൾ സാങ്കേതികവിദ്യയുടെ വളർച്ച വളരെ വേഗത്തിലാണ്. എന്നാൽ ദിശാബോധം ഇല്ലെങ്കിൽ അത് തടസമായി മാറുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

എഐയെ സംബന്ധിച്ചിടത്തോളം മനുഷ്യർ വെറും ഡാറ്റ പോയിൻ്റുകളാണ്. എന്നാൽ അവയെ കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ ഇത്തരം സാങ്കേതിക വിദ്യയുടെ പ്രയോജനം നമ്മുക്ക് ലഭിക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള പൊതു നന്മയായി എഐയെ വികസിപ്പിച്ചെടുക്കണം. ഡിജിറ്റൽ ലോകത്ത് സമൂഹത്തെയും ആളുകളെയും തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനാൽ എന്തിനും ഒരു ആധികാരികത വേണമെന്നും അതിലൂടെ ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ വെറും ചുരുക്കം ചിലരുടെ കൈകളിൽ ഒതുങ്ങരുത് എന്നും, അത് എല്ലാവരിലേക്കും എത്തിച്ചേരണമെന്നും അദ്ദേഹം ഊന്നൽ നൽകി. മനുഷ്യർ വെറും ‘ഡാറ്റ പോയിൻ്റുകൾ’ മാത്രമായി മാറാൻ അനുവദിക്കരുത്. ഡീപ്ഫേക്കുകളും തെറ്റായ വിവരങ്ങളും സമൂഹത്തെ അസ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉള്ളടക്കങ്ങളിൽ ‘വാട്ടർമാർക്കിംഗ്’, ‘ഓതൻ്റിസിറ്റി ലേബലുകൾ’ എന്നിവ നിർബന്ധമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

‘മാനവ്’ (MANAV) വിഷൻ: നിർമ്മിത ബുദ്ധിക്ക് (AI) വേണ്ടിയുള്ള ‘മാനവ്’ എന്ന കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു. ഇതിൻ്റെ ഓരോ അക്ഷരവും സൂചിപ്പിക്കുന്നത്…

  • M: Moral and Ethical systems (സദാചാരപരവും ധാർമ്മികവുമായ വ്യവസ്ഥകൾ)
  • A: Accountable governance (ഉത്തരവാദിത്തമുള്ള ഭരണം)
  • N: National sovereignty (ദേശീയ പരമാധികാരം)
  • A: Accessible and inclusive (എല്ലാവർക്കും ലഭ്യമായതും ഉൾക്കൊള്ളുന്നതും)
  • V: Valid and legitimate (സാധുതയുള്ളതും നിയമാനുസൃതവുമാണ്)

ശബരിമല കൊടിമര സ്വർണക്കവർച്ച ,ഹൈക്കോടതി മൊബൈൽ സേവന ദാതാക്കൾക്ക് നിർദേശം നൽകി

എറണാകുളം: ശബരിമല കൊടിമര സ്വർണക്കവർച്ച കേസിലെ അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി മൊബൈൽ സേവന ദാതാക്കൾക്ക് നിർദേശം നൽകി. കേസിൽ ഡിവൈഎസ്‌പി തലത്തിലുള്ള അന്വേഷണം ആരംഭിച്ചതായും പ്രത്യേക സംഘം രൂപീകരിച്ചതായും സംസ്ഥാന വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. എസ്‌ഐടി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ മൊബൈൽ കമ്പനികൾക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

പ്രതികളുടെ ഫോൺവിളി വിശദാംശങ്ങളും ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങളും കൈമാറാനാണ് കോടതിയുടെ നിർദേശം. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് മൊബൈൽ ടവർ ലൊക്കേഷനുകളും കോൾ വിവരങ്ങളും നിർണായകമാണ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം തെളിയിക്കാൻ ഈ ഡിജിറ്റൽ തെളിവുകൾക്ക് സാധിക്കുമെന്ന് അന്വേഷണ സംഘം കോടതിയെ ബോധ്യപ്പെടുത്തി.

അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂറിലേറെയാണ് നടപടികൾ നീണ്ടത്. പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടെത്തിയാണ് അന്വേഷണ പുരോഗതി ഹൈക്കോടതിയെ ബോധിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ കണ്ടെത്തിയ സുപ്രധാന വിവരങ്ങൾ സീൽ ചെയ്ത കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് കോടതി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.

സ്വർണപ്പാളി സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായി എസ്‌ഐടി വ്യക്തമാക്കി. കഴിഞ്ഞ തവണ രണ്ടാമതും ശാസ്ത്രീയ പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതി എസ്‌ഐടിക്ക് അനുമതി നൽകിയിരുന്നു. നേരത്തെ ശേഖരിച്ച സാമ്പിളുകൾ വിക്രം സാരാഭായി സ്പേസ് സെൻ്ററിൽ (വിഎസ്‌എസ്‌സി) പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും അതിൽ നിന്ന് ലഭിച്ച ഫലങ്ങളിൽ അവ്യക്തതകൾ നീങ്ങാത്തതിനെ തുടർന്നാണ് രണ്ടാമതും ശാസ്ത്രീയ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. പുതിയ സാമ്പിളുകൾ ഐഐടി ഉൾപ്പെടെയുള്ള ഉന്നത നിലവാരമുള്ള ലാബുകളിൽ പരിശോധിക്കാനാണ് സാധ്യത.

2017ലാണ് ശബരിമല ക്ഷേത്രത്തിൽ പുതിയ കൊടിമരം സ്ഥാപിച്ചത്. ഇതിനായി ഉപയോഗിച്ച സ്വർണപ്പാളികളിൽ നിർദേശിക്കപ്പെട്ട അളവിൽ സ്വർണമില്ലെന്നും ചെമ്പിൻ്റെ അംശം കൂടുതലാണെന്നും കാണിച്ച് ഭക്തരും വിവിധ സംഘടനകളും നൽകിയ പരാതികളാണ് കേസിന് ആധാരം. ശബരിമലയിലെ പുനഃപ്രതിഷ്ഠിച്ച കൊടിമരത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളും ഇതിൽ ഉപയോഗിച്ച സ്വർണത്തിൻ്റെ അളവിലുണ്ടായ കുറവും അതീവ ഗൗരവകരമായാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നോക്കിക്കാണുന്നത്.

കൊടിമര നിർമാണത്തിനായി ഭക്തരിൽ നിന്നും മറ്റും ശേഖരിച്ച സ്വർണം വകമാറ്റി ചെലവഴിച്ചോ എന്നതും നിർമാണ കരാർ നൽകിയതിൽ അഴിമതി നടന്നിട്ടുണ്ടോ എന്നതും വിജിലൻസിൻ്റെ പ്രത്യേക അന്വേഷണ പരിധിയിൽ വരും. സ്വർണപ്പാളികൾ നിർമിക്കുന്നതിൽ വിദഗ്ധരായ പണിക്കാരെ ഒഴിവാക്കി വേണ്ടത്ര മുൻപരിചയമില്ലാത്തവർക്ക് കരാർ നൽകിയതിലൂടെ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായും ആരോപണമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശാസ്ത്രീയ പരിശോധന ഫലങ്ങൾ പുറത്തുവരുന്നതോടെ പ്രതിപ്പട്ടികയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വരാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ശബരിമലയുടെ വിശുദ്ധിയെ ബാധിക്കുന്ന വിഷയമായതിനാൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു, വിമത കൂട്ടായ്മയുടെ കൺവൻഷൻ മാർച്ച് 5ന്

പാലക്കാട്: കെടി ഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി കെ ശശി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. സിപിഎം ജില്ല നേതൃത്വം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഇത്തവണ പികെ ശശി രാജി വെച്ചിരിക്കുന്നത് യുഡിഎഫ് ക്യാംപുമായി നടത്തുന്ന ആശയവിനിമയത്തിന്‍റെ പശ്ചാത്തലത്തിലാണോ എന്ന സംശയവും ഉയരുന്നുണ്ട്. ലീഗുമായി വേദി പങ്കിട്ടതും കഴിഞ്ഞ ദിവസം ഗോവിന്ദന്‍റെ ജാഥയിൽ പങ്കെടുക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. അന്ന് ശശി പറഞ്ഞത്, താൻ ഗോവിന്ദന്‍റെ ജാഥയിലും സതീശന്‍റെ ജാഥയിലും പങ്കെടുക്കുന്നില്ല എന്നാണ്. ഒരു സിപിഎം നേതാവ് എന്തിനാണ് സതീശന്‍റെ ജാഥയിൽ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞതെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. 

