ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന കർശനം

ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം. ഡിസംബർ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. പരിശോധനയ്ക്കു വിധേയമാക്കേണ്ടവരെ വിമാന കമ്പനിയാവണം തിര‍ഞ്ഞെടുത്തു നൽകേണ്ടതെന്നും മാർഗരേഖയിൽ പറയുന്നു.

സാംപിൾ നൽകിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാൽ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ കത്ത് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന സെക്രട്ടി രാജീവ് ബൻസലിന് അയച്ചു. രാജ്യാന്തര യാത്ര നടത്തുന്നവർ കോവി‍ഡ് വാക്സീൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

ചില രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ വർധനയുണ്ടായ സാഹചര്യത്തിലാണ് രാജ്യാന്തര യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. വിമാനത്താവളം, തുറമുഖങ്ങൾ, കര അതിർത്തി തുടങ്ങിയവയിലൂടെ ഡിസംബർ 24 രാവിലെ 10 മണി മുതലുളള യാത്രകൾക്ക് ഇത് ബാധകമായിരിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്

എല്ലാ യാത്രക്കാരും അവരുടെ രാജ്യത്ത് കോവിഡിനെതിരായ വാക്സിനേഷന്റെ അംഗീകൃത ഷെഡ്യൂൾ പ്രകാരം വാക്സിനേഷൻ എടുത്തിരിക്കണം.

കോവിഡിനെതിരെ പിന്തുടരേണ്ട മുൻകരുതൽ നടപടികൾ (മാസ്‌കുകളുടെ ഉപയോഗം, അകലം പാലിക്കുന്നത് തുടങ്ങിയവ) സംബന്ധിച്ച അറിയിപ്പ് ഫ്ലൈറ്റുകളിലും യാത്രകളിലും എല്ലാ പ്രവേശന കവാടങ്ങളിലും ഉറപ്പാക്കണം.

യാത്രാവേളയിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാ യാത്രക്കാരനെയും നിശ്ചിത കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഐസൊലേഷന് വിധേയമാക്കണം – മേൽപ്പറഞ്ഞ യാത്രക്കാരെ നിർബന്ധമായും മാസ്ക് ധരിപ്പിക്കണം. വിമാനത്തിലോ യാത്രയിലോ സഹയാത്രക്കാരിൽ നിന്ന് ഐസൊലേറ്റ് ചെയ്യണം. യാത്രാനന്തരം തുടർ ചികിത്സയ്ക്കായി ഐസൊലേഷൻ സൗകര്യത്തിലേക്ക് മാറ്റണം.

ശാരീരിക അകലം ഉറപ്പാക്കി വേണം വിമാനങ്ങളിൽ നിന്നും മറ്റും യാത്രക്കാരെ പുറത്തിറക്കേണ്ടത്.

എല്ലാ യാത്രക്കാരുടെയും തെർമൽ സ്ക്രീനിങ് അതാത് സ്ഥലത്ത് നിയോഗിച്ച ആരോഗ്യ ഉദ്യോഗസ്ഥർ ഉറപ്പാക്കണം.

ഈ സ്‌ക്രീനിങ് വേളയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന യാത്രക്കാരെ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യണം. ഇവരെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഒരു നിശ്ചിത മെഡിക്കൽ സൗകര്യത്തിലേക്ക് കൊണ്ടുപോകണം.

വിമാനത്തിലെ മൊത്തം യാത്രക്കാരുടെ രണ്ടു ശതമാനം പേരെ അവർ എത്തിച്ചേരുമ്പോൾ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. ഇതിൽ നിന്ന് 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവരിൽ ആർക്കെങ്കിലും കോവിഡ് രോഗലക്ഷണമുണ്ടെങ്കിലോ, ഇവർ സ്വയം നിരീക്ഷണ കാലയളവിലോ ആണെങ്കിൽ അവരുടെ പരിശോധന നടത്തുകയും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ചികിൽസ ഉറപ്പാക്കുകയും വേണം.

ഓരോ ഫ്ലൈറ്റിലും ഇത്തരത്തിൽ പരിശോധനയ്ക്കു വിധേയരാകേണ്ട യാത്രക്കാരെ ബന്ധപ്പെട്ട എയർലൈനുകൾ (വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു മുൻഗണന നൽകി) തിരഞ്ഞെടുക്കും. അവരോടു സാംപിളുകൾ സമർപ്പിക്കാനും തുടർന്ന് വിമാനത്താവളം വിടാൻ അനുവദിക്കുകയും ചെയ്യും.

ഇങ്ങനെ യാത്രക്കാരിൽ നിന്ന് ശേഖരിക്കുന്ന സാംപിളുകൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, ആ സാംപിളുകൾ ഐഎൻഎസ്എസിഒജി ലബോറട്ടറി ശൃംഖലയിൽ ജീനോമിക് പരിശോധനയ്ക്കു വിധേയമാക്കണം.

ഇത്തരത്തിൽ കോവിഡ് രോഗബാധിതരെന്നു കണ്ടെത്തുന്ന യാത്രക്കാർക്ക് നിശ്ചിത കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചികിൽസ ഉറപ്പാക്കണം.

വന്നെത്തിയ എല്ലാ യാത്രക്കാരും എത്തിച്ചേർന്ന ശേഷം അവരുടെ ആരോഗ്യം സ്വയം നിരീക്ഷണത്തിനു വിധേയമാക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയോ ദേശീയ ഹെൽപ്പ് ലൈൻ നമ്പറായ 1075, അഥവാ സ്റ്റേറ്റ് ഹെൽപ്പ് ലൈൻ നമ്പരുകളിൽ വിവരമറിയിക്കണം.

Advertisement