ഭർത്താവുമായി വേർപിരിഞ്ഞ 32 കാരി അധ്യാപകയും 17 കാരനായ വിദ്യാർത്ഥിയും തമ്മിൽ പ്രണയം, ഒളിച്ചോട്ടം; പോക്സോ കേസിൽ അറസ്റ്റ്

ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ഒളിച്ചോടിയ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ 32 കാരിയായ ഹെപ്സിബയാണ് പോക്സോ കേസിൽ അറസ്റ്റിലായത്.

ചെന്നൈ സ്വദേശികളായ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഹെപ്സിബ ഏതാനും വർഷം മുമ്പ് ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. ഇതിനിടെയാണ് താൻ പഠിപ്പിക്കുന്ന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായി അധ്യാപിക അടുപ്പത്തിലാകുന്നത്.

ഇരുവരും തമ്മിലുള്ള അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. 17 കാരനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും പൊലീസിനും വീട്ടുകാർക്കും മനസിലാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇരുവരും ഒളിച്ചോടുന്നത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ രക്ഷിതാക്കൾ ആശങ്കയിലായി. സ്കൂളിലെത്തി അന്വേഷിച്ചെങ്കിലും എന്ന് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് രക്ഷിതാക്കൾക്ക് വിവരം ലഭിച്ചു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയിൽ തലമ്പൂർ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹെപ്‌സിബയും അതേ ദിവസം സ്‌കൂളിൽ വന്നില്ലെന്ന് കണ്ടെത്തി. ഇരുവരുടെയും മൊബൈൽ നെറ്റ്‌വർക്കുകൾ പരിശോധിച്ചപ്പോൾ കോയമ്പത്തൂർ ജില്ലയിലെ കാരമടയിലാണ് ഇരുവരുമുള്ളതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവിടെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

‘ഞങ്ങൾ വിനോദ യാത്ര വന്നതാണെന്നാണ്’ ചോദ്യം ചെയ്യലിൽ ഹെപ്‌സിബ പറഞ്ഞത്. യാത്ര പോകണമെന്ന് നേരത്തെ പ്ലാൻ ചെയ്തിരുന്നു, ഇത് പ്രകാരമാണ് വിദ്യാർത്ഥിയെത്തിയതെന്നും മറ്റ് ബന്ധമില്ലെന്നുമാണ് യുവതി പറഞ്ഞത്. ഇരുവരെയും ചെന്നൈയിൽ എത്തിച്ച പൊലീസ് ഹെപ്‌സിബയ്ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement