അയോധ്യ വിഷയത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി ശശി തരൂർ

തിരുവനന്തപുരം.അയോധ്യ വിഷയത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി ശശി തരൂർ. രാമ ജന്മഭൂമിയിൽ ക്ഷേത്രം പണിയുന്നതിനായി മുസ്ലിം സമുദായം അന്തസ്സോടെ മറ്റൊരിടത്തേക്ക് പള്ളി മാറ്റണമായിരുന്നെന്ന അഭിപ്രായം ചില ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നെന്ന് ശശി തരൂർ. കഴിഞ്ഞദിവസം രാമവിഗ്രഹ ചിത്രത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചതെന്നും ശശി തരൂർ. തരൂരിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ.

രാമൻ ജനിച്ച സ്ഥലത്ത് ക്ഷേത്രം വേണമെന്ന് പല ഹിന്ദുക്കളുടെയും ആഗ്രഹമായിരുന്നു. പക്ഷേ അതിന് പള്ളി പൊളിക്കേണ്ടിയിരുന്നില്ല. മുസ്ലിം സമുദായം തന്നെ അതിൻ്റെ പ്രാധാന്യം മനസ്സിലാക്കി അന്തസ്സോടെ പള്ളി സ്വമേധയാ മാറ്റി മറ്റൊരിടത്തേക്ക് വെച്ചിരുന്നെങ്കിൽ എല്ലാവരും സന്തോഷിച്ചേനെ എന്ന് ചില ഹിന്ദുക്കൾക്ക് അഭിപ്രായം ഉണ്ടായിരുന്നെന്നാണ് ശശി തരൂരിൻ്റെ വിവാദ പ്രസ്താവന.

സമൂഹമാധ്യമങ്ങളിലൂടെ ഇന്നലെ രാമ വിഗ്രഹത്തിൻ്റെ ചിത്രം ശശി തരൂർ പങ്കുവെച്ചത് വിവാദമായിരുന്നു. തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിൽ കെഎസ്‌യു സംഘടിപ്പിച്ച പരിപാടിക്ക് എത്തിയ ശശി തരൂരിനെതിരെ എസ്എഫ്ഐ പ്രതിഷേധമുണ്ടായി. പ്രവർത്തകർ ബാനർ ഉയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കെ.എസ്.യു പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷം സദസ്സിൽ നിന്ന് ചോദ്യവുമായി വിദ്യാർഥി രംഗത്തെത്തി. രാമന്റെ മറ്റേതെങ്കിലും ചിത്രം ഉപയോഗിച്ചു കൂടായിരുന്നോ എന്നായിരുന്നു വിദ്യാർത്ഥിയുടെ ചോദ്യം. ശശി തരൂരിൻ്റെ നിലപാടിനെതിരെ വിവിധ മന്ത്രിമാരും രംഗത്തെത്തി.

Advertisement