സിപിഎം-ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെ.യു. ബിജു കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു

കൊടുങ്ങല്ലൂരിലെ സിപിഎം-ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെ.യു. ബിജു കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു. 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സാക്ഷിമൊഴികളില്‍ കോടതി അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകള്‍ അപര്യാപ്തമാണെന്നും കാണിച്ചാണ് കോടതി വിധി.
സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ.യു. ബിജുവിനെതിരെ 2008 ജൂണ്‍ 30നാണ് ആക്രമണം നടന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരുകയായിരുന്ന ബിജുവിനെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് തലക്കും കൈകാലുകള്‍ക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
ജോബ്, ഗിരീഷ്, സേവ്യര്‍, സുബിന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍, മനോജ്, ഉണ്ണികൃഷ്ണന്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍, തുടങ്ങിയവരായിരുന്നു പ്രതികള്‍. മൈനറായിരുന്ന രണ്ടാം പ്രതിയുടെ വിചാരണ തൃശൂര്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആര്‍ രവീന്ദ്രനായിരുന്നു കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

Advertisement