മേഘങ്ങളിലും വായുവിലും മൈക്രോപ്ലാസ്റ്റിക്സ് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

മണ്ണിൽ നിന്നും പ്ലാസ്റ്റിക് കണങ്ങൾ, മഴ മേഘങ്ങളിലേക്കും ചേക്കേറിത്തുടങ്ങി എന്ന് ശാസ്ത്രലോകം. പ്ലാസ്റ്റിക്ക് എന്ന് പറയുമ്പോൾ യഥാർത്ഥ പ്ലാസ്റ്റിക്കാണെന്ന് ധരിക്കരുത്. പ്ലാസ്റ്റിക്കിൻറെ ഏറ്റവും കുറഞ്ഞ അളവായ മൈക്രോപ്ലാസ്റ്റിക്സിൻറെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ മഴ മേഘങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.

എൻവയോൺമെൻറൽ കെമിസ്ട്രി ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ജപ്പാനിലെ ഉയർന്ന കൊടുമുടികളായ ഫുജി, ഒയാമ പർവ്വതങ്ങളെ മൂടുന്ന മൂടൽ മഞ്ഞിൽ നിന്നും അമേരിക്കയുടെ പടിഞ്ഞാൻ ആകാശത്ത് 3,000 മീറ്റർ ഉയരത്തിനും ശേഖരിച്ച വായുവിലുമാണ് നൂതന ഇമേജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്സിൻറെ സാന്നിധ്യം ജാപ്പനീസ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. പരീക്ഷണങ്ങളിൽ നിന്നും 7.1 മുതൽ 94.6 മൈക്രോമീറ്റർ വരെ വലിപ്പമുള്ള വായുവിലുള്ള മൈക്രോപ്ലാസ്റ്റിക്‌സിലെ പോളിമറുകളും ഒരു തരം റബ്ബറും കണ്ടെത്തിയതായി പഠനം പറയുന്നു. ഓരോ ലിറ്റർ ക്ലൗഡ് വാട്ടറിലും 6.7 മുതൽ 13.9 വരെ പ്ലാസ്റ്റിക് കഷണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ‘ഹൈഡ്രോഫിലിക്’ (hydrophilic-വെള്ളത്തിൽ ലയിക്കാനുള്ള കഴിവ് ) പോളിമറുകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പ്ലാസ്റ്റിക് കണങ്ങൾക്ക് ക്ലൗഡ് കണ്ടൻസേഷൻ വഴി ന്യൂക്ലിയസുകളായി പ്രവർത്തിക്കാൻ കഴിയുമെന്നും അവയ്ക്ക് മേഘങ്ങളുടെ രൂപീകരണത്തെയും ഗുണങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്നും പഠനം പറയുന്നു. ഇത് കാലാവസ്ഥാ രീതികളെയും മഴയെയും സ്വാധീനിക്കും. മഴയുടെ പാറ്റേണുകളിൽ വ്യതിയാനങ്ങൾ വരുത്തിയേക്കാം, അത് ആവാസവ്യവസ്ഥയ്ക്കും കൃഷിക്കും ജലസ്രോതസ്സുകൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ദ്രുതഗതിയിലുള്ള മേഘ രൂപീകരണത്തിലും കാലാവസ്ഥാ സംവിധാനങ്ങളിലും ഇത്തരം പ്ലാസ്റ്റിക്ക് കണികകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും പഠനം പറയുന്നു. മൈക്രോപ്ലാസ്റ്റിക്‌സ് മഴയിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തുമ്പോൾ അവയ്ക്ക് മണ്ണിനെയും ജലാശയങ്ങളെയും മലിനമാക്കാൻ കഴിയും. ഇവ ഇത്തരത്തിൽ മനുഷ്യരിലും മൃഗങ്ങളിലും ജലജീവികളിലും എത്തിച്ചേരും ഇത് ഗുരുതരമായ മറ്റ് പ്രശ്നങ്ങൾക്ക് വഴി തെളിക്കും.

‘പ്ലാസ്റ്റിക് വായു മലിനീകരണ’ ത്തെ അടിയന്തരമായി അഭിസംബോധന ചെയ്തില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതികാഘാതവും വിദൂരമല്ലാത്ത ഭാവിയിൽ ഗുരുതരമായ നാശത്തിനും ഇനിയൊരു തിരിച്ച് പോക്ക് സാധ്യമാകാത്ത വിധം ഭൂമി ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും വസേഡ യൂണിവേഴ്സിറ്റിയിലെ (Waseda University) പ്രമുഖ ശാസ്ത്രജ്ഞനായ ഹിരോഷി ഒക്കോച്ചി (Hiroshi Okochi) മുന്നറിയിപ്പ് നൽകുന്നു. വായുവിലൂടെ മൂടൽ മഞ്ഞിലേക്കും മേഘങ്ങളിലേക്കും ചേക്കേറുന്ന മൈക്രോപ്ലാസ്റ്റിക്സുകൾ അന്തരീക്ഷത്തിൻറെ മുകളിലെത്തുമ്പോൾ സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന് വിധേയമാകുകയും ഇത് ഹരിതഗൃഹത്തിലേക്ക് തങ്ങളുടേതായ സംഭാവന നൽകുകയും ചെയ്യുന്നു. വ്യാവസായിക മലിനജലം, തുണിത്തരങ്ങൾ, സിന്തറ്റിക് കാർ ടയറുകൾ, സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യത്തിൽ നിന്നാണ് ഇത്തരം മൈക്രോപ്ലാസ്റ്റിക്സുകൾ വായുവിലെത്തി ചേരുന്നത്.

ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പൈറനീസ് പർവതനിരകളിൽ നിന്നും ആർട്ടിക് സമുദ്രത്തിലെ ആഴങ്ങളിൽ നിന്നും കണ്ടെത്തിയ മത്സ്യങ്ങളിലും സമാനമായ മൈക്രോപ്ലാസ്റ്റിക്സിൻറെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. വായുവിലൂടെയുള്ള മേഘജലത്തിൽ മൈക്രോപ്ലാസ്റ്റിക്സിൻറെ സാന്നിധ്യം കണ്ടെത്തുന്ന ആദ്യ റിപ്പോർട്ടാണിതെന്നും ഹിരോഷി ഒക്കോച്ചി അവകാശപ്പെടുന്നു. മനുഷ്യരിൽ ഗുരുതരമായ ശാരീരികാഘാതം സൃഷ്ടിക്കാൻ കഴിവുള്ളവയാണ് ഈ മൈക്രോപ്ലാസ്റ്റിക്സ്. ഹൃദയത്തിൻറെയും ശ്വാസകോശത്തിൻറെയും ആരോഗ്യം, അതുപോലെ ക്യാൻസറുകൾ എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക്സ് കാരണമായേക്കാമെന്നും പഠനം പറയുന്നു

Advertisement