കൊല്ലം: സംസ്ഥാനത്തെ കശുമാവ് കര്‍ഷകര്‍ക്ക് ആശ്വാസമായി നാടന്‍ തോട്ടണ്ടിക്ക് കിലോയ്ക്ക് 150 രൂപയായി വില നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നാടന്‍ തോട്ടണ്ടി വിലനിര്‍ണയ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കര്‍ഷകരില്‍ നിന്ന് തോട്ടണ്ടി വാങ്ങുന്നവര്‍ കിലോയ്ക്ക് 150 രൂപ തന്നെ നല്‍കണമെന്ന് സമിതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് ഈ ന്യായവില ഉറപ്പാക്കുന്നതിനായി കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികള്‍ വഴിയും, കാഷ്യൂ ബോര്‍ഡ് വഴി ടെന്‍ഡറിലൂടെയും സര്‍ക്കാര്‍ സംഭരണം നടത്തും. ചില്ലറയായി നല്‍കുന്ന കര്‍ഷകര്‍ക്ക് കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികളിലൂടെ നേരിട്ട് തോട്ടണ്ടി നല്‍കാവുന്നതാണ്. ഇതിനൊപ്പം തന്നെ കാഷ്യൂ ബോര്‍ഡ് ടെന്‍ഡറിലൂടെയും തോട്ടണ്ടി സംഭരിക്കും.
നാടന്‍ തോട്ടണ്ടിക്ക് റെക്കോര്‍ഡ് വില; കിലോയ്ക്ക് 150 രൂപ
‘എന്ത് തരത്തിലുള്ള സംസ്‌കാരമാണ് ഇന്ത്യ മുഴുവന്‍ നമ്മള്‍ വളര്‍ത്തിയെടുക്കുന്നത്?’ രാവിലെ മുതല്‍ സൗജന്യ ഭക്ഷണം… പിന്നെ സൗജന്യ സൈക്കിള്‍… പിന്നെ സൗജന്യ വൈദ്യുതി… ഇപ്പോള്‍ നമ്മള്‍ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു, സുപ്രിംകോടതി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീം കോടതി. തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും ചോദ്യം ചെയ്താണ് സുപ്രീം കോടതിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ക്ഷേമപദ്ധതികള്‍ പല സംസ്ഥാനങ്ങളും പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിമര്‍ശനം. നേരിട്ടുള്ള പണ കൈമാറ്റ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ ആളുകള്‍ ജോലി ചെയ്യുമോ എന്നും കോടതി ചോദിച്ചു. ‘എന്ത് തരത്തിലുള്ള സംസ്‌കാരമാണ് ഇന്ത്യ മുഴുവന്‍ നമ്മള്‍ വളര്‍ത്തിയെടുക്കുന്നത്?’ രാവിലെ മുതല്‍ സൗജന്യ ഭക്ഷണം… പിന്നെ സൗജന്യ സൈക്കിള്‍… പിന്നെ സൗജന്യ വൈദ്യുതി… ഇപ്പോള്‍ നമ്മള്‍ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു… ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു
ഈ രീതിയില്‍ സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ തടസപ്പെടുത്തും. വിദ്യാഭ്യാസം, അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ എന്നിവ ഇല്ലാത്തവര്‍ക്ക് ഇവ നല്‍കേണ്ടത് സര്‍ക്കാരുകളുടെ കടമയാണ്. എന്നാല്‍ ഇത്തരം സൗകര്യങ്ങളുള്ളവര്‍ പോലും സൗകര്യങ്ങള്‍ക്ക് ലഭിക്കുന്നു.
വൈദ്യുതി സൗജന്യമായ ഒരു സംസ്ഥാനമുണ്ട്. വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ കഴിവുള്ളവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേര്‍തിരിവില്ലാതെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് എന്ത് നയപരമായ സംസ്‌കാരമാണ് സൃഷ്ടിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും സൗകര്യം വേണമെങ്കില്‍, അതിന് പണം നല്‍കണം. ഇത്തരം സൗജന്യങ്ങള്‍ നികുതി പണമാണെന്ന് മറക്കരുതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
രാഹുല്‍ഗാന്ധിയേയും മറ്റ് 25 കോൺഗ്രസ് എംപിമാരേയും വെടിവച്ചു കൊല്ലുമെന്നു ഭീഷണി
ജയ്പുർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയേയും മറ്റ് 25 കോൺഗ്രസ് എംപിമാരേയും വെടിവച്ചു കൊല്ലുമെന്നു ഭീഷണി. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭീഷണി. രാജ് സിങ് എന്നയാളെയാണ് രാജസ്ഥാൻ പൊലീസ് കോട്ടയിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കർണി സേനയുടെ വക്താവാണെന്നു സൂചനയുണ്ട്.
പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും 25 കോൺഗ്രസ് എംപിമാരും ലോക്സഭാ സ്പീക്കർ ഓം ബിർളയെ ആക്ഷേപിച്ച് സംസാരിച്ചതിൽ ബിജെപി, കർണിസേന പ്രവർത്തകർ കുപിതരാണെന്നു വിഡിയോയിൽ ഇയാൾ പറയുന്നുണ്ടെന്നു മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള സംഭവം ഇനിയും ആവർത്തിക്കപ്പെട്ടാൽ ആ എംപിമാരുടെ വീടുകൾ തല്ലിത്തകർക്കും.
രാഹുലിന്റെ ആജ്ഞ അനുസരിച്ചാണ് സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വിവാദം ഉണ്ടായത് എന്നാണ് താൻ വിശ്വസിക്കുന്നതെന്നു വിഡിയോയിൽ പറയുന്നു. ഇനി അത്തരം സംഭവമുണ്ടായാൽ രാഹുലിനെ വീട്ടിൽ കയറി വെടിവച്ചു കൊല്ലുമെന്നും ഇയാൾ വിഡിയോയിൽ ഭീഷണി മുഴക്കുന്നു. 25 എംപിമാരേയും 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കിൽ എംപിമാരെ ഒന്നിനു പിന്നാലെ ഒന്നായി വെടിവച്ച് കൊല്ലുമെന്നുമാണ് ഭീഷണി.
വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ രാജുമായി ബന്ധമില്ലെന്നു ബിജെപിയും കർണി സേനയും പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ ജില്ലയിൽ വേണ്ട
പത്തനംതിട്ട. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ ജില്ലയിൽ മത്സരിക്കേണ്ടെന്ന് കോൺഗ്രസിന്റെ ജില്ലാ നേതാക്കൾ.
ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥികൾ വേണ്ടെന്ന ആവശ്യം ഉയര്‍ന്നത്.
അഞ്ച് സീറ്റുകളിലും ജില്ലയിൽ നിന്നുള്ള ആളുകൾ മത്സരിച്ചാൽ മതിയെന്നാണ് നേതാക്കളുടെ ആവശ്യം. ഭൂരിപക്ഷം നേതാക്കളും ആവശ്യത്തെ പിന്തുണച്ചു. തിരുവല്ല മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. നിലവിൽ കേരള കോൺഗ്രസ് ജോസഫിന്റെ കൈവശമുള്ള സീറ്റ് കൈമാറണമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് യോഗത്തിന് ശേഷം ജില്ലാ നേതാക്കൾ അറിയിച്ചു.
കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍
കൊല്ലം: കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112-ല്‍ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കുകയായിരുന്നു. മയ്യനാട് സ്വദേശിയായ പ്രമോദ് ജോണ്‍(44) ആണ് പോലീസിന്റെ പിടിയിലായത്.
പ്രമോദ് ഇന്നലെ രാവിലെ പത്ത് മണിയോടെ തന്റെ മൊബൈല്‍ നമ്പരില്‍ നിന്നും എമര്‍ജന്‍സി നമ്പരിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. കളക്ട്രേറ്റില്‍ താന്‍ ബോംബ് വച്ചിട്ടുണ്ടെന്നും 50 മിനിറ്റിനുള്ളില്‍ പൊട്ടി തെറിക്കുമെന്നുമായിരുന്നു ഭീഷണി. പോലീസ് പിടികൂടിയപ്പോള്‍ ജയിലില്‍ നിന്നുള്ള ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് സന്ദേശം അയച്ചതെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്
ആറ്റുകാല്‍ പൊങ്കാല: ട്രെയിന്‍ യാത്രാ ക്രമീകരണങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണ റെയില്‍വേയുടെ യാത്രാ ക്രമീകരണങ്ങള്‍. നാഗര്‍കോവിലിലേക്കും എറണാകുളത്തേക്കും പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതിന് പുറമെ, വിവിധ എക്‌സ്പ്രസ്സ്, മെയില്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച് മൂന്നിന് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച ട്രെയിനുകള്‍:
തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് (12624): പകല്‍ 3.14ന് കഴക്കൂട്ടത്തും 3.26ന് ചിറയിന്‍കീഴിലും നിര്‍ത്തും.
കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി (12081), മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് (20631): ഇവയ്ക്ക് പേട്ടയില്‍ സ്റ്റോപ്പ് അനുവദിച്ചു.
മധുര – പുനലൂര്‍ എക്സ്പ്രസ് (16729): മാര്‍ച്ച് 2-ന് പുലര്‍ച്ചെ 4.57ന് പള്ളിയാടിയിലും 5.39ന് ബാലരാമപുരത്തും നിര്‍ത്തും.
രാമേശ്വരം – തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344): മാര്‍ച്ച് 2-ന് പുലര്‍ച്ചെ 3.25ന് ചിറയിന്‍കീഴില്‍ സ്റ്റോപ്പ്.
ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്: പുലര്‍ച്ചെ 1.43ന് തുറവൂരും 2.02ന് മാരാരിക്കുളത്തും നിര്‍ത്തും.
കൊല്ലം – കന്യാകുമാരി മെമ: മാര്‍ച്ച് 3-ന് പകല്‍ 12.50ന് കൊല്ലത്ത് നിന്നും 3.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടും. നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പകല്‍ 3.20ന് പുറപ്പെടും.
തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം – നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവ നിശ്ചയിച്ച സമയത്തേക്കാള്‍ വൈകി മാത്രമേ സര്‍വീസ് ആരംഭിക്കൂ. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം സെന്‍ട്രലില്‍ പ്ലാറ്റ്ഫോം ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ 1 മുതല്‍ 4 വരെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നും നാഗര്‍കോവില്‍ ഭാഗത്തേക്കുള്ളവ 5-ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നുമായിരിക്കും പുറപ്പെടുക. ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ അധിക കൗണ്ടറുകളും ക്യുആര്‍ കോഡ് സൗകര്യങ്ങളും സജ്ജമാക്കും.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്,വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു
ആലപ്പുഴ.മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. എസ് ശശിധരന്റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായിരുന്നു നടപടി.
കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്ന് വിജിലന്‍സ് എസ്പി ആയിരുന്ന എസ്. ശശിധരന്‍തന്നെ കേസ് അന്വേഷണം തുടര്‍ന്നും നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളിക്കൊപ്പം അഞ്ച് പ്രതികള്‍ കൂടിയാണ് കേസിലുള്ളത്.
2016ല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയെടുക്കുകയും വിവിധ എസ്എന്‍ഡിപി ശാഖകള്‍ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ പണം ഗുണഭോക്താക്കളില്‍ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്.
ആറ്റുകാലമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ,ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി,മുതലക്കോടത്ത് കുഴിയില്‍ വീണ് 27 വയസുകാരന് ജീവന്‍ നഷ്ടമായതിൽ ആര്‍ക്കും ഒരു വേദനയും തോന്നുന്നില്ലേ എന്നും കോടതി
കൊച്ചി.ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കാന്‍ ആറ്റുകാലമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയക്കാരും സിനിമാക്കാരും ബോര്‍ഡ് വെക്കുന്നത് മനസിലാക്കാമെന്നും ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ബോര്‍ഡെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിമർശിച്ചു.
തൊടുപുഴ മുതലക്കോടത്ത് യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തിലും ഹൈക്കോടതി കടുത്ത വിമര്‍ശനമുയര്‍ത്തി. കുഴിയാണ് അപകടത്തിന് കാരണമെന്ന് പരസ്പരം കുറ്റപ്പെടുത്തരുത്. സർക്കാരിന് വകുപ്പുകളുടെ പ്രവർത്തനത്തിൽ അറിവും ഏകോപനവും ഉണ്ടാകണമെന്നും കോടതി പറഞ്ഞു. 27 വയസുകാരന് ജീവന്‍ നഷ്ടമായതിൽ ആര്‍ക്കും ഒരു വേദനയും തോന്നുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. അപകടത്തിന്റെ യഥാര്‍ഥ വസ്തുത സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് സര്‍ക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി.





































