ഷീലസണ്ണിക്കെതിരായ  വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

കൊച്ചി. ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണിക്കെതിരായ  വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം. വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് വ്യക്തമാക്കിയ കോടതി ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഷീല സണ്ണി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത് ഗുരുതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് നിര്‍ദ്ദേശിച്ചു. കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജയിലില്‍ കിടന്ന ഓരോ ദിവസത്തിനും ഒരു ലക്ഷം വീതം 72 ദിവസത്തേക്ക് 72 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ  സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്താണ് വ്യാജ കേസിന് പിന്നിലെന്നും പിന്നീട് കണ്ടെത്തി.

Advertisement