കണ്ണൂർ. ധർമ്മടത്ത് തോൽവിയിലും താരമായത് യുഡിഎഫിൻ്റെ യുവ സ്ഥാനാർഥി അഡ്വ. വിപി അബ്ദുൽ റഷീദ്. കഴിഞ്ഞ തവണ 50,000 ത്തിൻ്റെ മുകളിൽ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ 19,247 വോട്ടുകളിൽ ഒതുക്കാൻ അബ്ദുൽ റഷീദിൻ്റെ മിന്നും പ്രകടനത്തിന് കഴിഞ്ഞു. സിപിഎം പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന 8 ഗ്രാമ പഞ്ചായത്തുകളിൽ നിന്നു വോട്ടു നേടാൻ അബ്‌ദുൽ റഷീദിന് കഴിഞ്ഞു.
അഞ്ചാം റൗണ്ട് മുതൽ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ടു നിന്ന അബ്ദുൾ റഷീദ് മുഖ്യമന്ത്രിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി. കടമ്പൂർ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ ബലാബലം നിന്നപ്പോൾ എകെജിയുടെ നാടായ പെരളശേരിയാണ് പിണറായിയുടെ ലീഡ് വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വീടുസ്ഥിതി ചെയ്യുന്ന വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടെ അതിശക്തമായ മത്സരമാണ് അബ്ദുൽ റഷീദ് കാഴ്ച്ചവെച്ചത്.
2021ൽ തളിപറമ്പ് മണ്ഡലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും അബ്ദുൽ റഷീദ് ഇതിന് സമാനമായ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു 2021ൽ എൽഡിഎഫ് തരംഗത്തിലും പാർട്ടി കോട്ടയായ തളിപറമ്പിൽ എംവി ഗോവിന്ദൻ്റെ ഭൂരിപക്ഷം 22,689 വോട്ടുകളാക്കി ചുരുക്കാൻ അബ്ദുൽ റഷീദിൻ്റെ പോരാട്ടവീര്യത്തിന് കഴിഞ്ഞിരുന്നു. ആ തെരഞ്ഞെടുപ്പിൽ 7.85 ശതമാനം യുഡിഎഫ് അധിക വോട്ടു നേടിയപ്പോൾ 7.84 ശതമാനം വോട്ടു നഷ്ടം എൽഡിഎഫിനുണ്ടായി.




































