മകളുടെ മുന്നില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ മകളുടെ മുന്നില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ.
നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണ് കൊല്ലപ്പെട്ടത്.

സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്നിനാണ് കൊലപാതകം നടന്നത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാര്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി മകള്‍ക്കൊപ്പം ഉച്ചയോടെയാണു സിംന ആശുപത്രിയില്‍ എത്തിയത്. പതിനൊന്നാം വാര്‍ഡില്‍ അച്ഛന് ഭക്ഷണം നല്‍കിയ ശേഷം മകള്‍ക്കൊപ്പം പ്രസവ വാര്‍ഡിനു മുന്നില്‍ എത്തിയപ്പോള്‍ പൊടുന്നനെ ഷാഹുല്‍ ഇവര്‍ക്കു മുന്നിലേക്കു കത്തിയുമായി ചാടി വീണു.

സിംനയെ പിടിച്ചുനിര്‍ത്തി കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലും പലവട്ടം കുത്തി. പരിസരത്ത് ഉണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടി എത്തിയതോടെ ഷാഹുല്‍ ബൈക്കില്‍ പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ ബൈക്ക് വച്ച്‌ ഇറങ്ങിയ ഉടന്‍ ഷര്‍ട്ടില്‍ ഉള്‍പ്പെടെ രക്തം കണ്ടു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഇരു കൈകള്‍ക്കും മുറിവേറ്റ ഷാഹുലിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംനയുടെ ഭര്‍ത്താവ്, വിദേശത്തു ജോലിയുള്ള ഷക്കീര്‍ ഇപ്പോള്‍ നാട്ടിലുണ്ട്. അയല്‍വാസിയായിരുന്ന ഷാഹുലുമായി സിംനയ്ക്ക് സൗഹൃദമുണ്ടായിരുന്നതായി പൊലീസ് . ഇടയ്ക്ക് ബന്ധത്തില്‍ വിള്ളലുണ്ടായി.
കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിവരുന്നു.

Advertisement