ഒരു വര്‍ഷത്തിനിടെ പിഎസ് സി വഴി തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തിയത് 1024 നിയമനങ്ങള്‍; മന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു വര്‍ഷത്തിനിടെ പിഎസ് സി വഴി നടത്തിയത് 1024 നിയമനങ്ങളാണ്. മുന്‍പ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനിയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും താത്കാലിക നിയമനവും നടന്നിരുന്നു.

296 ഓവര്‍സിയര്‍മാരുടെ നിയമനം പി എസ് സി വഴി നടന്നിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ 138 പേരുടെ നിയമനം. പഞ്ചായത്തുകളില്‍ 203 എല്‍.ഡി ക്ലര്‍ക്ക്, 112 ഓഫീസ് അറ്റന്‍ഡന്റുമാര്‍, ഗ്രാമവികസന വകുപ്പില്‍ 20 ബി ഡി ഒ, 101 വി ഇ ഒ, നാഗരാസൂത്രണത്തില്‍ 36 വിവിധ തസ്തികകള്‍, നഗരകാര്യ വിഭാഗത്തില്‍ 32 എല്‍ ഡി ക്ലര്‍ക്ക്, 58 മറ്റു തസ്തികകളിലും ഉള്‍പ്പെടെ പിഎസ് സി വഴി നിയമനം നടന്നു. നഗരസഭകളില്‍ 17 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളും പുതുതായി സൃഷ്ടിച്ചു.

പൊതുഭരണ വകുപ്പില്‍ അധികമായി കണ്ടെത്തിയ 208 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ 14 ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലേക്ക് പുനര്‍വിന്യസിച്ചു. ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗ കാര്യങ്ങളിലും പദ്ധതി മാനേജ്‌മെന്റിലും സഹായിക്കാനായി എല്ലാ ഗ്രാമ- ജില്ലാ പഞ്ചായത്തുകളില്‍ പ്രൊജക്റ്റ് അസിസ്റ്റന്റുമാരെ നിയമിച്ചു. 76 ഗ്രാമ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്. ഇതിന് പുറമെ എക്‌സൈസ് വകുപ്പില്‍ 230 പേര്‍ക്കും പുതുതായി തൊഴില്‍ നല്‍കിയിട്ടുണ്ട്. 31 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ തസ്തികയും സൃഷ്ടിച്ചു. പട്ടികവര്‍ഗ മേഖലകളില്‍ നിന്ന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി 100 തസ്തിക സൃഷ്ടിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. തൊഴിലും വികസനവുമൊരുക്കി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisement