Home News National ട്രെയിനുകളിലെ ഭക്ഷണം യാത്രക്കാര്‍ക്ക് ഒരു പേടിസ്വപ്‌നമാകുന്നതിന് പരിഹാരം കാണാന്‍ റെയില്‍വേ

ട്രെയിനുകളിലെ ഭക്ഷണം യാത്രക്കാര്‍ക്ക് ഒരു പേടിസ്വപ്‌നമാകുന്നതിന് പരിഹാരം കാണാന്‍ റെയില്‍വേ

Advertisement

ന്യൂഡല്‍ഹി. ട്രെയിനുകളിലെ ഭക്ഷണം യാത്രക്കാര്‍ക്ക് ഒരു പേടിസ്വപ്‌നമാകുന്നതിന് പരിഹാരം കാണാന്‍ റെയില്‍വേ. പലപ്പോഴും ശുചിത്വമാണ് ഇവിടെ വില്ലനാകുന്നത്. ട്രെയിന്‍ യാത്രകള്‍ ഭക്ഷ്യവിഷ ബാധയ്ക്കു വരെ കാരണമാകാറുണ്ട്. ഭക്ഷണത്തിന്റെ ഉറവിടം എവിടെയാണെന്ന് അറിയാത്തതും യാത്രക്കാര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. അനധികൃതമായി പല കച്ചവടക്കാരും കയറുന്നതിനാല്‍ ഭക്ഷ്യവിഷബാധയുണ്ടായാലും പരാതിപ്പെടാന്‍ നിര്‍വാഹമില്ല. അടുത്ത കാലത്തായി ട്രെയിനുകളിലെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ കര്‍ശന നടപടികളാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം സ്വീകരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയിലെ ഭക്ഷണ വിതരണ രംഗം കൂടുതല്‍ സുതാര്യമാക്കാനും അനധികൃത കച്ചവടക്കാരെ ഒഴിവാക്കാനും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് ക്യുആര്‍ കോഡ് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഈ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ജീവനക്കാരന്റെ പേര്, ആധാര്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്‌നസ് വിവരങ്ങള്‍, പൊലീസ് വെരിഫിക്കേഷന്‍ റെക്കോര്‍ഡുകള്‍ എന്നിവ യാത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തത്സമയം പരിശോധിക്കാന്‍ സാധിക്കും. അനധികൃതമായി ട്രെയിനുകളില്‍ പ്രവേശിച്ച് സാധനങ്ങള്‍ വില്‍ക്കുന്നവരെ തടയാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

also read:

വില്‍പ്പനക്കാരുടെ വിവരങ്ങള്‍ കൂടാതെ ഭക്ഷണപ്പൊതികളിലും ഡിജിറ്റല്‍ ക്യുആര്‍ കോഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഭക്ഷണം തയ്യാറാക്കിയ അടുക്കള ഏതാണെന്നും ഏത് തീയതിയിലാണ് പാകം ചെയ്തതെന്നും യാത്രക്കാര്‍ക്ക് മനസിലാക്കാം. ഭക്ഷണത്തിന്റെ ഗുണനിലവാരവും പഴക്കവും പരിശോധിക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. ആധുനിക സൗകര്യങ്ങളുള്ള അംഗീകൃത ബേസ് കിച്ചണുകളില്‍ നിന്നാണ് ഇപ്പോള്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ അടുക്കളകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, മാവ്, അരി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന ഗുണനിലവാരമുള്ള ബ്രാന്‍ഡുകള്‍ തന്നെയാകണമെന്ന് റെയില്‍വേ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ ബേസ് കിച്ചണിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍മാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ എല്ലാ കാറ്ററിങ് യൂണിറ്റുകളും എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നത് നിര്‍ബന്ധമാക്കി. കൃത്യമായ ഇടവേളകളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധനയും തേര്‍ഡ് പാര്‍ട്ടി ഓഡിറ്റുകളും റെയില്‍വേ നടത്തും. യാത്രക്കാരില്‍ നിന്ന് നേരിട്ട് ഫീഡ്ബാക്ക് ശേഖരിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ജീവനക്കാരുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുന്നതിനായി ഐആര്‍സിടിസി വഴി അവര്‍ക്ക് പ്രത്യേക പരിശീലന പരിപാടികളും നല്‍കിവരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ വിശ്വസനീയമായ ഒരു കാറ്ററിങ് സംവിധാനം കെട്ടിപ്പടുക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്

Advertisement