കൊച്ചി.നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് ഇനി അവസരമില്ല. ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ഇതോടെ വോട്ട് എണ്ണുന്നതിനു മുൻപ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിനിയോഗിക്കാൻ കഴിയില്ല. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ റൂള്‍ 27 പ്രകാരം വോട്ടവകാശം നൽകാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്.
20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
































