ഫ്ലൈറ്റ് വേണ്ട, ടാക്സി മതി, യുവതി ഇറങ്ങിയ മുറിയിൽ രക്തം, മകനെ കൊന്ന് ബാഗിലാക്കിയ അമ്മ, പൂട്ടിയ പൊലീസ് ആക്ഷൻ

പനാജി: നാല് വയസുകാരനെ ഗോവയിലെ ഹോട്ടൽ മുറിയിൽ എത്തിച്ച് കൊലപ്പെടുത്തിയ അമ്മയുടെ വാ‍ർത്ത ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. സ്വന്തം മകനെ കൊന്ന് മൃതദേഹം ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട 39 കാരിയായ സൂചന സേഥ് അറസ്റ്റിലായിരുന്നു.

കർണാടകയിലെ ചിത്രദുർഗയിൽ വെച്ച് സുചനയെ പിടികൂടുമ്പോൾ ബാഗിൽ മകൻറെ മൃതദേഹമുണ്ടായിരുന്നു. സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ യുവതിയെ പൊലീസ് കുടുക്കിയ തന്ത്രപരമായ ആക്ഷനിലൂടെ ആയിരുന്നു.

നോർത്ത് ഗോവയിലെ ഒരു സർവീസ് അപ്പാർട്ട്മെന്റിൽ വെച്ച് ഇവർ മകനെ കൊന്നശേഷം മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവ‍ർ. വഴിയിൽവെച്ചാണ് പിടിയിലായത്. ശനിയാഴ്ചയാണ് നോർത്ത് ഗോവയിലെ ഒരു ഹോട്ടലിൽ യുവതി മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലിൽ നൽകിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാൻ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവർ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ വിമാനത്തിൽ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാർ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ ഹോട്ടൽ ജീവനക്കാർ വാഹനം ഏർപ്പാടാക്കി നൽകി.

യുവതി സ്ഥലം വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയിൽ രക്തക്കറ കണ്ടത്. ഉടൻ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാർ ടാക്സി ഡ്രൈവറെ ഫോണിൽ വിളിച്ചു. മകൻ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയിൽ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോൾ അതും നൽകി. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാൻ കൊങ്കണി ഭാഷയിലാണ് സംസാരിച്ചത്. എവിടെ എത്തിയെന്ന് ചോദിച്ചപ്പോൾ കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണെന്ന് മറുപടി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കയറാൻ ഗോവ പൊലീസ് നിർദേശം നൽകി. ഇതനുസരിച്ച് ഡ്രൈവർ ചിത്രദുർഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

മലയാളി ഭ‍ർത്താവ്, വിവാഹ മോചന വക്കിൽ

ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് സുചന താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായുള്ള സുചനയുടെ വിവാഹ മോചന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞു. മകനെ ആഴ്ചയിലൊരിക്കൽ കാണാൻ കോടതി സുചനയുടെ ഭർത്താവിനെ അനുവദിച്ചിരുന്നു. ഇതിൽ സുചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവ് മലയാളിയാണെന്നാണ് നോർത്ത് ഗോവ എസ്പിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. സംഭവം നടക്കുമ്പോൾ ഭർത്താവ് ഇന്തോനേഷ്യയിലായിരുന്നു. സംഭവം പൊലീസ് അദ്ദേഹത്തെ അറിയിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോട്ടലിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചു വരികയാണ്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisement