Home News Breaking News മമതയെ കാണാൻ അഖിലേഷ്, ബംഗാളിൽ എത്തും; ലക്ഷ്യം പ്രതിപക്ഷ ഐക്യം

മമതയെ കാണാൻ അഖിലേഷ്, ബംഗാളിൽ എത്തും; ലക്ഷ്യം പ്രതിപക്ഷ ഐക്യം

Advertisement

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിനിടെ, മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്താൻ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വ്യാഴാഴ്ച ബംഗാളിൽ എത്തുന്ന അഖിലേഷ് യാദവ്, മമത ബാന‍ർജിയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ തുടർവിജയങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കളെ ഒറ്റക്കെട്ടായി നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അഖിലേഷിൻ്റെ സന്ദർശനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.

Also Read: സമാധാനം പുലരുന്നു; അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക്, ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കും

ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്ന് മമത ബാനർജി പ്രതികരിച്ചതിന് പിന്നാലെയാണ് അഖിലേഷ് യാദവിൻ്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാക്കളിൽനിന്ന് തനിക്ക് പിന്തുണ ലഭിച്ചതായി മമത ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഹേമന്ത് സോറൻ എന്നിവരിൽനിന്ന് ലഭിച്ച പിന്തുണ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നായിരുന്നു മമതയുടെ പ്രതികരണം.

അതേസമയം തെരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കാൻ മമത തയ്യാറായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് നിലപാടെടുത്ത മമത, രാജ് ഭവനിലേക്ക് പോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയെന്നും ധാർമിക വിജയം തങ്ങൾക്കാണെന്നുമാണ് മമതയുടെ നിലപാട്.

ബംഗാളിലെ 294 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 206 സീറ്റുകൾ പിടിച്ചാണ് ബിജെപി വൻ മുന്നേറ്റം നടത്തിയത്. ബംഗാളിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി സർക്കാർ അധികാരത്തിലേക്ക് എത്തുന്നത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 2021ൽ 212 സീറ്റുകൾ പിടിച്ചായിരുന്നു മമത സ‍ർക്കാർ മൂന്നാമതും അധികാരത്തിലേറിയത്. അന്ന് 77 സീറ്റുകളിലാണ് ബിജെപി വിജയിച്ചിരുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here