Home Blog Page 319

അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ഹൈക്കോടതി

കൊച്ചി. വിവാഹബന്ധം നിലനില്‍ക്കെ കാമുകനില്‍ പിറന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അനുവദിച്ച് ഹൈക്കോടതി . അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന്, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍.

ആദ്യ വിവാഹബന്ധം നിലനില്‍ക്കെ 2017 ല്‍ പിറന്ന പെണ്‍കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഭര്‍ത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. ആറുവര്‍ഷത്തോളം കുട്ടിയുടെ പിതാവ് താനാണെന്നാണ് ആദ്യഭര്‍ത്താവ് കരുതിയത്. വൈവാഹിക ജീവിതത്തിലെ അസ്വാരസ്യത്തെത്തുടര്‍ന്ന് 2023-ല്‍ ഉഭയസമ്മതപ്രകാരം ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് യുവതി കാമുകനെ വിവാഹം കഴിച്ചു.

ആദ്യ ആഭര്‍ത്താവിനെ അറിയിക്കാതെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പേരുവെട്ടി രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായാണ് യുവതി ഹര്‍ജി നല്‍കിയത്. ആദ്യ ഭര്‍ത്താവിനെയും കക്ഷിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍, ആറുവര്‍ഷത്തോളം തന്റെ കുട്ടിയാണെന്നു കരുതിയ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പേരുമാറ്റാന്‍ എതിര്‍പ്പില്ലെന്ന് ആദ്യ ഭര്‍ത്താവും അറിയിച്ചു. ആദ്യ ഭര്‍ത്താവിന്റെ മാന്യമായ സമീപനവും കുട്ടിയുടെ ഭാവിയും കരുതിയാണ് പേരില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ദാമ്പത്യ വിശ്വാസ്യതയ്ക്ക് വലിയ സാമൂഹികമൂല്യമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നതുപോലുള്ള സാഹചര്യം പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും കോടതി പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുമാറ്റാന്‍ ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ ആവശ്യമാണ്. അല്ലെങ്കില്‍ കോടതിയുടെ ഉത്തരവ് വേണം.

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം

ടെഹ്‌റാന്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന വെടിവെച്ചു വീഴ്ത്തി.

ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തി. രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സി പറയുന്നു. ഇസ്രയേല്‍-യുഎസ് ആക്രമണങ്ങള്‍ക്കിടയിലും സംപ്രേഷണം തടസ്സമില്ലാതെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 154 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ലബനന്റെ തെക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിലും നടന്ന ബോംബാക്രമണങ്ങളിൽ 28,500 ൽ അധികം ആളുകൾ പലായനം ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടച്ചിട്ടതായി ഇറാൻ അറിയിച്ചു. അതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും തീയിടുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം.

ഇറാന്റെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങാന്‍ പൗരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രയേല്‍, ഗാസ, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്മാരോട് മടങ്ങാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

Summary

ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍

ദോഹ. ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍ . ഇറാന്റെ ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും അഞ്ച് ഡ്രോണുകളും തടഞ്ഞു. രണ്ട് പോര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് വെടിവെച്ചിട്ടെന്നും ഭീഷണിയെന്ന് കണ്ടെത്തിയ ഉടനെ നേരിടുകയായിരുന്നുവെന്നും ഖത്തര്‍ മന്ത്രാലയം വ്യക്തമാക്കി.

യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഖമേനി കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യുദ്ധവിമാനം അയച്ചത് യുദ്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

അറബ് രാജ്യങ്ങളെയാകെ ഇറാന്‍ ആക്രമിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിന് റഷ്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഫോണില്‍ സംസാരിച്ചു. ഖത്തര്‍ അമീറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം പുറത്തുവിട്ടത്. ഏതുരീതിയിലുമുള്ള സഹായവും പിന്തുണയും നല്‍കാനുള്ള സന്നദ്ധത അറിയിച്ചതായാണ് വിവരം. അതിനിടെ, ഇറാന്റെ ആക്രമണങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളെയും ജോര്‍ദാനെയും സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ് അറിയിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റാണ് ഫ്രാന്‍സിന്റെ പിന്തുണ അറിയിച്ചത്.

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്:  മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണൻ (89) അന്തരിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വി പി സിംഗ് മന്ത്രിസഭയിൽ ഉപരിഗതാഗത – വാർത്തവിനിമയമന്ത്രിയായിരുന്നു (1989–90).

1971 മുതൽ 1991 വരെ തുടർച്ചയായി ആറു തവണ വടകര മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെ‌ടുക്കപ്പെട്ടു (1971,77,80,84,89.91).

മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണൻ യുഎൻ അടക്കമുളള വിവിധ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനായ കുഞ്ഞിക്കണ്ണൻ നായരുടെ മകനായ ഉണ്ണികൃഷ്ണൻ രാഷ്ട്രീയപാരമ്പര്യമുളള കുടുംബത്തിലാണ് പിറന്നത്.

