തീരം ആശങ്കയിൽ;ആലപ്പുഴ പുറക്കാട്ട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു

ആലപ്പുഴ :പുറക്കാട്ട് കടൽ ഉൾവലിഞ്ഞത് ആശങ്ക പരത്തി. പുറക്കാട് തീരത്ത് ഒരു 850 മീറ്റർ ദൂരത്ത് 50 മീറ്ററോളം പിന്നിലേക്ക് കടൽ വലിഞ്ഞതാണ് മത്സ്യ തൊഴിലാളികൾക്കും നാട്ടുകാർക്കും ഇടയിൽ ആശങ്ക പരത്തിയത്. ചാകരയ്ക്ക് മുന്നോടിയായി കടലിൽ ചെളി കൂടിയത് കൊണ്ടുണ്ടായ താൽക്കാലിക പ്രതിഭാസമാണ് കടൽ ഉൾവലിയൽ എന്നാണ് പരിചയ സമ്പന്നരായ മത്സ്യ തൊഴിലാളികൾ പറയുന്നത്.

ഇന്നലെ രാത്രി മുതൽ പുറക്കാട് 300 മീറ്റർ ഭാഗത്ത് കടൽ ഉൾവലിഞ്ഞു തുടങ്ങി.
വെളുപ്പിന് അഞ്ചരയോടെയാണ് പുറക്കാട് തീരത്ത് വടക്ക് പായൽ കുളങ്ങര മുതൽ തെക്കോട്ട് 850 മീറ്റർ ദൂരം നീളത്തിൽ കടൽ പിന്നോട്ട് വലിഞ്ഞത്. 50 മീറ്റർ ദൂരം അകത്തേക്ക് കടൽ വലിഞ്ഞപ്പോൾ ആ ഭാഗത്ത് വലിയ ചെളിയടിഞ്ഞതാണ് കണ്ടത്. ഇത് സ്വാഭാവികമായ പ്രതിഭാസം ആണെന്ന് പറയുന്നു

കടൽ വലിഞ്ഞതോടെ മത്സ്യ
തൊഴിലാളികൾക്കിടയിൽ ആശങ്ക പരന്നു. സുനാമി ദുരന്ത സമയത്ത് ഇത്തരത്തിൽ കടൽ വലിഞ്ഞിരുന്നു. ഇതാണ് ആശങ്ക ഉയരാൻ കാരണം. കടൽ ക്ഷോഭ മുന്നറിയിപ്പായി കരുതി തീരത്ത്
നങ്കൂരമിട്ട ബോട്ടുകളും വള്ളങ്ങളും പെട്ടെന്ന് തന്നെ മാറ്റിയതിനാൽ വൻ നഷ്ടം ഒഴിവായി. വിദഗ്ധ പഠനത്തിനുശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ. പുറക്കാട്
കടൽ പിൻവലിഞ്ഞതിനെപ്പറ്റി
ഫിഷറീസ് വകുപ്പ് ശാസ്ത്രീയ പഠനം നടത്തും.
കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളുടെ സമീപ തീര മേഖലകളായ തോട്ടപ്പള്ളി പൂന്തല അമ്പലപ്പുഴ എന്നിവിടങ്ങളിൽ കടലേറ്റവും ഉണ്ടായി.

Advertisement