വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി; ഓർമശക്തി വീണ്ടെടുത്തെന്ന് ഡോക്ടർമാർ

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി മെഡിക്കൽ സംഘം.

സുരേഷ് ഓർമശക്തി വീണ്ടെടുത്തതായും എഴുന്നേറ്റിരുന്ന് സംസാരിച്ചതായും ഡോക്ടർമാർ അറിയിച്ചു. ആശാവഹമായ പുരോഗതി കൈവരിച്ചെങ്കിലും 24 മണിക്കൂറു കൂടി തീവ്ര പരിചരണ വിഭാഗത്തിൽ സുരേഷ് തുടരും.

സ്വന്തമായി ശ്വസമെടുക്കാൻ കഴിയുന്നതിനെ തുടർന്ന് ഇന്നലെയാണ് സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ശേഷം ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും സുരേഷ് സംസാരിച്ചതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ നില ഗുരുതരമായിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവുകയായിരുന്നു.

കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച്‌ വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.

Advertisement