ഉല്‍സവനാളുകളില്‍ ആനന്ദത്തിലാറാടി ആനയടി

മൂന്നു ജില്ലകളുടെ സംഗമ മേഖലയാണ് ആനയടി ദേശം. കൊല്ലം ജില്ലയിലാണെങ്കിലും ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെയും അതിര്. ഇപ്പോള്‍ കൊല്ലം തേനി എന്ന മുഖ്യ റൂറല്‍ ഹൈവേ കടന്നുപോകുന്നത് ഈ ക്ഷേത്ര ഭൂവിന് വശത്തുകൂടെ. ശൂരനാട് വടക്ക് പഞ്ചായത്തിലാണ് അതിപുരാതനമായ ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം. ആനയെഴുന്നെള്ളത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം. ആനയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശമായതുകൊണ്ട് ആനയടി എന്ന് പേരുണ്ടായതെന്ന് ഐതിഹ്യമുണ്ട്.
ഉല്‍സവകാലത്ത് എങ്കിലും പൂര്‍ണമായി ആനകളുടെ ചവുട്ടടിയിലാണ് ഈ നാട്. കേരളത്തിലങ്ങോളമിങ്ങോളമുള്ള പേരുകേട്ട കൊമ്പന്മാരുടെ കാല്‍ച്ചുവട്ടടിയില്‍ രോമാഞ്ചമണിയും ഈ നാട്.അറുപതില്‍പരം ഗജവീരന്മാരാണ് ആനയടിയില്‍ ആവേശംവിതയ്ക്കാനെത്തുന്നത്.

ക്ഷേത്രത്തിന് മുന്നില്‍ ആല്‍മരം. നേരെ എതിര്‍വശത്ത് കല്യാണ സദ്യാലയം, മനോഹരമായ കിഴക്കേ ഗോപുരം, ഗോപുരമുകളില്‍ മഹാവിഷ്ണുവിന്റെയും കാളിയമര്‍ദ്ദനം തുടങ്ങിയ പുരാത സംബന്ധിയായ വിഗ്രഹങ്ങളും കാണാം. മുന്‍വശത്തെ വാതില്‍ കണ്ടാല്‍ പടിപ്പുരവാതില്‍പോലെ. അകത്ത് വലിയ ധ്വജം. മുഖമണ്ഡപവും ബലിക്കല്‍പ്പുരയുമുണ്ട്. ശ്രീകോവിലില്‍ നരസിംഹമൂര്‍ത്തി – ചതുര്‍ബാഹുക്കളോട് കൂടിയ വിഷ്ണുരൂപം. കിഴക്കോട്ട് ദര്‍ശനം. പ്രധാന കോവിലിന്റെ വലതുവശത്ത് ശിവനും ഭുവനേശ്വരിദേവിയും വടക്കുകിഴക്കായി നാഗദൈവങ്ങളേയും പ്രതിഷ്ഠിച്ചിരിക്കുന്നു. .
ഗോപുരത്തിന് മുന്നില്‍ കൂവളത്തറയില്‍ മാടന്റെ സ്ഥാനവുമുണ്ട്. രണ്ടുനേരം പൂജ, വിഷ്ണുപൂജയാണ്. അര്‍ച്ചനയും സ്വയംവരാര്‍ച്ചനയും തുടങ്ങി ഒട്ടേറെ വഴിപാടുകള്‍.
ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആനയെ എഴുന്നെള്ളിക്കുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഒന്‍പതാം ഉല്‍സവത്തിന് നേര്‍ച്ച ആനഎഴുന്നള്ളത്ത് പ്രത്യേകവും അത്യപൂര്‍വവുമായ ഒരു കാഴ്ചയാണ്. ഇത്തവണ ആയിരം നേര്‍ച്ച കടക്കുമെന്നുറപ്പായി.

