തൃശൂർ: കുന്നംകുളത്ത് കുട്ടി ഉൾപ്പടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ പിടിയിൽ. അർത്താറ്റ് സ്വദേശിയായ ബെൻ (31) ആണ് പൊലീസിന്റെ പിടിയിലായത്. സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകാതെ കോടതിയിൽ ഹാജരാക്കും. അപകടം നടന്നതിന് പിന്നാലെ ബെൻ സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ഇയാൾ കീഴടങ്ങിയത്.
അപകടത്തിൽ മൂന്നുവയസുള്ള കുട്ടി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. എടക്കഴിയൂർ ഖാദരിയ്യ പള്ളിക്കുസമീപം താഴത്തുവീട്ടിൽ മുനീർ ( 33), ഭാര്യ ഷിഫ്ന (26), മകൾ മൂന്നു വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഫോൺ വന്നതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട ബൈക്കിനെ അതിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശനി രാത്രി 11.45 ഓടെയായിരുന്നു അപകടം.
ദമ്പതികൾ സംഭവ സ്ഥലത്തുവെച്ചും കുട്ടി ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാറിൽ ബെനും മറ്റ് മൂന്നു സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നത്. കുന്നംകുളത്തെ സ്വകാര്യ ബാറിൽ നിന്നും സംഘം മദ്യപിച്ച് ഇറങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായ മൂന്നുപേരെ റിമാന്റ് ചെയ്തു. ഇവരുടെ മൊഴിയിലാണ് ബെൻ ആണ് വാഹനം ഓടിച്ചിരുന്നതെന്ന വിവരം ലഭിച്ചത്. തുടർന്ന് ഒളിവിൽ പോയ ബെന്നിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരവെ ഇയാൾ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.



























