ജൂൺ 13ന് കോൺഗ്രസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസ് ഉപരോധിക്കും

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും എംപിമാരും തിങ്കളാഴ്ച ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസ് ഉപരോധിക്കും. പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്ന ദിവസമാണ് ഉപരോധം. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ചോദ്യം ചെയ്യൽ.

പാർട്ടി അണികൾ അതാത് സംസ്ഥാനങ്ങളിലെ ഇഡി ഓഫീസുകൾ ഉപരോധിക്കും. എഐസിസി നേതാക്കളുടെയും ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന നേതാക്കളുടെയും ഓൺലൈൻ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

സോണിയാഗാന്ധിയെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ജൂൺ എട്ടിന് ഹാജരാകാനായിരുന്നു നിർദ്ദേശം. കോവിഡ് ബാധിതയായതിനാൽ സമയം നീട്ടി നൽകണമെന്ന് സോണിയ ആവശ്യപ്പെട്ടു. നാലാഴ്ചത്തെ സമയമാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത് നാഷണൽ ഹെറാൾഡ് ഉടമകളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ 38 ശതമാനം ഓഹരികൾ വീതം ഇരുവരും അനധികൃതമായി സ്വന്തമാക്കിയതായി കാട്ടി ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി നൽകിയ പരാതിയിലാണ് നടപടി.

Advertisement