മുന്‍വിരോധം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. തേവലക്കര അരിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഷിനു പീറ്റര്‍ (29), തുണ്ടില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ അമല്‍ ജോസ് (21), കാരംകോട്ട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ പ്രിന്‍സ് സ്റ്റാലിന്‍ (33) എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. അരിനല്ലൂര്‍ എഴുത്തില്‍ പടിഞ്ഞാറ്റതില്‍ അനന്തുവിനെയാണ് പ്രതികള്‍ അടങ്ങിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ശനിയാഴ്ച രാത്രി എട്ടരയോടെ അരീക്കാവ് ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ച കണ്ട് വായനശാലയ്ക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന അനന്തുവിനെ ഷിനു പീറ്ററിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം തടഞ്ഞ് വച്ച് മര്‍ദിക്കുകയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച അനന്തുവിന്റെ അനുജനെയും ഇവര്‍ മര്‍ദിച്ചു. അനന്തുവിന്റെ പരാതിയില്‍ തെക്കുംഭാഗം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisement