കൊല്ലം: ഏരൂരിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. ഭാരതിപുരം തുമ്പോട് സ്വദേശി സുകുമാരൻ (52) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ഏരൂർ പത്തടി ജങ്ഷനിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. നാട്ടുകാർ നോക്കിനിൽക്കെ പത്തടി ജങ്ഷനിൽ വെച്ച് പ്രതികളും സുകുമാരനും തമ്മിൽ സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് വാക്കുതർക്കം ഉടലെടുക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികൾ കൈവശം കരുതിയിരുന്ന ആയുധം ഉപയോഗിച്ച് സുകുമാരനെ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെ തന്നെ സംഭവസ്ഥലത്തെത്തിയ ഏരൂർ പൊലീസ് പ്രതികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
പഴയരൂർ സ്വദേശി ജോൺ, നിഹാസ് എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെ നിലവിൽ ഏരൂർ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർ തമ്മിൽ മുൻവൈരാഗ്യം വല്ലതുമുണ്ടായിരുന്നോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം സുകുമാരന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.






























