വായ്പ തിരിച്ചടവ് മുടങ്ങി,ബിജെപി പ്രാദേശിക നേതാക്കൾ വീട് കയറി അക്രമിച്ചതായി പരാതി

കൊട്ടാരക്കര.ബിജെപി പ്രാദേശിക നേതാക്കൾ വീട് കയറി അക്രമിച്ചതായി പരാതി. പടിഞ്ഞാറ്റിൻകരയിലെ ഉദയനും കുടുംബവുമാണ് അക്രമത്തിനിരയായത്.വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം. പോലീസിൽ പരാതി നൽകി കുടുംബം.

പടിഞ്ഞാറ്റിൻകരയിലെ ഉദയനും ഭാര്യയും കൊട്ടാരക്കരയിലുള്ള ഗോകുലം വെൽഫയർ സഹകരണ സംഘത്തിൽ നിന്ന് രണ്ടു വർഷം മുൻപാണ് 1 ലക്ഷം രൂപ വായ്പയെടുത്തത്. ചെക്കും ആധാറും നൽകിയാണ് വായ്പ സംഘടിപ്പിച്ചത്. ഇതിൽ കുറച്ച് രൂപ അടയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് പലവിധ കാരണങ്ങളാൽ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനിടയിൽ ഭാര്യ സീജയ്ക്ക് അപകടം സംഭവിക്കുകയും ഇടുപ്പെല്ല് തകരുകയും ചെയ്തു. ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചെലവുകൾക്ക് പണം വേണ്ടി വന്നത് തിരിച്ചടവ് മുടങ്ങാൻ കാരണമായി.ഗോകുലം വെൽഫയർ സഹകരണ സംഘത്തിന്റെ പ്രതിനിധികൾ കഴിഞ്ഞ ദിവസം ഉദയന്റെ വീട്ടിലെത്തി. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് വാക്കു തർക്കത്തിലേർപ്പെട്ടു.തുടർന്നുണ്ടായ പ്രകോപനത്തിൽ ഉദയനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.


ബിജെപി നെടുവത്തുർ മണ്ഡലം പ്രസിഡന്റ് ശ്രീനിവാസൻ, വൈസ് പ്രസിഡന്റ്‌ ജയകുമാർ, ആർ എസ് എസ് നേതാക്കളായ വേണു എഴുകോൺ, ഹരി മൈലംകുളം എന്നിവര്‍ക്കെതിരെയാണ് ഉദയന്റെ വീട്ടിലെത്തി അക്രമത്തിന് മുതിർന്നതായി പരാതിയുള്ളത്. സഹകരണ സംഘത്തിലെ ഭരണസമിതിയംഗങ്ങളാണിവർ. തങ്ങളെ അക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കൊട്ടാരക്കര എസ് പി യ്ക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.

Advertisement