Home Blog Page 353

സര്‍ക്കാര്‍ ബ്രാൻഡി ‘മിന്നൽ മാജിക്’; മലബാര്‍ മിസ്റ്ററി എന്ന പേരില്‍ മാറ്റം, അരലിറ്ററിന് 400 രൂപ

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്നാക്കി ബെവ്കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം നടത്തുന്നത്.

ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. 13, 500 കെയ്സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റർ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.

ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും നേരത്തെ ബെവ്കോ എംഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ തുടങ്ങിയത്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കേസിൽ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും സ്വീകരിച്ചു. പരസ്യം വിവാദമായതോടെ ബെവ്കോ ഇങ്ങനെയൊരു പരസ്യമേ നൽകിയിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

കോടതിയിലെ പ്രഹരത്തിന് പിന്നാലെ ഇന്ത്യയെ പരാമർശിച്ച് ട്രംപ്; ‘ഒരുമാറ്റവും ഉണ്ടാകില്ല’, ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്ന് മറുപടി

വാഷിങ്ടൺ: രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ഇന്ത്യയെ പ്രത്യേകം പരാമർശിച്ച് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. തന്റെ താരിഫ് ഭീഷണിയെത്തുടർന്ന് ചർച്ച ചെയ്ത മിക്ക വ്യാപാര കരാറുകളും പ്രാബല്യത്തിൽ തുടരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്നും ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. എല്ലാ ഡീലുകളും വ്യത്യസ്തമായ രീതിയിൽനടപ്പാക്കാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. വിദേശ താൽപ്പര്യങ്ങൾ കോടതിയെ സ്വാധീനിച്ചുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇന്ത്യ-യുഎസ് വ്യാപാര കരാർ പുരോഗമിക്കുന്നു. ഇന്ത്യയുമായുള്ള തന്റെ ബന്ധം അതിശയകരമാണെന്നും വ്യാപാര കരാറിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്ന് ഇന്ത്യ പിന്മാറി. എന്റെ അഭ്യർത്ഥനപ്രകാരമായിരുന്നു പിന്മാറ്റം. പ്രതിമാസം 25,000 പേർ മരിക്കുന്ന ഭയാനകമായ യുദ്ധം പരിഹരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ താരിഫ് നൽകും. എന്നാല്‍, ഞങ്ങൾ താരിഫ് നൽകില്ല. മുമ്പ് ഇങ്ങനെയായിരുന്നില്ല. പ്രധാനമന്ത്രി മോദി ഒരു മികച്ച മാന്യനും മഹാനുമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അമേരിക്കയുടെ കാര്യത്തിൽ അദ്ദേഹം, എതിർത്തിരുന്ന ആളുകളേക്കാൾ വളരെ മിടുക്കനായിരുന്നു. അദ്ദേഹം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. അതിനാൽ ഞങ്ങൾ ഇന്ത്യയുമായി ഒരു കരാർ ഉണ്ടാക്കി. ഇപ്പോൾ ഇത് ന്യായമായ ഇടപാടാണ്. ഞങ്ങൾ അവർക്ക് താരിഫ് നൽകുന്നില്ല. എന്നാല്‍, അവർ താരിഫ് നൽകുന്നുവെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് താരിഫ് ചുമത്തിയ ട്രംപിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.

യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകൾ പ്രധാനമാണെന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു. അവയില്ലാതെ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മലപ്പുറത്ത് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയർത്തി, സെയിൽസ്മാൻ മുസ്തഫയുടെ മൃതദ്ദേഹം ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം :ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നുപോയി. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂര്‍ണമായും മുങ്ങുകയും ചെയ്തു.

പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ആഴക്കൂടുതലും ക്രെയിന്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുണ്ടായ ഗതാഗത തടസ്സവും റോപ്പ് ഘടിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ സാധിക്കാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ചതുപ്പില്‍ ആഴത്തിലുള്ള ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ അക്രമമെന്ന് പരാതി

കുന്നത്തൂർ:കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകൻ്റെ തല അടിച്ചു പൊട്ടിച്ച ആർഎസ്എസ് പ്രവർത്തകർ ഒളിവിൽ.ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പ്രിഥ്വിരാജ് പ്രസാദിന് (23) നേരെ കഴിഞ്ഞ 17 ന് ശൂരനാട് തെക്ക് പതാരം കുമരംചിറ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആക്രമണം നടന്നത്.

കെട്ടുകാഴ്ച നടക്കുന്നതിടെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകർ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ കുമരംചിറ കളത്തട്ടിന് സമീപം വച്ച് രാത്രി 10.30 ഓടെ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.

