റായ്പൂർ: രാജ്യമെമ്പാടുമുള്ള ആഡംബര ഹോട്ടലുകളെ മൂന്ന് പതിറ്റാണ്ടോളം സമർഥമായി കബളിപ്പിച്ച 69-കാരൻ ബിങ്സൺ ജോൺ ഒടുവിൽ പോലീസിന്റെ പിടിയിലായി. ഹോട്ടലുകളിൽ മാന്യനായ അതിഥിയായി താമസിച്ച് ബിൽ അടയ്ക്കാതെ മുങ്ങുകയും വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്ന ഇയാളെ റായ്പൂർ പോലീസ് ഭുവനേശ്വറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
റായ്പൂരിലെ ഒരു ആഡംബര ഹോട്ടലിൽ രണ്ട് ദിവസം താമസിച്ച ശേഷം 63,755 രൂപയുടെ ബിൽ അടയ്ക്കാതെ കടന്ന ഇയാൾ, 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പും കൈക്കലാക്കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. സാങ്കേതിക തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
അറസ്റ്റിലായ ശേഷവും താൻ ലാപ്ടോപ്പ് മോഷ്ടിച്ചതല്ലെന്നും, ഓഫീസ് ആവശ്യത്തിനായി എടുത്തതാണെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലായി സമാനരീതിയിലുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
1980-കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന ബിങ്സൺ, വിദേശ വിനോദസഞ്ചാരികൾക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. പിന്നീട് ഒരു ഹോട്ടലിൽ നേരിട്ട അപമാനമാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയാൻ കാരണമായതെന്നാണ് പോലീസിനോട് ഇയാൾ വെളിപ്പെടുത്തിയത്.
തിഹാർ ജയിലിൽ കഴിയുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളിയായ ചാൾസ് ശോഭ്‌രാജിന്റെ പ്രവർത്തനരീതികളിൽ ആകൃഷ്ടനായ ഇയാൾ, പിന്നീട് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ താമസിക്കുകയും ബിൽ അടയ്ക്കാതെ മുങ്ങുകയും ചെയ്തതായി പോലീസ് പറയുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ 300-ഓളം ഹോട്ടലുകളെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലായി ഏകദേശം 15 വർഷം ശിക്ഷ അനുഭവിച്ചിട്ടും ഓരോ മോചനത്തിനുശേഷവും പുതിയ നഗരവും പുതിയ തിരിച്ചറിയലും കണ്ടെത്തി തട്ടിപ്പ് ആവർത്തിക്കുകയായിരുന്നു.
ഇപ്പോൾ ഇയാളുടെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി റായ്പൂർ പോലീസ് പരിശോധിച്ചുവരികയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കേസുകൾ ഏകോപിപ്പിച്ചാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.




