മദ്രാസ് പ്രസിഡൻസി കോളജ്, മദ്രാസ് ലോ കോളജ് എന്നിവടങ്ങളിൽ പഠനം.‘ബ്ലിറ്റ്സ്’,ശങ്കേഴ്സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, ‘മാതൃഭൂമി’ എന്നിവിടങ്ങളിൽ  പത്രപ്രവർത്തകനായിരുന്നു. ബോംബെ,ഡൽഹി എന്നിവടങ്ങളിൽ പ്രവർത്തിച്ചു.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. അഖിലേന്ത്യാ വിദ്യാർഥിസംഘടന (നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് ഓഫ് ഇന്ത്യ) യുടെ പ്രസിഡന്റായും ബോംബെ സമാജ്‍വാദി യുവക്സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ച ശേഷം 1960-ൽ കോൺഗ്രസിൽ ചേർന്നു.

ഡൽഹിലെത്തിയശേഷം വി.കെ. കൃഷ്ണമേനോന്റെ ഒപ്പം പ്രവർത്തനരംഗത്തുണ്ടായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനിരയിലുൾപ്പെട്ടു. ഇന്ദിരാഗാന്ധിയുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കോൺഗ്രസ് (യു)വിലും പിന്നീട് കോൺഗ്രസ് (എസ്) ലും എത്തി. കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു. 1995–ൽ കോൺഗ്രസിലേക്ക് മടങ്ങി.

സൈന്യത്തെ ഇറക്കേണ്ടി വന്നാല്‍ മടിക്കില്ലെന്ന് ട്രംപ്

ഇറാനിൽ ആവശ്യമെങ്കിൽ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മുൻപ് പല പ്രസിഡന്‍റുമാരും സൈന്യത്തെ നേരിട്ട് അയക്കില്ലെന്ന് ഉറപ്പുനൽകാറുണ്ടെങ്കിലും താൻ അങ്ങനെയൊരു വാഗ്ദാനം നൽകുന്നില്ലെന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ സൈന്യത്തെ ഇറക്കേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും എന്നാൽ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അതിന് മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ആരംഭിച്ച സൈനിക നടപടികൾക്ക് പിന്നാലെ ട്രംപ് നടത്തുന്ന ഈ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

അബുദബി – കൊച്ചി ഇത്തിഹാദ് വിമാനം രാത്രി കൊച്ചിയിലെത്തും

കൊച്ചി.ഇത്തിഹാദ് വിമാനം രാത്രി കൊച്ചിയിലെത്തും.അബുദബി – കൊച്ചി വിമാനം പത്ത് മണിയോടെ നെടുമ്പാശേരിയിൽ.മലയാളികൾ ഉൾപ്പടെ നിരവധി യാത്രക്കാർ.പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.ഇതിനിടയിലാണ് ഇത്തിഹാദ് എയർവേസിൻ്റെ റിലീഫ് സർവീസ്

ഇത്തിഹാദ് എയർവേസ് പ്രഖ്യാപിച്ച 15 സർവീസുകളിൽ നാലെണ്ണം ഇന്ത്യൻ നഗരങ്ങളിലേക്ക്.കൊച്ചിക്ക് പുറമേ ദില്ലി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ആണ് മറ്റ് സർവീസുകൾ

പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച മൂന്നു പേർക്ക് പരിക്ക്

വെഞ്ഞാറമൂട്. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച മൂന്നു പേർക്ക് പരിക്ക്

കൊട്ടാരക്കര ഭാഗത്തുനിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും എതിർന്ന ദിശയിൽ നിന്നുംകാറും തമ്മിലാണ് കൂട്ടിയിടിച്ചത്.വെഞ്ഞാറമൂട് ഉതിമൂട് ആണ് അപകടം നടന്നത്

കാർ മറ്റൊരു വാഹനത്തെ മറികടക്കവെ അമിത വേഗത യിലുള്ള കാർ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു എന്ന് കണ്ടുനിന്നവർ പറയുന്നു. ബസ്സിൽ ഇടിച്ച് മൂന്ന് കറക്കം കറങ്ങിയ കാർ മറ്റൊരു നാനോ കാറിലും ഇടിച്ചാണ് നിന്നത്. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു ഇവരെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പൊങ്കാലയ്ക്കായി ബസ്സിൽ സഞ്ചരിച്ചിരുന്ന ആർക്കും പരിക്കുകൾ ഇല്ല. ഉടൻതന്നെ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എം സി റോഡിൽ ഏറെനേരം ഗതാഗതം നഷ്ടപ്പെട്ടു

ഹിസ്ബുള്ളക്ക് മറുപടി, ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവിട്ടത്. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു ലബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 149 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ഹിസ്ബുള്ളയുടെ ഇസ്രയേല്‍ ആക്രമണങ്ങളും തിരിച്ചടികളും യുദ്ധത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തെക്കന്‍ ലെബനന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമങ്ങള്‍ എന്നാണ് വിവരം.

അതിനിടെ, കുവൈത്തിന് എതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിപ്പ് നല്‍കി അമേരിക്ക. എംബസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കന്‍ പൗരന്‍മാര്‍ താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നാണ് അറിയിപ്പ്.

