തണ്ണീര്‍ക്കൊമ്പന്‍ ദൗത്യം വിജയം,മര്യാദക്കാരന് കേരളത്തിന്‍റെ യാത്രാമൊഴി

മാനന്തവാടി: കണ്ണീര്‍വീഴ്ത്താതെ തണ്ണീര്‍ക്കൊമ്പന്‍ ദൗത്യം അവസാനിച്ചു. ഒരു പ്രദേശത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ തണ്ണീര്‍ക്കൊമ്പനെ ലോറിക്കുളളില്‍ കയറ്റി. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്. കര്‍ണാടകയിലെ രാമപുരത്തെ ക്യാമ്പിലേക്ക് ആനയെ കൊണ്ടുപോയി. 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്.
തുടര്‍ന്ന് ആശങ്കകളുടെ സമയം, മയങ്ങിയ ആനയുടെ ചുറ്റും കുങ്കികളായ വിക്രം,സൂര്യ,കോന്നി സുരേന്ദ്രന്‍ എന്നിവര്‍ നിരന്നു. റാംപ് നിര്‍മ്മിക്കാന്‍ കുറച്ചുസമയം. ജെസിബിയുടെ ശബ്ദം കേട്ട് ഉണര്‍വിലേക്കു തിരിഞ്ഞ ആനയെ വീണ്ടും മയക്കുവെടിവയ്‌ക്കേണ്ടി വന്നു. പിന്നീട് വരുതിയില്‍ എലിഫന്റ് ആംബുലന്‍സിലേക്ക്. വിക്രമിനോട് പിണങ്ങി ആക്രമണത്തിന് മുതിര്‍ന്നെങ്കിലും സുരേന്ദ്രന്റെ പിന്‍ ചാര്‍ജ്ജിംങില്‍ തണ്ണീര്‍ ലോറിയിലേക്ക്.
ആനയുടെ ഇടത് കാലിന്റെ ഒരു ഭാഗത്തായി വീക്കം കാണാനുണ്ട്. ഇത് പരിക്കാണോ എന്ന് സംശയമുണ്ട്. അതിനാല്‍ ആന ക്യാമ്പിലെത്തി രണ്ട് ദിവസം വിദഗ്ധ ചികിത്സ നല്‍കാനാണ് തീരുമാനം. വെറ്ററിനറി സര്‍ജന്‍മാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീല്‍ഡ് ഡയറക്ടര്‍ വ്യക്തമാക്കി. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തുറന്നുവിടുമെന്നും ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടര്‍ അറിയിച്ചു.

20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസന്‍ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. എങ്കിലും, ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്.

Advertisement