ആർഭാട വിവാഹത്തിനൊരുങ്ങി ഇരിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി സരയൂ

കൊച്ചി: അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആർഭാട വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി സരയു. വിവാഹദിവസം സ്വർണത്തിൽ മൂടണമെങ്കിലോ അൻപതിനായിരം രൂപയുടെ സാരി വാങ്ങണമെങ്കിലോ അത് പെൺകുട്ടികൾ സ്വയം അധ്വാനിക്കുന്ന പണം മുടക്കിയാണ് ചെയ്യേണ്ടതെന്നും അല്ലാതെ അച്ഛനമ്മമാർ മുണ്ടു മുറുക്കിഉടുത്ത് കൂട്ടിവയ്ക്കുന്ന പണം കൊണ്ടാകരുതെന്നും സരയൂ പറയുന്നു.

അടുത്ത തലമുറയ്ക്കുവേണ്ടി പണം കൂട്ടി വച്ച് ജീവിക്കാൻ മറക്കുന്ന ജനതയെ നമ്മുടെ നാട്ടിലെ കാണാൻ കഴിയൂ. പെൺകുട്ടി പിറക്കുമ്പോൾ ആധി പിടിച്ച് ജീവിക്കുന്ന മാതാപിതാക്കളെ ഇനി തിരുത്താൻ കഴിയില്ലെന്നും പുതിയ തലമുറ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്നും സരയു പറയുന്നു

‘‘അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു? എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്.

നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000ന്റെ സാരി വേണോ…. സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ. ചെയ്യൂ. അതിന് ആദ്യമൊരു ജോലി നേടൂ… എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം.

അടുത്ത തലമുറയ്ക്ക് കാശ് കൂട്ടി വച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ? പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും.

നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?.’’–സരയു ചോദിക്കുന്നു.

Advertisement