ദണ്ഡ്,ഇടിവള,വടിവാൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.പിന്നീട് ആക്രമണത്തിന് ഇരയായ പ്രിഥ്വിരാജിനെ വലിച്ചിഴച്ച് കെട്ടുകാഴ്ച നടന്ന വയലിൽ എത്തിച്ച് അതി ക്രൂരമായി വീണ്ടും ആക്രമിക്കുകയുണ്ടായി.അസഭ്യം പറഞ്ഞു കൊണ്ട് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയായിരുന്നു ആക്രമണം.ആക്രമണത്തിൽ സാരമായി പരിക്കേറ്റ പ്രിഥ്വിരാജ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇയ്യാളുടെ പിതാവിൻ്റെ സഹോദരൻ്റെ മകനെ മുൻപ് ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തമാണ് ആക്രമണമെന്നാണ്
പോലീസ് പറയുന്നത്.അക്രമി സംഘത്തെ കണ്ടുനിന്ന നാട്ടുകാർ കൈയ്യേറ്റം ചെ.്തതായും പറയപ്പെടുന്നു.സംഭവത്തിൽ ശൂരനാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ആർഎസ്എസ് പ്രവർത്തകരായ ആകാശ്,അച്ചു,നന്ദു,കിച്ചു,വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന കണ്ടാലറിയാവുന്ന സംഘത്തിൻ്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം ഒത്തുതീർപാക്കാൻ ബിജെപി നടത്തിയ ശ്രമം വിജയിച്ചില്ല.

പ്രശ്നം മാധ്യമങ്ങളിൽ നിന്നും ഒളിച്ചു വയ്ക്കാന്‍ പൊലീസും ശ്രമിച്ചതായി ആക്ഷേപമുണ്ട്.കുന്നത്തൂർ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുഖ്യ പ്രരുകളിൽ ഒന്നാണ് ബിജെപി ജില്ലാ പ്രസിഡൻ്റായ രാജി പ്രസാദിൻ്റേത്.

കാരാളിമുക്ക് മുല്ലമംഗലത്ത് റുക്കിയാ ബീവി നിര്യാതയായി

പടിഞ്ഞാറേകല്ലട. കാരാളിമുക്ക് മുല്ലമംഗലം വീട്ടിൽ യൂനുസ് കുഞ്ഞിന്റെ ഭാര്യ റുക്കിയാ ബീവി ( 79) നിര്യാതയായി. മക്കൾ : ഷെരീഫ് (മുല്ലമംഗലം ടെക്സ്റ്റയിൽസ് , കാരാളിമുക്ക് ) നിസാർ (മുല്ലമംഗലം സ്റ്റിച്ചിംഗ് സെന്റർ ) മുത്തലീഫ് മുല്ലമംഗലം (സി.പി.എം. കാരാളി ഠൗൺ ബ്രാഞ്ചംഗം, വില്ലേജ് പ്രസിഡന്റ് – ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. പടിഞ്ഞാറേകല്ലട , മുല്ലമംഗലം സ്റ്റോഴ്സ് – കാരാളിമുക്ക് )

സീനത്ത്, ഷെഹുവാനത്ത്. മരുമക്കൾ : സൽമ, ഷെമീറ, സിമി, സലീം, ജമാൽ . സംസ്ക്കാര ചടങ്ങുകൾ കാരാളിമുക്ക് മുസ്ലീം ജമാ-അത്ത് പള്ളിയിൽ നടന്നു.

ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി  ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

പത്തനംതിട്ട: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി  ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബ്ലെസ്സന്‍ ബൈജു(16)ആണ് പുറത്തേയ്ക്ക് വീണത്. ഇന്ന് വൈകുന്നേരം 4.30 തോടെ എംസി റോഡില്‍ കുറ്റൂര്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം.

സ്‌കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന്റെ വാതില്‍ തുറന്ന് ബ്ലസ്സന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

വിദ്യാര്‍ത്ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് ബസിലെ മറ്റ് യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് 200 മീറ്റര്‍ ദൂരം പിന്നിട്ട ബസ് നിര്‍ത്തുകയായിരുന്നു.

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും

തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

കടയുടമയ്ക്ക് ഒന്നില്‍ക്കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവര്‍ക്കുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം നഷ്ടപരിഹാരമായി അനുവദിക്കും. വിഭാഗങ്ങള്‍ തിരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചിരിക്കുന്നത്.

ഇത് പ്രകാരം നിര്‍മാണ മേഖലയിലെ (Manufacturing Sector) സംരംഭങ്ങള്‍ക്ക് പരമാവധി 20 ലക്ഷം രൂപയാണ് ലഭിക്കുക. സേവന മേഖലയില്‍ 10 ലക്ഷവും, വ്യാപാര മേഖലയില്‍ ഏഴ് ലക്ഷവും നഷ്ടപരിഹാരമായി അനുവദിക്കും. നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും. നും വയനാട് ജില്ലാ കളക്ടര്‍ക്ക് തന്നെയാണ് തുക വിതരണം ചെയ്യുന്നതിനുള്ള ചുമതലയും.