കെടിഡിസി ആസ്ഥാനത്ത് പി കെ ശശി രാജി സമര്‍പ്പിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ശശിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ പ്രതികരണം വന്നിട്ടില്ല. നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന.
ഇതിനിടെ വിമത കൂട്ടായ്മയുടെ കൺവൻഷൻ പാലക്കാട് കൽമണ്ഡപം പാർവ്വതി കല്യാണമണ്ഡപപത്തിൽ മാർച്ച് 5 ന് ചേരും കൊഴിഞ്ഞാമ്പാറയിലെ വിമത കൂട്ടായ്മ പി കെ ശശിക്ക് ഒപ്പം ചേരും.ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മുൻ ഏരിയാ സെക്രട്ടറിമാരും പി കെ ശശിക്ക് ഒപ്പ് ചേർന്നേക്കും.

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു, യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

പാലക്കാട്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുമായി അകന്നു കഴിയുന്ന പികെ ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി.കെ ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.

മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ പി കെ ശശിക്ക് സ്വാധീനമുണ്ട്. ശശിക്കെതിരെ മണ്ണാര്‍ക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയതും പാര്‍ട്ടിയുമായി അകലുന്നതിന് കാരണമായിരുന്നു. അടുത്തിടെ പി കെ ശശിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവും രംഗത്തു വന്നിരുന്നു. ബ്രാഞ്ചിലിരിക്കുന്നത് ശശിയുടെ കഴിവുകേടു കൊണ്ടാണെന്നായിരുന്നു സുരേഷ് ബാബു അഭിപ്രായപ്പെട്ടത്.

സിപിഎം വിട്ടാല്‍ പി കെ ശശി കോണ്‍ഗ്രസില്‍ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതും പാലക്കാട്ടെ ജനങ്ങള്‍ ഉറ്റുനോക്കുന്നു. ഷൊര്‍ണൂരില്‍ മല്‍സരിച്ചാല്‍ ശശിക്ക് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ യാതൊരു സ്വാധീനവും ശശിക്ക് ഉണ്ടാക്കാനാവില്ലെന്നാണ് സിപിഎം പറയുന്നത്. വി.കെ ശ്രീകണ്ഠന്‍ എം.പി ശശിയുമായി സംസാരിച്ചിരുന്നു.

മന്ത്രി എം ബി രാജേഷുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസമാണ് ശശിയെ പാര്‍ട്ടിയുടെ നടപടിക്ക് വിധേയമാക്കിയത്. ലൈംഗികാരോപണത്തെക്കുറിച്ച് എകെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. 2011-2016 കാലത്താണ് പി കെ ശശി ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്നത്. 2024 ഒക്ടോബറിലാണ് പാര്‍ട്ടിയുടെ നേതൃനിരയില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ശശിയെ പാര്‍ട്ടി പുറത്താക്കിയത്.

രണ്ട് തവണ 5000 രൂപ വീതം കൈക്കൂലി നല്‍കി; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറിനെതിരെ കുട്ടിയുടെ അച്ഛൻ

തിരുവനന്തപുരം: ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ചെന്ന പരാതിയിൽ ഡോക്ടര്‍മാരുടെ അന്വേഷണ സമിതി അമ്മയുടെയും അച്ഛന്‍റെയും മൊഴിയെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. ഡോക്ടർ ബിന്ദു സുന്ദറിന് കൈക്കൂലി കൊടുത്തെന്ന് അച്ഛൻ ബിനിൽ മൊഴി നല്‍കി. രണ്ട് തവണ 5000 രൂപ വീതം നല്‍കിയെന്നാണ് ബിനിലിന്റെ മൊഴി. എസ്എടി ആശുപത്രിയിലെ മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് പരാതി ചികിത്സാപ്പിഴവ് അന്വേഷിക്കുന്നത്.

സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചത്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. സിസേറിയന് നടത്തിയ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്‍റെ അച്ഛന്‍റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയായിരുന്നു നടപടി.

പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചതിൽ ഡോക്ടർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സിസേറിയനിലൂ‌ടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.