Home News Kerala ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

Advertisement

തിരുവനന്തപുരം: ബംഗാളില്‍ മമത സര്‍ക്കാരിനേറ്റ തിരിച്ചടി കേരള ലോട്ടറിയെയും ബാധിക്കുന്നു. വോട്ടുചെയ്യാന്‍ ബംഗാളിലേക്ക് പോയ തൊഴിലാളികളില്‍ ഭൂരിഭാഗവും തിരിച്ചെത്താതായതോടെ ലോട്ടറി വില്പനയില്‍ എട്ട് മുതല്‍ പത്ത് ശതമാനം വരെ കുറവുണ്ടായതായാണ് വിവരം. എന്നാല്‍ പ്രതിദിന വില്പന സംബന്ധിച്ച കണക്കുകള്‍ ലോട്ടറി വകുപ്പ് പുറത്തുവിടാറില്ല. സംസ്ഥാന ബജറ്റ്, സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്, സിഎജി റിപ്പോര്‍ട്ട് എന്നിവയില്‍ പരാമര്‍ശമുണ്ടാകുമ്പോള്‍ മാത്രമാണ് പൊതുസമൂഹത്തിന് ലോട്ടറി വരുമാനത്തെ സംബന്ധിച്ച വിവരം ലഭിക്കുന്നത്.
40 രൂപ വിലയുണ്ടായിരുന്ന സാധാരണ ലോട്ടറി ടിക്കറ്റുകള്‍ 2025 മെയ് മാസം 50 രൂപയായി വില വര്‍ദ്ധിപ്പിച്ചതും വില്പന കുറയാന്‍ കാരണമായി. 1.08 കോടി രൂപയുടെ സാധാരണ ടിക്കറ്റുകളാണ് പ്രതിദിനം വിപണിയിലെത്തുന്നത്. പൂര്‍ണമായും വിറ്റുപോയാല്‍ 54 കോടി രൂപയാണ് ലഭിക്കേണ്ടത്. എന്നാല്‍ ശരാശരി പ്രതിദിന വിറ്റുവരവ് 35 മുതല്‍ 43 കോടി വരെയാണ്. 2025-26ല്‍ ലോട്ടറി വില്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യട്ടത് 14,121.14 കോടി രൂപയായിരുന്നു. വില്പന കുറഞ്ഞതോടെ ലക്ഷ്യം പിന്നീട് 14,491.48 കോടിയായി കുറയ്‌ക്കേണ്ടി വന്നിരുന്നു. 2026-27ല്‍ 15,215.50 കോടി ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും വലിയ കുറവുണ്ടാകുമെന്നാണ് ആശങ്ക. മുമ്പ് എല്ലാ ടിക്കറ്റുകളും വിറ്റുപോകുമായിരുന്നെങ്കിലും ഇപ്പോള്‍ 90 മുതല്‍ 95 ശതമാനം വരെയേ വില്പന നടക്കുന്നുള്ളുവെന്ന് വില്പനക്കാര്‍ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here