തൃശൂര്‍. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പാർട്ടിയെ 68-ാം പ്രതിയാക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സിപിഐഎം. തിങ്കളാഴ്ച തൃശ്ശൂർ ഇഎംഎസ് സ്ക്വയറിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പി എം എൽ എ നിയമം ദുരുപയോഗം ചെയ്ത് സിപിഐഎമ്മിനെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന ആരോപിച്ചാണ് പ്രതിഷേധ സംഗമം.
കരുവന്നൂർ കേസിൽ ഇ ഡി നൽകിയ കുറ്റപത്രത്തിൽ സിപിഐഎം 68 ആം പ്രതിയാണ്. ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിയാക്കിയതൊഴിച്ചാൽ നടപടി അപൂർവ്വമാണ്. ഈ മാസം 21ന് കേസ് പരിഗണിക്കുമ്പോൾ കൊച്ചിയിലെ പി എം ലെ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട സിപിഐഎം ജില്ലാ സെക്രട്ടറിക്ക് തന്നെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് സിപിഐഎം നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പു കമീഷന്റെ അനുമതിയോടെ ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന പാർട്ടിയെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പിഎംഎൽഎ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ.
തൃശൂർ ഇഎംഎസ് സ്‌ക്വയറിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സംഗമം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.

