കുതിരയെ തല്ലി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ മൊഴി നല്‍കിയ വിരോധത്തില്‍ യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസ് പിടിയില്‍

കുതിരയെ തല്ലി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയ വിരോധത്തില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ഇരവിപുരം പോലീസിന്റെ പിടിയിലായി. അയത്തില്‍ കോളേജ് നഗര്‍ 221 മടക്കല്‍ വീട്ടില്‍ ബിവിന്‍ (27), കോളേജ് നഗര്‍ 218 ല്‍ തറയിലഴികത്ത് തൊടിയില്‍ വീട്ടില്‍ അപ്പു എന്ന അഭിരാജ് (26), അയത്തില്‍ നഗര്‍ 193 താഴത്തുവിള വയലില്‍ വീട്ടില്‍ പ്രസീദ് (29) മയ്യനാട് പാറക്കുളം വലിയവിള വീട്ടില്‍ അല്‍
അമീന്‍ (29), കല്ലൂംതാഴം മൈത്രി നഗര്‍ ശാന്തി ഭവനത്തില്‍ പ്രശാന്ത്(29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുതിരയുടെ നോട്ടക്കാരനായ അയത്തില്‍ സ്വദേശി റെജിനെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ എല്ലാം തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഒന്നാം പ്രതി ബിവിനെതിരെ കാപ്പാ നിയമപ്രകാരവും മുമ്പ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്.
2024 ല്‍ വടക്കേവിള സ്വദേശിയായ ഷാനവാസ് എന്ന യുവാവ് വളര്‍ത്തിയിരുന്ന കുതിരയെ പ്രതികള്‍ സംഘം ചേര്‍ന്ന് തല്ലി പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഷാനവാസിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യ്തു. ഈ കേസില്‍ കുതിരയുടെ നോട്ടക്കാരനായ റെജിന്‍ പ്രതികള്‍ക്ക് എതിരെ കോടതിയില്‍ മൊഴി നല്‍കിയെന്ന വിരോധത്തിലാണ് ശനിയാഴ്ച രാത്രി 10 മണിയോടെ പ്രതികള്‍ സംഘം ചേര്‍ന്ന് റെജിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന റെജിനെ വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് പ്രതികള്‍ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ചീത്തവിളിച്ചുകൊണ്ട് കമ്പിവടിയും മുളവടിയും ഉപയോഗിച്ച് ശരീരമാസകലം ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ രഞ്ജിത്ത്, സി.പി.ഒ മാരായ ഷാന്‍ അലി, ദീപു, രാജേഷ്, അജീഷ് ബാബു, സജിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യ്തത്.

വിജയ റൺ നേടിയ ശേഷം സഞ്ജു നിലത്ത് മുട്ട് കുത്തി പ്രാര്‍ഥിച്ചു എന്തായിരുന്നു അത്

കൊൽക്കത്ത: റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ബൗൾ ബൗണ്ടറി പായിച്ച് വിജയ റൺ നേടിയ ശേഷം സഞ്ജു നിലത്ത് മുട്ട് കുത്തി . ആകാശത്തേക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു പിന്നെ കുരിശു വരച്ചു. സാധാരണ മത്സരങ്ങളിൽ സെഞ്ച്വറികൾ നേടിയാൽ പോലും വലിയ ആഹളാദപ്രകടനം താരം നടത്താറില്ല.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു പുറത്താകാതെ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് നേടിയത്. ടോപ് ഓർഡർ ബാറ്റിങ് നിര പരാജയപ്പട്ടപ്പോൾ ഒറ്റയ്ക്ക് പോരാടിയാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്.

മത്സരശേഷം നടന്ന പ്രത്യക പരിപാടിയിൽ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ സഞ്ജുവിനോട് എന്താണ് ആ നിമിഷം പ്രാർഥിച്ചത് എന്ന് ചോദിച്ചിരുന്നു. “അത് ഒരു പ്രത്യേക നിമിഷമായിരുന്നു. ഞാൻ ഒരു ദൈവവിശ്വാസിയാണ്. എന്താണെന്ന് പ്രാർഥിച്ചത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, അത് സ്വകര്യമായി സൂക്ഷിക്കാനാണ് എനിക്ക് ആഗ്രഹം” എന്നാണ് സഞ്ജു പറഞ്ഞ മറുപടി.

ക്രീസിൽ മാത്രമല്ല, സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റ് വാങ്ങിയ ശേഷം ഡ്രസിങ് റൂമിൽ എത്തിയ സഞ്ജു അവിടെയും നിലത്ത് മുട്ട് കുത്തിയിരുന്നു പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

മോശം ഫോമിൽ നിന്ന് തിരിച്ചു വരാനായി താൻ ചെയ്ത കാര്യങ്ങളും സഞ്ജു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി പകരം മത്സരങ്ങൾക്കായി കൂടുതൽ സമയം പ്രാക്ടീസ് ചെയ്തു. സ്വയം കാര്യങ്ങൾ വിലയിരുത്തകയും ചെയ്തതാണ് തന്റെ മികച്ച ഇന്നിങ്‌സിന്റെ രഹസ്യമെന്ന് താരം വ്യക്തമാക്കി.