പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

കൊല്ലം . പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ അക്രമം നടത്തിയ പ്രതികള്‍ അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയില്‍. പനയം, ചോനംചിറ, കുന്നില്‍ പടിഞ്ഞാറ്റതില്‍, ജിത്തു എന്ന ശരത്ത് (24), കണ്ണന്‍ എന്ന ജിജിത്ത് (21), പനയം, കണ്ടച്ചിറ, വേളിക്കാട് മേലതില്‍ വീട്ടില്‍, വിഷ്ണു (24) എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായത്. സമീപവാസിയായ സുദേവന്‍ പ്രതികളായ ശരത്തിനും, ജിജിത്തിനും എതിരെ പോലീസില്‍ പരാതി കൊടുത്തിയിരുന്നു. ഈ വിരോധമാണ് പ്രതികളെ അക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 21 ന് രാത്രി 09 മണിയോട് കൂടി പനയം പൂവങ്കല്‍ ജംഗ്ഷന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന സുദേവനെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ഇരുമ്പുപൈപ്പും മറ്റും ഉപയോഗിച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് സുദേവനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. മര്‍ദ്ദനത്തില്‍ ഇയാളുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അഞ്ചാലുംമൂട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ധര്‍മ്മജിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയശങ്കര്‍, പ്രദീപ്, എസ്.സിപിഒ സുനില്‍ ലാസര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement