ഭാര്യയുമായി അവിഹിതമെന്ന് സംശയം; യാചകനെ യുവാവ് ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു

ന്യൂഡൽഹി: ഡൽഹിയില്‍ യാചകനെ യുവാവ് കുത്തിക്കൊന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ മാനസരോവർ പാർക്ക് ഏരിയയിൽ ആണ് സംഭവം. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് യുവാവ് യാചകനെ ബിയർകുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് വിവരം അറിയുന്നത്.

മാനസരോവർ പാർക്ക് ഏരിയയിൽ ഒരു യാചകനെ അജ്ഞാതനായ ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശമെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് പൊട്ടിയ ബിയർ കുപ്പികൊണ്ടുള്ള കുത്തേറ്റ് കിടക്കുന്ന യാചകനെ ആണ്. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാള്‍ ഒരു ഭിക്ഷക്കാരനാണെന്നും സമീപത്തെ ഫുട്പാത്തിലാണ് താമസിച്ച് വന്നിരുന്നതെന്നും പൊലീസ് കണ്ടെത്തി.

അന്വേഷണത്തിൽ അശോക് നഗറിലെ താമസക്കാരനായ യുവാവാണ് രാത്രി 10.30 ഓടെ സ്ഥലത്തെത്തി പൊട്ടിയ ബിയർ കുപ്പികൊണ്ട് യാചകനെ കുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം ദൃക്സാക്ഷികളും സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിത് മീണ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. തന്‍റെ ഭാര്യക്ക് യാചകനുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ഇതിനെ ചൊല്ലി ഭാര്യയുമായി പ്രതി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് നിന്ന് ബിയർ കുപ്പി ഉൾപ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഭിക്ഷാടകൻ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisement