പെട്ടെന്ന് പണക്കാരാവാന്‍ ലഹരി കടത്തിയവര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ; ദമ്മാം ജയിലില്‍ ഇരുന്നൂറോളം മലയാളികള്‍

റിയാദ്: ദമ്മാം ജയിലിൽ ഇരുന്നൂറോളം മലയാളികളുണ്ടെന്ന് വിവരം. നിലവിൽ 400 ലേറെ ഇന്ത്യൻ തടവുകാരാണ് ദമ്മാം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിലാണ് പകുതിയോളം പേർ മലയാളികൾ. കൂടുതൽ പേരും മയക്കുമരുന്ന്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്. നേരത്തെ മയക്കുമരുന്ന് ഉപയോഗത്തിനിടയിൽ പിടിയിലായ, ഇന്ത്യൻ സ്കുൾ വിദ്യാർത്ഥിയായ മലയാളി രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി അടുത്തവർഷം നാട്ടിലേക്ക് മടങ്ങും.

ഒപ്പം പിടിയിലായ മറ്റൊരു മലയാളി വിദ്യാർത്ഥി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുകയാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോഴും ദമ്മാമിലുണ്ട്. തങ്ങളുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയ മക്കള്‍ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നവരായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ.

മയക്ക് മരുന്നിനെതിരെയുള്ള വേട്ട സൗദി പൊലീസ് ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചത്. നേരിയ സംശയം തോന്നുന്നവരുടെ വാഹനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്. മയക്കുമരുന്നുമായി പിടിയിലായ മിക്ക മലയാളികൾക്കും മറ്റു രാജ്യക്കാരായ മയക്കുമരുന്ന് കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗം അന്വേഷിച്ചാണ് അധികം പേരും ഇത്തരം റാക്കറ്റുകളിൽ പെടുന്നത്.

ആറുവർഷം മുമ്പ് മയക്കുമരുന്ന് കേസിൽപെട്ട ഏതാനും മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം ഇത്തരത്തിലുള്ള ശിക്ഷകളിൽ മലയാളി സാന്നിധ്യം കുറഞ്ഞിരുന്നതാണ്. തമിഴരും മലയാളികളും മദ്യക്കടത്ത് കേസിലാണ് അധികവും ജയിലിൽ എത്തിയിരുന്നത്. ഇപ്പോഴത് മയക്കുമരുന്ന് ഉപയോഗത്തിലേക്കും വിൽപനയിലേക്കും കടന്നിരിക്കുകയാണ്.

ഒപ്പം മറ്റ് കേസുകളിൽപെട്ട് ശിക്ഷ അനുഭവിക്കുന്നരുമുണ്ട്. മകളെ പീഡിപ്പിച്ച മലയാളിയായ പിതാവിന് ആദ്യം വിധിച്ച മൂന്ന് വർഷ തടവ് മേൽകോടതി 15 വർഷമായി ദീർഘിപ്പിച്ചിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട മകളും മാതാവും ഇദ്ദേഹത്തിന് മാപ്പ് കൊടുക്കാൻ തയ്യാറായെങ്കിലും അപ്പേഴേക്കും ശിക്ഷ വിധിക്കപ്പെട്ടിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുന്നവരുടെ എണ്ണവും കൂടുകയാണ്. രണ്ടാഴ്ച മുമ്പ് ഇന്ത്യൻ എംബസി തടവിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പൂർണമായും ശേഖരിച്ചതായി എംബസി വളൻറിയറും സാമൂഹിക പ്രവർത്തകനുമായ മണിക്കുട്ടൻ പറഞ്ഞു

Advertisement