ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഭേദഗതികൾ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി. ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അപ്രസക്തമാക്കാനും ഭരണം നിലനിർത്താനുമുള്ള ബിജെപി തന്ത്രമാണ് പാളിയതെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.
വനിതാ സംവരണ നിയമം പരാജയപ്പെട്ടിട്ടില്ല, മറിച്ച് പാർലമെന്റിന്റെ ഘടന മാറ്റാനുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണ് പരാജയപ്പെട്ടത്. നിലവിലുള്ള നിയമപ്രകാരം മുന്നോട്ടുപോകാൻ സർക്കാർ നിർബന്ധിതരായി. മോദി സർക്കാരിന് ഇതുവരെ ഏറ്റതിൽ വെച്ച് ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും ബില്ല് കൊണ്ടുവന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചുള്ള ഗിമ്മിക്കാണ്. പ്രതിപക്ഷ നിർദ്ദേശങ്ങൾ തള്ളിയത് ഗൂഢോദ്ദേശ്യത്തോടെയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന് ഇത് വലിയ മേൽക്കൈ നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു.
മോദി സർക്കാരിന്റെ കാലത്ത് പാർലമെന്റിൽ പരാജയപ്പെടുന്ന ആദ്യ സുപ്രധാന ബില്ലാണിത്. ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനേറ്റ കനത്ത പ്രഹരമാണിത്. വനിതാ സംവരണത്തിന്റെ മറവിൽ അധികാരം പിടിച്ചെടുക്കാനായിരുന്നു നീക്കമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഈ തിരിച്ചടിയോടെ നരേന്ദ്ര മോദി – അമിത് ഷാ യുഗത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ പരിഹസിച്ചു. സർക്കാരിന്റെ അഹങ്കാരത്തിനേറ്റ അടിയാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പാർലമെന്റിന് പുറത്ത് കടുത്ത പ്രതിഷേധം നടത്തി. പ്രതിപക്ഷം മഹിളാ വിരോധികളാണെന്നും സ്ത്രീകൾക്ക് നൽകേണ്ട നീതി അവർ തടഞ്ഞുവെന്നും ബിജെപി ആരോപിച്ചു. പ്ലക്കാർഡുകളുമായാണ് ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധിച്ചത്.





