ശബരിമല യുവതി പ്രവേശനം; സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ നിയമോപദേശം നൽകിയതായി പി എസ് ശ്രീധരൻ പിള്ള

കൊച്ചി.ശബരിമല യുവതി പ്രവേശനകാലത്ത് സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആചാരലംഘനം ഉണ്ടായാൽ നടയടച്ചിടാനും ശുദ്ധികലശം നടത്താനും ഞാൻ തന്ത്രിയോട് പറഞ്ഞു. പുതുതായി ഇറങ്ങുന്ന ‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’ എന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

പ്രകാശനത്തിന് മുന്നോടിയായി പുസ്തകങ്ങൾ തന്ത്രിക്ക് നൽകാൻ പി എസ് ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തി.ഫോണിൽ വിളിച്ചപ്പോഴാണ് അഭിപ്രായം പറഞ്ഞത്. ഇതിന് പിന്നാലെയാണ് തന്ത്രിയും, പന്തളം കൊട്ടാരം പ്രസിഡണ്ടും യുവതികൾ കടന്നാൽ നട അടച്ചിടും എന്ന പ്രസ്താവിച്ചത്. ശബരിമല യുവതി പ്രവേശന വിഷയം BJPക്ക് സുവർണ അവസരമാണെന്ന പ്രസ്താവനയും ഈ പുസ്തകത്തിൽ ഉണ്ട്.

തന്ത്രിയുടെ അറസ്റ്റ്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു തൻറെ നിലപാട്. ബിജെപിയുടെയും നിലപാട് അതായിരുന്നു. പ്രഥമദൃഷ്ടിയ ഈ കേസ് നിലനിൽക്കില്ല എന്ന് തനിക്ക് അറിയാം. തെളിവിന്റെ കണിക പോലും ഇല്ല എന്ന് എല്ലാ ഫയലും പരിശോധിച്ചതിനുശേഷം കോടതി പറഞ്ഞു. ഇത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കണം. തന്ത്രിയെ ജയിലിൽ ഇടാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായത് അല്ല. തന്ത്രിയെ 41 ദിവസം ജയിലും ഇട്ടത് ഗൂഢാലോചനയുടെ ഭാഗമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ചവറ ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണ ഉദ്ഘാടനം

ചവറ. ബോട്ട് ടെര്‍മിനല്‍ കേരളത്തിന്‍റെ ആഭ്യന്തരജലഗതാഗത ശൃംഖലയിലെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ്. റ്റി.എസ് കനാലും അഷ്ടമുടിക്കായലും ഉള്‍പ്പെടുന്ന ജലപാതകളിലൂടെ ദ്വീപുകളെയും തീരപ്രദേശങ്ങളെയും കരഭാഗവുമായി ബന്ധിപ്പിക്കുന്നതിന് ഈ ടെര്‍മിനല്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. 

ദേശീയപാത 66 നോട് ചേര്‍ന്നുളള തന്ത്രപ്രധാനമായ സ്ഥാനമായതിനാല്‍ ജലഗതാഗതവും റോഡ് ഗതാഗതവും ഏകോപിപ്പിക്കുന്ന മള്‍ട്ടിമോഡല്‍ സൗകര്യം ഇവിടെയുണ്ടാകും. ആധുനിക സംവിധാനങ്ങളും വിശ്രമകേന്ദ്രവും ഒരുക്കിയാണ് പുതിയബോട്ട്ജെട്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 


ദീര്‍ഘകാല ചരിത്രമുളള ഇവിടെ 81.6 ലക്ഷം രൂപ വിനിയോഗിച്ച്  നിര്‍മ്മിക്കുന്ന പുതിയ ബോട്ട്ടെര്‍മിനലിന്‍റെ നിര്‍മ്മാണചുമതല ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനാണ്. 
ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍മ്മാണഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്‍ലാന്‍റ് നാവിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി. ഷീജ.എം, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
6 മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചു.

മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊട്ടിയം തഴുത്തല ചിറക്കര പുത്തന്‍വീട്ടില്‍ അനീഷ് (26) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പ്രതിയായ അനീഷിനെതിരെ തഴുത്തല സ്വദേശിയായ യുവാവ് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ മുന്‍വിരോധം നിമിത്തം യുവാവിനെ പാറക്കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ യുവാവിന്റെ വലത് തോളെല്ലിന് പൊട്ടല്‍ ഉണ്ടായി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിഥിന്‍ നളന്‍, ശ്രീകുമാര്‍, സിപിഒമാരായ സുധീര്‍, പ്രവീണ്‍ചന്ദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.