29.5 C
Kollam
Monday 7th September, 2026 | 05:16:33 PM
Home News Kerala കൊല്ലത്ത് നിന്ന് പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി

കൊല്ലത്ത് നിന്ന് പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി. കൊല്ലം ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് നിന്നാണ് സ്‌കേറ്റ് എന്ന മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. കാഴ്ചയില്‍ തിരണ്ടി മത്സ്യത്തെപ്പോലെ തോന്നുമെങ്കിലും അവയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയതായി കണ്ടെത്തിയ സ്‌കേറ്റ് മത്സ്യം. ഡിപ്റ്ററസ് ധൃതി (Dipturus dhritiae) എന്നാണ് ശാസ്ത്രീയ നാമം. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡയറക്ടറായ ധൃതി ബാനര്‍ജിയോടുള്ള ആദരസൂചകമായാണ് പുതിയ ഇനത്തിന് ധൃതീ (Dhritiae) എന്ന പേര് നല്‍കിയത്.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പുതിയ ഇനം മത്സ്യത്തെ തിരിച്ചറിഞ്ഞത്. ഈ മത്സ്യം സാധാരണയായി അറേബ്യന്‍ സ്‌കേറ്റ് (Arabian Skate) എന്നാണ് അറിയപ്പെടുന്നത്. പുതിയ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ ആ?ഗസ്ത് 28ന് ജേണല്‍ ഓഫ് ദി ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ ഇനത്തെ ഔദ്യോഗികമായി തിരിച്ചറിയുന്നതിനുള്ള പ്രധാന മാതൃകയായ ഹോളോടൈപ്പ് 2022 ഏപ്രില്‍ 26ന് ശക്തികുളങ്ങരയില്‍ നിന്നാണ് ശേഖരിച്ചത്. നേരത്തെ തിരിച്ചറിയപ്പെടാതെ കിടന്നതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആയ ചില സ്‌കേറ്റ് മത്സ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് വ്യത്യസ്ത ഇനമാണെന്ന് വ്യക്തമായത്. ശരീരഘടനാപരമായ സവിശേഷതകളും തന്മാത്രാതലത്തിലുള്ള പരിശോധനകളും സ്ഥിരീകരിച്ചതോടെ ഇത് പുതിയ ഇനം മത്സ്യമാണെന്ന് തിരിച്ചറിഞ്ഞു.

പുതിയ മത്സ്യത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് വാലിലുടനീളം കാണപ്പെടുന്ന അഞ്ച് വ്യക്തമായ മുള്ളുകളുടെ നിരകളാണ്. പരമാവധി 131.5 സെന്റിമീറ്റര്‍ വരെ നീളത്തില്‍ വളരാന്‍ ഇവയ്ക്ക് കഴിയും. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് 400 മുതല്‍ 600 മീറ്റര്‍ വരെ ആഴമുള്ള ചരിഞ്ഞ പ്രദേശത്താണ് ഈ മത്സ്യത്തിന്റെ സാന്നിധ്യം നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതുവരെ സ്‌കേറ്റ് മത്സ്യത്തിനെ ഡിപ്റ്ററസ് സ്പ്രിന്‍?ഗെറി (Dipturus springeri) എന്ന ഇനമാണെന്ന് തെറ്റായി തിരിച്ചറിഞ്ഞിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 2008 മുതല്‍ 2026 വരെ നടത്തിയ സര്‍വേകളില്‍ ഇന്ത്യയുടെ സമുദ്രപരിധിയില്‍ ഡിപ്റ്ററസ് സ്പ്രിന്‍?ഗെറി കണ്ടെത്താനായിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ കെ കെ ബിനീഷ്, അനില്‍ കാശിനാഥ്, സിഎംഎഫ്ആര്‍ഐയിലെ കെ വി അഖിലേഷ്, അമേരിക്കയിലെ ഗവേഷകനായ ഡേവിഡ് എ എവറി എന്നിവര്‍ ചേര്‍ന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ശക്തികുളങ്ങരയില്‍ മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ വലയില്‍ കുടുങ്ങിയതായിരുന്ന മത്സ്യം. തുടര്‍ന്ന് ആരംഭിച്ച പരിശോധനയാണ് ഒടുവില്‍ ശാസ്ത്ര ലോകത്തിന് തന്നെ പുതിയൊരു ഇനം മത്സ്യത്തെ പരിചയപ്പെടുത്തിയത്. കേരള തീരത്തോട് ചേര്‍ന്ന അറബിക്കടലിന്റെ ആഴങ്ങളില്‍ ഇനിയും കണ്ടെത്താത്ത ജൈവവൈവിധ്യത്തിന്റെ വലിയൊരു ലോകമുണ്ടെന്ന യാഥാര്‍ഥ്യത്തിലേക്ക് ഇത് വെളിച്ചം വീശുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here