Home News Breaking News ‘ഉമ്മന്‍ ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകില്ല, ബാക്കിയെല്ലാം തന്‍റെ കയ്യിലാണിരിക്കുന്നത്’, ഗണേഷ്...

‘ഉമ്മന്‍ ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകില്ല, ബാക്കിയെല്ലാം തന്‍റെ കയ്യിലാണിരിക്കുന്നത്’, ഗണേഷ് കുമാര്‍ പറഞ്ഞതായി മൊഴി

Advertisement

കൊട്ടാരക്കര. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നു മുന്‍ മന്ത്രി കെബി ഗണേഷ്കുമാര്‍ സോളര്‍ കേസിലെ അതിജീവിതയോടു പറയുന്നതു നേരിട്ടു കേട്ടെന്നു കെപിസിസി അംഗം സി ആര്‍ നജീബിന്റെ മൊഴി.

കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുമ്പാകെയാണ് മൊഴി നല്‍കിയത്. ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടത് പ്രകാരം 2015 മേയില്‍ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗം എസ് ഇ സഞ്ജയ്ഖാനുമായി പത്തനാപുരം പാര്‍ട്ടി ഓഫീസില്‍ എത്തിയിരുന്നതായാണ് നജീബിന്റെ മൊഴിയിലുള്ളത്.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതലയുള്ള സി ആര്‍ നജീബ് തനിക്ക് ഗണേഷ്‌കുമാറുമായി അടുപ്പം ഉണ്ടായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു മന്ത്രിസഭയില്‍ നിന്നു പുറത്തായ ഗണേഷിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധം ഉമ്മന്‍ ചാണ്ടിയോടു നിലനില്‍ക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗണേഷിന്റെ മുറിയില്‍ എത്തിയപ്പോള്‍ സോളാര്‍ കേസിലെ അതിജീവിത അവിടെയുണ്ടായിരുന്നു. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയോടു സമ്മര്‍ദം ചെലുത്തണമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞതായും മൊഴിയില്‍ പറയുന്നുണ്ട്.

അതിജീവിതയോട് ‘ഉമ്മന്‍ ചാണ്ടിയെക്കൂടി സോളര്‍ പീഡന കേസില്‍ ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകില്ല. ബാക്കിയെല്ലാം അതിജീവിതയുടെ കയ്യിലാണിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞതായാണ് മൊഴി. തലയാട്ടി സമ്മതിച്ച് ‘ഒകെ’ എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ വിഷയം ഉമ്മന്‍ചാണ്ടിയെ വിളിച്ച് പറയാന്‍ താന്‍ ശ്രമം നടത്തിയെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നാണ് നജീബ് പറയുന്നത്. പിഎയെ വിവരം ധരിപ്പിച്ചതായും നജീബ് മൊഴി നല്‍കി.

ഗണേഷ്‌കുമാറിനു വേണ്ടി അഡ്വ. ഷൈന്‍ പ്രഭയാണ് ഹാജരായത്. കേസ് ഇന്നു വീണ്ടും പരിഗണിക്കും. സോളര്‍ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനില്‍ ഹാജരാക്കിയ കത്തില്‍ 4 പേജ് കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണു വിചാരണ പുരോഗമിക്കുന്നത്. കേസിലെ ഒന്നാം പ്രതി അതിജീവിതയും രണ്ടാം പ്രതി ഗണേഷ്‌കുമാറുമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here