മലപ്പുറം. അമരമ്പലം ഗാന്ധിപ്പടിയിൽ സിനിമയെ വെല്ലുന്ന മോഷണശ്രമം. വീട്ടുടമകൾ പുറത്തായ സമയം നോക്കി എത്തിയ മോഷ്ടാക്കൾ, വീടിന്റെ ചുമർ തുരന്ന് അകത്ത് കടന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ നിരാശരായി മടങ്ങേണ്ടി വന്നു.
വീട്ടിന്റെ പ്രധാന വാതിലോ ജനലോ അല്ല… നേരെ ചുമരാണ് മോഷ്ടാക്കൾ തുരന്നത്. അമരമ്പലം ഗാന്ധിപ്പടി ഉള്ളാട് സ്വദേശി ചൊള്ളപ്ര ഉണ്ണി ഹസ്സന്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. വീടിന്റെ പിൻവശത്തെ ചുമരിൽ വലിയ ദ്വാരം ഉണ്ടാക്കി അകത്ത് കടന്ന മോഷ്ടാക്കൾ വീടിനുള്ളിൽ വ്യാപകമായി തിരച്ചിൽ നടത്തി.
വീട്ടുകാർ ചെന്നൈയിലുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ഈ അവസരം മുതലെടുത്താണ് മോഷ്ടാക്കൾ എത്തിയതെന്നാണ് പൊലീസ് നിഗമനം. അരിയും പലചരക്ക് സാധനങ്ങളും ഉൾപ്പെടെ വീട്ടിലെ വസ്തുക്കൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാൽ വിലപിടിപ്പുള്ള ഒന്നും വീട്ടിൽ കണ്ടെത്താനാകാത്തതിനെ തുടർന്ന് മോഷ്ടാക്കൾ നിരാശരായി മടങ്ങിയതായാണ് കരുതുന്നത്.
പൂക്കോട്ടുംപാടം പൊലീസ് അന്വേഷണം തുടങ്ങി.ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധ നടത്തി




























