Home News Breaking News വൈദ്യുതി മാറ്റി, മുരളീധരന് ആരോഗ്യവും ദേവസ്വവും

വൈദ്യുതി മാറ്റി, മുരളീധരന് ആരോഗ്യവും ദേവസ്വവും

Advertisement

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്ന യുഡിഎഫ് മന്ത്രിസഭയില്‍ തനിക്ക് ലഭിച്ച വൈദ്യുതി വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. വകുപ്പില്‍ എതിര്‍പ്പ് അറിയിച്ച മുരളീധരന്‍, ലഭിക്കുന്നത് വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അനുനയത്തിന്റെ ഭാഗമായി മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ നല്‍കും. നേരത്തെ ഈ വകുപ്പുകള്‍ ലഭിക്കുമെന്നായിരുന്നു മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വൈദ്യുതി വകുപ്പ് ലഭിച്ചതോടെയാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത്.

വി ഡി സതീശന്‍ മന്ത്രിസഭയില്‍ വകുപ്പുകള്‍ കെസി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് പ്രതീക്ഷിച്ച വകുപ്പ് നഷ്ടപ്പെട്ടത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ ഭാഗമായ എ പി അനില്‍കുമാറിനാണ് ആരോഗ്യവകുപ്പ് ലഭിച്ചത്. ഇനി വൈദ്യുതി വകുപ്പ് ആര്‍ക്ക് എന്നതില്‍ വ്യക്തത വന്നിട്ടില്ല. 2004ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ മുരളീധരന്‍ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നല്‍കിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.

അതേസമയം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പതിനൊന്ന് മന്ത്രിമാരും ഘടകകക്ഷികളില്‍ നിന്നുള്ള ഒമ്പത് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ നിര. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാര്‍ ഒരുമിച്ച് വരുന്നത് എന്ന സവിശേഷതയും ഈ പട്ടികയ്ക്കുണ്ട്. മുതിര്‍ന്ന നേതാവ് തിരുനഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാനാണ് പുതിയ ഡെപ്യൂട്ടി സ്പീക്കര്‍. നഫീസത്ത് ബീവിക്ക് ശേഷം കാലങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് എത്തുന്നതെന്ന ചരിത്രപരമായ നേട്ടവും ഇതോടെ യാഥാര്‍ത്ഥ്യമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

പ്രഖ്യാപിക്കപ്പെട്ട കോണ്‍ഗ്രസ് മന്ത്രിമാര്‍

രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെമുരളീധരന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, ടി. സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്നത്.

ഘടകകക്ഷികളില്‍ നിന്ന് സിപി ജോണ്‍ (CMP), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് – ജേക്കബ്), ഷിബു ബേബി ജോണ്‍ (RSP) എന്നിവരും മന്ത്രിമാരാകും. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളതെന്നും വ്യക്തിയെ ആ പാര്‍ട്ടി തന്നെ പ്രഖ്യാപിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here