അരവിന്ദ് കെജ്രിവാളിനെ അത്താഴത്തിന് ക്ഷണിച്ച് ഗുജറാത്തിലെ ഓട്ടോഡ്രൈവർ

ഗാന്ധിനഗർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ പര്യടനത്തിലാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പര്യടനത്തിനിടെ അഹമ്മദാബാദിലെ ഓട്ടോഡ്രൈവർമാരുടെ യോഗത്തിൽ പങ്കെടുത്ത കെജ്രിവാളിനോട് അവരിലാരാൾ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും ചർച്ചയാകുകയാണ്. തന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരുമോ എന്നാണ് ഓട്ടോ ഡ്രൈവറായ വിക്രം ലട്ലാനി ചോദിച്ചത്. നിമിഷങ്ങൾക്കകം തന്നെ കെജ്രിവാൾ സമ്മതം മൂളി.

“ഞാൻ അങ്ങയുടെ വലിയ ആരാധകനാണ്. പഞ്ചാബിൽ ഒരു ഓട്ടോഡ്രൈവറുടെ കുടുംബത്തിനൊപ്പം അങ്ങ് അത്താഴം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു, എന്റെ വീട്ടിലും അത്താഴം കഴിക്കാൻ വരാമോ?” ഇതായിരുന്നു ചോദ്യം.
“തീർച്ചയായും വരും”. ഉടനടി കെജ്രിവാൾ മറുപടി നൽകി. “ഞാൻ പഞ്ചാബിലെ ഓട്ടോഡ്രൈവർമാരുടെ വീടുകളിൽ പോയിരുന്നു. പഞ്ചാബിലേത് പോലെ ഗുജറാത്തിലെയും ഓട്ടോഡ്രൈവർമാർക്ക് എന്നോ‌ട് വലി‌യ സ്നേഹമാണ്. ഇന്ന് വൈകിട്ട് വരട്ടെ അത്താഴം കഴിക്കാൻ? എന്നോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകരുമുണ്ടാവും”. കെജ്രിവാൾ പറഞ്ഞു. ഹോട്ടലിൽ നിന്ന് തന്നെ ഓട്ടോയിൽ വന്ന് കൂട്ടിക്കൊണ്ടുപോകുമോ എന്നും കെജ്രിവാൾ ചോദിച്ചു.

വൻ കരഘോഷത്തോടെയാണ് യോഗത്തിലുണ്ടായിരുന്നവർ ഈ സംഭാഷണത്തെ ഏറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ.

Advertisement