മണ്ഡലകാലം ചിറപ്പു മഹോത്സവമായി ആഘോഷിച്ചുവരുന്നു. വൃശ്ചികം ഒന്നാം തീയതി നടക്കുന്ന മാടന്‍ പൂജയുണ്ട്. വിജയദശമിയും കര്‍ക്കിടകമാസം – രാമായണമാസമായും ആചരിച്ചുവരുന്നു. സംഗീതപ്രിയനാണ് ദേവന്‍, നവരാത്രി സംഗീതത്തിനും ഇവിടെ സവിശേഷ സ്ഥാനമുണ്ട്. നരസിംഹപ്രിയ അവാര്‍ഡ് പ്രമുഖ സംഗീതജ്ഞര്‍ക്ക് നല്‍കിവരുന്നു. നൂറുകണക്കിന് സംഗീതജ്ഞരുള്ള നാടാണ് ആനയടി. അതുപോയെ ഓരോവര്‍ഷവും പ്രമുഖ കലാകാരന്മാര്‍ക്ക് നരസിംഹജ്യോതി അവാര്‍ഡ് നല്‍കുന്ന പതിവുമുണ്ട്.

മലബാറില്‍ നിന്നും അനന്തപുരിയില്‍ മുറജപത്തിനുപോയി മടങ്ങിയ ബ്രാഹ്മണ ശ്രേഷ്ഠര്‍ ഇവിടെ നെയ്തല്‍ ശേരി മഠത്തില്‍ തങ്ങി. അവര്‍ ഉപാസനാമൂര്‍ത്തിയുടെ വിഗ്രഹം വച്ച് പൂജിച്ചത് തിരിച്ചെടുക്കാനാവാതെ കുടുംബത്തിനു നല്‍കി മടങ്ങിയെന്നും കഥയുണ്ട്. വിഷ്ണൻുഭക്തരായ നെയ്തല്‍ശേരി ഭട്ടതിരിമാര്‍ വിഗ്രഹം മഠത്തിന്റെ ഒരുഭാഗത്തുവച്ച് ആരാധിക്കുകയും ചെയ്തിരുന്നു. ആരാധനയുടെ ഫലമായി ഉപാസനാ വിഗ്രഹമായ ചതുര്‍ബാഹു വിഷ്ണു നരസിംഹമൂര്‍ത്തിയുടെ ഉഗ്രശക്തിയാര്‍ജ്ജിച്ചതായി കാണുകയാല്‍.
പ്രശ്‌നവിധിപ്രകാരം മഠത്തിലെ പറമ്പിന്റെ പടിഞ്ഞാറുള്ള ഉയര്‍ന്നഭാഗത്ത് ക്ഷേത്രം പണികഴിപ്പിച്ച് വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു. പിന്നീട് നരസിംഹമൂര്‍ത്തിയുടെ ഉഗ്രതേജസ് ശാന്തമാക്കാന്‍ കിഴക്കേക്കരയിലുള്ള ഉയര്‍ന്ന പ്രദേശത്ത് ശ്രീകൃഷ്ണനെ പ്രതിഷ്ഠിക്കുക യും ചെയ്തു. അങ്ങനെ നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രം പഴയിടമായും ഒടുവില്‍ പണികഴിപ്പിച്ചത് പുതിയിടമായും അറിയപ്പെടാന്‍ തുടങ്ങി. അതോടെ ഭക്തര്‍ക്ക് വിഷ്ണുഭഗവാന്റെ ഉഗ്ര-സൗമ്യഭാവങ്ങള്‍ ദര്‍ശിക്കാനും ഇടയായി.

മകരമാസത്തിലെ തിരുവോണനാളില്‍ ആറാട്ടുവരത്തക്കവിധം പത്തുദിവസാണ് ഉത്സവം. ഉത്സവത്തോടനുബന്ധിച്ചുള്ള പറ എഴുന്നെള്ളിപ്പ് വിശേഷമാണ്. ആന എഴുന്നള്ളത്തോടെയുള്ള പറ ഈ കരവിട്ട് താമരക്കുളം, ശൂരനാട്, നൂറനാട്, തെങ്ങമം, തോട്ടുവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തും.

ഏഴാം ദിവസത്തെ ഉത്സവബലിക്കും സവിശേഷതയുണ്ട്. ഒന്‍പതും പത്തും ദിവസങ്ങളില്‍ ആന എഴുന്നെള്ളത്ത് ഉണ്ടാകും. ഒന്‍പതാം നാളില്‍ നേര്‍ച്ചയാനകളുടെ എഴുന്നെള്ളത്താണ്. പത്താം ദിവസം രണ്ടുമണിയോടെ നൂറുകണക്കിന് ഗജവീരന്മാരെ അണിയിച്ചൊരുക്കി വഴിപാടുകാര്‍ ക്ഷേത്രത്തിലെത്തിക്കും. ഇപ്പോള്‍ ഓരോ മേഖലയുടെ നേര്‍ച്ചയായും തലയെടുപ്പുള്ള കൊമ്പന്മാരെത്തുന്നുണ്ട്. ക്ഷേത്രത്തില്‍ പരിപാലിക്കുന്ന ഗജവീരനാണ് ആനയടി അപ്പു.
ആനക്കമ്പക്കാരുടെ ആവേശം ചങ്ങലപൊട്ടിക്കുന്ന ഉല്‍സവദിനങ്ങള്‍ ആണ് അവസാനദിവങ്ങള്‍. ഇടവഴികളിലെല്ലാം ആനച്ചങ്ങലകളുടെ കിലുക്കം കേള്‍ക്കും. ആനകളെ നേരത്തേ സ്ഥലത്ത് എത്തിച്ച് കുളിപ്പിക്കാനും ഊട്ടാനും കരക്കാരും ആനപ്രേമികളും റെഡി. പത്താം ഉല്‍സവ ദിവസം വെയില്‍ താഴുമ്പോള്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഗജവീരന്മാരുടെ ഘോഷയാത്ര സംഗമം ജംഗ്ഷന്‍ വരെ പോയി തിരിച്ച് വയ്യാങ്കര വഞ്ചിമുക്ക് ആനയടി പേപ്പട്ടി ജംഗ്ഷന്‍ കോട്ടപ്പുറം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ ആനയടി പാലത്തിന് സമീപത്തെത്തുകയും അവിടെ നിന്നും പുതിയടം ക്ഷേത്രം വഴി
പഴയിടം ക്ഷേത്രത്തിലെത്തിച്ചേരും. അത്ഭുതാരവങ്ങളോടെ ആ കാഴ്ചകാണാന്‍ ക്ഷേത്രപറമ്പിലും വഴിക്ക് ഇരുവശങ്ങളിലും ഭക്തജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടാകും. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പാടത്ത് ആനകള്‍ അണി നിരക്കുന്ന കാഴ്ച കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ എത്തിച്ചേരും. ഇത്രയേറെ ആനകള്‍ നിരക്കുന്ന പൂരം അപൂര്‍വമാണ് എന്നതിനാല്‍ വിദേശികളടക്കമുള്ള ടൂറിസ്റ്റുകളും ആനയടിയില്‍ എത്താറുണ്ട്.

അപ്പോള്‍ വര്‍ണപ്പകിട്ടാര്‍ന്ന കെട്ടുകാഴ്ചകളും വിദ്വാന്മാര്‍ ഒരുക്കുന്ന വാദ്യമേളങ്ങളും കൊണ്ട് ഭക്തിനിര്‍ഭരമായ അന്തരീക്ഷം കാഴ്ചവയ്ക്കും. ആനയടി ക്ഷേത്രവും പരിസരവും പൂരലഹരിയിലാറാടും. പിന്നീട് പള്ളിക്കലാറ്റില്‍ ആറാട്ടുനടക്കുന്നതോടെ ഉല്‍സവം സമാപിക്കും.

Advertisement