‘രാജാവ് നഗ്നനാണെന്നു പറയാൻ കൂട്ടത്തിലുള്ളവർക്ക് മടി’; ഉമ തോമസ്

Advertisement

കൊച്ചി: മുഖ്യമന്ത്രിയെ ജനങ്ങൾ തെരുവിലിറക്കുമെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. . ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കാൻ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള കാവ്യ നീതിയാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും ഉമ പറഞ്ഞു. ജയിലിലേക്ക് പോകുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അവർ ചൂണ്ടിക്കാട്ടി.

നാട് നന്നാകണമെങ്കിൽ രാജാവ് നന്നാകണം. രാജാവ് നഗ്നനാണെന്ന് കൂട്ടത്തിലുള്ളവർ പറയാൻ മടിക്കുന്ന കാലമാണിത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിൽ കൂടുതൽ ആളുകൾ അണിനിരക്കും. കൊച്ചി കളക്ട്രേറ്റിലേക്ക് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു ഉമ തോമസ്.

അതേസമയം കോടതിയിൽ മൊഴി നൽകിയ പ്രതിയെ സർക്കാർ വിരട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് മൊഴിയിലുള്ളത്. സത്യസന്ധനാണെങ്കിൽ മുഖ്യമന്ത്രി ഇതാണോ ചെയ്യേണ്ടത്? പ്രതിയുടെ മൊഴിക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത് അതിശയകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോടതിയിൽ രഹസ്യ മൊഴി നൽകിയവർക്കെതിരെ സിപിസി 340-1 പ്രകാരം മുഖ്യമന്ത്രിക്ക് ആ കോടതിയിൽ തന്നെ പരാതി നൽകാം. മൊഴി നുണയാണെന്നു തെളിഞ്ഞാൽ ഏഴ് വർഷം തടവ് വരെ ലഭിക്കാം. എന്നിട്ടും മുഖ്യമന്ത്രി പരാതി നൽകാത്തത് എന്താണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സ്വപ്നയുടെ വെളിപ്പെടുത്തലിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ചിലയിടങ്ങളിൽ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് കളക്ട്രേറ്റ് മാർച്ചിനിടെ നടന്ന കല്ലേറിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

Advertisement