ഹണിട്രാപ്പിൽപ്പെട്ട ഡിആർഡിഒ ശാസ്ത്രജ്ഞൻ ചാര വനിതയ്ക്ക് ചോർത്തി നൽകിയത് വൻ പ്രതിരോധ രഹസ്യങ്ങൾ

ന്യൂഡൽഹി: ഹണിട്രാപ്പിൽപെട്ട ശാസ്ത്രഞ്ജൻ ചോർത്തി നൽകിയത് വൻ രഹസ്യങ്ങൾ. കഴിഞ്ഞ മാസം ഡിആർഡിഒ ശാസ്ത്രഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ബ്രഹ്‍മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇയാൾ പാക് ചാരയ്ക്ക് കൈമാറിയതായി കുറ്റപത്രത്തിലുണ്ട്. പാക് ചാര വനിത നൽകിയ സോഫ്റ്റ്‍വെയറുകൾ കുരുൽക്കർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. 1800 പേജുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.

ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ ജൂൺ മൂന്നിനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെ എടിഎസിന് പരാതി ലഭിക്കുകയായിരുന്നു. അറുപത് വയസുകാരനായ കുരുൽക്കർ യുവതിയോട് അടുപ്പം സ്ഥാപിക്കുന്നതിന് വേണ്ടി നിർണായകമായ വിവരങ്ങൾ അവർക്ക് കൈമാറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുകെയിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയർ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയാണ് ചാര വനിത അടുപ്പം സ്ഥാപിച്ചത്. തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്ത് കുരുൽക്കറുമായി യുവതി അടുപ്പം സ്ഥാപിച്ചു. സാറ ദാസ്ഗുപ്ത, ജൂഹി അറോറ എന്നീ പേരുകളിൽ സൃഷ്ടിച്ച ഫേക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും മെസേജിങ് ആപ്ലിക്കേഷനുകൾ വഴയും ഇവരോട് കുരുൽക്കർ വിശദമായി സംസാരിച്ചിരുന്നു.

മെറ്റിയോർ മിസൈൽ, ബ്രഹ്‍മോസ് മിസൈൽ, റഫാൽ, ആകാശ്, അസ്ത്ര മിസൈൽ സിസ്റ്റംസ്, അഗ്നി – 6 മിസൈൽ ലോഞ്ചർ എന്നിവയെക്കുറിച്ചെല്ലാം ഇയാൾ ചാര വനിതയ്ക്ക് വിവരങ്ങൾ നൽകി. ഇതിന് പുറമെ ഡിആർഡിഒ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്കോപ്റ്റർ ഉൾപ്പെടെയുള്ളവയുടെ വിശദ വിവരങ്ങളും കൈമാറി. രാജ്യസുരക്ഷ സംബന്ധിക്കുന്ന ഗൗരവതരമായ വിഷയങ്ങൾ പോലും തമാശ രൂപത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് യുവതിയോട് പങ്കുവെച്ചിരുന്നത്.

നിർണായകമായ പല വിവരങ്ങളും യുവതി ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതിന് നൽകിയ മറുപടികൾ മുദ്രവെച്ച കവറിൽ എടിഎസ് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. അഗ്നി – 6 ലോഞ്ചർ പരീക്ഷണം വിജയകരമായിരുന്നോ എന്ന ചോദ്യത്തിന് അത് എന്റെ ഡിസൈനായിരുന്നുവെന്നും അത് വലിയ വിജയമായിരുന്നുവെന്നും മറുപടി നൽകുന്നുണ്ട്. 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഈ സംഭാഷണങ്ങളെല്ലാം. അഗ്നി – 6 പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനെക്കുറിച്ചും അതിന്റെ ടെസ്റ്റിങ് എപ്പോൾ നടക്കുമെന്നും അതിന്റെ പദ്ധതികളിൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുമെല്ലാം യുവതി ചോദിക്കുന്നതും കുരുൽക്കർ മറുപടി നൽകുന്നതും ചാറ്റുകളിലുണ്ട്.

യുവതി മൂന്ന് ഇ-മെയിൽ വിലാസങ്ങൾ സൃഷ്ടിച്ച് വിശ്വാസ്യത കൂട്ടാനായി അവയുടെ പാസ്‍വേഡ് കുരുൽക്കറിന് കൈമാറി. രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും നിർബദ്ധിച്ചു. കുരുൽക്കർ ഇവ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. ഇതിലൂടെ ഫോണിൽ മാൽവെയറുകൾ നിക്ഷേപിച്ച് വിവരങ്ങൾ ചോർത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് കുറ്റപത്രം പറയുന്നു.

ചാര വനിതയുമായുള്ള അടുപ്പം ദ‍ൃഢമായ ശേഷം ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾ വരെ ഇയാൾ യുവതിയുമായി പങ്കുവെയ്ക്കുമായിരുന്നു. ഇന്ത്യൻ സൈന്യത്തിന് സാധനങ്ങൾ വിതരണം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയുടെ വിവരങ്ങളും ഇത്തരത്തിൽ കൈമാറി. ഇയാളുടെ ജോലി സ്ഥലവും സൈന്യത്തിന് വേണ്ടി ഇയാളുടെ കമ്പനി നിർമിച്ചു നൽകുന്ന സാധനങ്ങളുടെ വിവരങ്ങളും കൈമാറിയവയിൽ ഉൾപ്പെടുന്നു. യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളും ഇമെയിൽ വിലാസങ്ങളും പാകിസ്ഥാനിൽ നിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 203 സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement