രാജ്യത്ത് അവശ്യ വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷം; ഉപഭോക്തൃവില സൂചിക 8 മാസത്തെ ഉയർന്ന നിലയിൽ

കൊച്ചി: രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരുന്നതോടെ ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിലെത്തി.

എണ്ണവില ഇനിയും ഉയർന്നാൽ വിലക്കയറ്റം ഇതിലും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.

ഉപഭോക്തൃവില സൂചിക ആറ് ശതമാനത്തിനു മുകളിലാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. അതായത് വിലക്കയറ്റത്തിന് കുറവൊന്നുമില്ല. നിലവിൽ എട്ടു മാസത്തിലെ ഉയരത്തിലാണ്. ഉപഭോക്തൃ വില സൂചിക ആറു ശതമാനത്തിനു മുകളിൽ തുടർന്നാൽ പലിശ വർധിപ്പിക്കുന്നത് റിസർവ് ബാങ്ക് പരിഗണിക്കും. പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ മാസത്തിൽ നിരക്ക് വർധന ഉണ്ടാകാനാണ് സാധ്യത.

വിളവെടുപ്പ് തുടങ്ങുന്നതോടെ പച്ചക്കറി വില കുറഞ്ഞേക്കുമെങ്കിലും ധാന്യങ്ങളുടെ വില ഉയർന്നു തന്നെ നിൽക്കും. ഇനിയുള്ള ഏറ്റവും വലിയ വെല്ലുവിളി ഇന്ധന വിലക്കയറ്റമാണ്. പെട്രോൾ ഡീസൽ വില കൂടിയാൽ ഒരാഴ്ചയ്ക്കകം വിലക്കയറ്റം വീണ്ടും കുതിക്കും.

ചില ഉത്പന്നങ്ങളുടെ വില കുറഞ്ഞത് 10 ശതമാനമെങ്കിലും ഉയരുമെന്നും സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം കണക്കാക്കുന്നു. ഭക്ഷ്യ ഉത്പന്നങ്ങൾ മാത്രമല്ല സ്റ്റീൽ, സിമന്റ്, പാത്രങ്ങൾ, ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ എന്നിവയുടെയും വില കൂടി.

Advertisement