കാടിറങ്ങുന്ന വന്യത ചര്‍ച്ചക്ക് മന്ത്രിമാര്‍ ഇന്ന് നാടിറങ്ങുന്നു

വയനാട്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിമാരുടെ സംഘം വയനാട്ടിൽ .  മന്ത്രിമാരായ കെ രാജൻ,  എം ബി രാജേഷ്, എ കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി മുനിസിപ്പൽ ഹാളിൽ സർവകക്ഷി യോഗം ചേരും. ഉദ്യോഗസ്ഥരുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദർശിച്ചേക്കും.  വന്യജീവി ആക്രമണം തുടർച്ചയായ പശ്ചാത്തലത്തിൽ യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും.

രാവിലെ 10 മണിക്ക് കലക്ടറേറ്റിനു മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും.മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം പുൽപ്പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വരും ദിവസങ്ങളിൽ അറസ്റ്റുകൾ ഉണ്ടാകും. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് നടപടി . അറസ്റ്റുകൾക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങളോട് വിട്ടുവീഴ്ച വേണ്ട എന്നാണ് പോലീസ് നിലപാട്.

പ്രതിപക്ഷപാര്‍ട്ടികളും ഗവര്‍ണറും വയനാട് സന്ദര്‍ശിച്ചതോടെ രാഷ്ട്രീയമായി ഇടതുപക്ഷത്തിനത് ക്ഷീണമായി എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ മന്ത്രിമാര്‍ കൂട്ടത്തോടെ വയനാട്ടിലെത്തുന്നത്.

Advertisement